പാവപ്പെട്ട കുട്ടികളുടെ ആശ്രയമാണ് ഹൃദ്യം, പാര പണിയരുത്, റിപ്പോര്‍ട്ടറിനെതിരെ സോഷ്യല്‍ മീഡിയ

Hridyam
Hridyam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. കുട്ടികളുടെ ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം. പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താതെ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ നല്‍കുന്ന പദ്ധതിയാണിതെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ശ്രീചിത്ര ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിലവില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ അതിവേഗം ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്നത്.

നൂറുകണക്കിന് കുട്ടികള്‍ക്ക് ആശ്രയമായ ഹൃദ്യം പദ്ധതിക്കെതിരായ ഇപ്പോഴത്തെ നിരുത്തരവാദിത്തപരമായ വാര്‍ത്തകള്‍ ആ പദ്ധതിയെ തകര്‍ക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ വ്യക്തമക്കി. കുട്ടികളുടെ ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയവര്‍ ചാനലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആരോഗ്യരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നീലു സിബിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നും പറഞ്ഞു കേരള സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് എതിരെയുള്ള പരിപാടി കണ്ടിട്ട് മിണ്ടാതെ ഇരിക്കാന്‍ പറ്റില്ല. അത് കൊണ്ട് തന്നെ ജനറല്‍ ആയി കുറച്ചു കാര്യങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഊഴം വരുന്നത് നോക്കി കാത്തിരുന്നു ചെയ്യാവുന്നതല്ല കുട്ടികളിലെ പല ഹൃദയ ശസ്ത്രക്രിയകളും, അധികം സമയം കാത്തിരുന്നാല്‍ ജീവന് തന്നെ ഭീഷണി ആവുന്നതാണ്.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്ര കുട്ടികള്‍ ലിസ്റ്റില്‍ ഉണ്ടെന്നൊരു കണക്കെടുപ്പ് ഈ ചാനല്‍ നടത്തിയിട്ടുണ്ടോ? സര്‍ക്കാര്‍ ആശുപത്രികളില്‍ ചെയ്തു തീരാവുന്നതില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായത് കൊണ്ടും കുഞ്ഞുങ്ങളുടെ കാര്യം ആയത് കൊണ്ടുമാണ് ഇതില്‍ സ്വകാര്യ ആശുപത്രികളെ കൂടെ ഉള്‍പെടുത്തിയത്. അവരൊന്നും ഇതില്‍ നിന്ന് കൊള്ള ലാഭം ഉണ്ടാക്കുന്നുമില്ല. സര്‍ക്കാര്‍ കൊടുക്കുന്ന തുകയില്‍ ചിലവ് നിയന്ത്രിച്ചു നിര്‍ത്തി, ചിലടത്തൊക്കെ സര്‍ജന്മാര്‍ ഫീസ് വേണ്ടെന്നു വെച്ചുമൊക്കെയാണ് ഈ പദ്ധതിയില്‍ പങ്കാളി ആവുന്നതായി കേട്ടിട്ടുള്ളത്.

കുഞ്ഞുങ്ങളിലെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ കോളേജില്‍ ഊഴം നോക്കി ഇരിക്കുന്നത് medically viable അല്ലാത്തത് പോലെ തന്നെയുള്ള പ്രശ്‌നമാണ് ജന്മനാ ഹൃദ്രോഗമുള്ള, ആരോഗ്യം വളരെ കുറവായ കുഞ്ഞുങ്ങളെയും കൊണ്ട് ദൂരെയുള്ള ആശുപത്രികളിലേക്ക് ട്രാന്‍സ്പോര്‍ട് ചെയ്യുന്നതിലെ മെഡിക്കല്‍ പ്രശ്‌നങ്ങളും. പിന്നേ വീടുകളില്‍ നിന്ന് അധികം ദൂരെ പോയി ഓപ്പറേഷന്‍ ചെയ്യേണ്ടി വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാവുന്ന തൊഴില്‍, സാമ്പത്തിക ബുദ്ധിമുട്ടുകളും.

റിപ്പോര്‍ട്ടര്‍ പ്രോഗ്രാമില്‍ കാടും പടര്‍പ്പുമിട്ടു തല്ലി പറയുന്നത് - സ്വകാര്യ ആശുപത്രികള്‍ നുഴഞ്ഞു കയറി, ശ്രീചിത്ര ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ ''കിട്ടാനുള്ള 40 കോടി ആവശ്യപ്പെട്ടത്തോടെ മാറി നില്‍ക്കേണ്ടി വന്നു'', സ്വകാര്യ ആശുപത്രികളിലേക്ക് കുട്ടികള്‍ ഒഴുകി എന്നൊക്കെയാണ്. എന്റെ സംശയങ്ങള്‍ - ശ്രീചിത്ര പിന്മാറാനുള്ള കാരണം ഔദ്യോഗികമായി ചോദിച്ചോ? ശ്രീചിത്രയ്ക്ക് 40 കോടി കിട്ടാനുണ്ടായിരുന്ന വര്‍ഷവും അത് കഴിഞ്ഞും ഈ സ്വകാര്യ ആശുപത്രികള്‍ക്ക് എത്ര കിട്ടാനുണ്ടായിരുന്നു, അവര്‍ക്ക് അത് കിട്ടാന്‍ എത്ര കാലമെടുത്തു, അവര്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് തോന്നിയില്ലേ? അപ്പോള്‍ അവരും സര്‍ക്കാരും ഒന്നിച്ചു പ്രവര്‍ത്തിച്ചത് കുട്ടികള്‍ക്കല്ലേ പ്രയോജനം ആയത്? ഇപ്പോള്‍ ഈ സ്വകാര്യ ആശുപത്രികള്‍ക്ക് ഈ ഓപ്പറേഷനുകള്‍ക്ക് വരുന്ന ചിലവ് എത്ര, അവര്‍ക്ക് കിട്ടുന്നതെത്ര? അവര്‍ ഈ ഓപ്പറേഷന്‍ പദ്ധതിയില്‍ അല്ലാതെ ചെയ്താല്‍ ബില്‍ ചെയ്യുന്നത് എത്ര? ഒരു കുട്ടിയുടെ സര്‍ജറി ശ്രീചിത്രയില്‍ തീരുമാനിച്ചിട്ട് അമൃതയില്‍ ചെയ്തു എന്ന് പറയുന്നുണ്ട്, ആ കുട്ടിയുടെ രക്ഷിതാക്കളെയോ ഡോക്റ്റരെയോ കണ്ടു ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചതായി വാര്‍ത്തയില്‍ കാണുന്നില്ലല്ലോ?

സംഭ്രമജനകമായ ബിജിഎമ്മും ഗ്രാഫിക്‌സും ഇട്ട് കുറെ അവിടെയും ഇവിടെയും തൊടാത്ത സ്റ്റേറ്റ്‌മെന്റും അടിച്ചിറക്കുന്നത് പോലല്ല ഹൃദയശസ്ത്രക്രിയയും അത് പോലുള്ള സങ്കീര്‍ണ്ണമായ മെഡിക്കല്‍ procedures ഉം. പ്രത്യേകിച്ചു കുട്ടികളിലെ ഹൃദയശസ്ത്രക്രിയ എന്ന് പറഞ്ഞാല്‍ അത്യന്തം expertise, സ്റ്റാഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഒക്കെ വേണ്ടതാണ്. 1998 ല്‍ നേഴ്‌സിംഗ് പഠിച്ചിറങ്ങി ഇന്ത്യയിലെ മുന്തിയ ഒരു കോര്‍പ്പറേറ്റ് ഹോസ്പിറ്റലിലാണ് ജോലി തുടങ്ങിയത്. അന്ന് ജനനത്തില്‍ തന്നെ അതിസങ്കീര്‍ണ്ണമായ ഹാര്‍ട്ട് കോംപ്ലിക്കേഷന്‍ ഉള്ള ഒരു രണ്ടര വയസ്സുകാരനെ ഓപ്പറേഷന് വിട്ടത് ഓര്‍മയുണ്ട്, ആ കുഞ്ഞ് അടുത്ത ദിവസം മരിച്ചു പോയി. അതേ ഓപ്പറേഷന്‍ ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം വിജയകരമായി ചെയ്യുന്നുണ്ട്. രോഗത്തിന്റെ സങ്കീര്‍ണ്ണത കൊണ്ട്, പണമില്ലായ്മ കൊണ്ട്, ആശുപത്രി വീട്ടില്‍ നിന്ന് ദൂരെ ആയത് കൊണ്ട് ഒക്കെ ഇന്നും പലര്‍ക്കും വിദഗ്ദ്ധ ചികിത്സ അപ്രാപ്യമാണ്. അതിനു ഹൃദ്യം പോലുള്ള പദ്ധതികള്‍ ഒരു പരിഹാരമാണ്. ദയവ് ചെയ്തു ഊഹാപോഹങ്ങളും നിരുത്തരവാദപരമായ റിപ്പോര്‍ട്ടിങ്ങും കൊണ്ട് അതിനൊന്നും പാര പണിയരുത് ??

 

Tags