'കണ്ണൂര്‍ വിമാനത്താവളത്തില്‍ അധികൃതരുടെ പിടിച്ചുപറി, ഭീഷണിയും അപമാനിക്കലും, ലാപ്‌ടോപ്പിന് 10,400 രൂപ ഡ്യൂട്ടി അടച്ചു', വൈറലായി പോസ്റ്റ്, യുവതി പറയുന്നത് കള്ളമോ?

kannur airport staff
kannur airport staff

അധിക ഭാരത്തിന്റെ പേരില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നുണ്ട്. ഒടുവില്‍ 10,400 രൂപ ഡ്യൂട്ടി അടച്ചാണ് ലാപ്ടോപ്പ് കൊണ്ടുപോകാനായത്.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയെ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി. ഫിബ്രുവരി നാലിന് കണ്ണൂരില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് പോയ യാത്രക്കാരിയാണ് പരാതിയുമായി എത്തിയത്. ബാഗേജിന്റെ കൂടെയുള്ള ലാപ്ടോപ്പ് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും അധിക ഡ്യൂട്ടി ചുമത്തിയെന്നും കാട്ടിയുള്ള പോസ്റ്റ് അതിവേഗമാണ് ആളുകളിലെത്തിയത്.

അധിക ഭാരത്തിന്റെ പേരില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നുണ്ട്. ഒടുവില്‍ 10,400 രൂപ ഡ്യൂട്ടി അടച്ചാണ് ലാപ്ടോപ്പ് കൊണ്ടുപോകാനായത്. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റിനും പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു.

വിമാനത്താവള അധികൃതര്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബോധ്യമായതായി അധികൃതര്‍ അറിയിച്ചു. അഞ്ച് ബാഗേജുകളുമായാണ് യാത്രക്കാരി എത്തിയത്.

എയര്‍ലൈന്‍ പോളിസി പ്രകാരം അധിക ലഗേജിന് കൂടുതല്‍ തുക നല്‍കേണ്ടതുണ്ട്. ലഗേജ് മറ്റ് യാത്രക്കാരുമായി കൈമാറുന്നത് അനുവദനീയമല്ല.
എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. സംഭവത്തില്‍ വിമാന കമ്പനി പ്രത്യേക അന്വേഷണം നടത്തുന്നുണ്ടെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് യുവതിയുടെ കുറിപ്പ്,

എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു
രണ്ടുദിവസം മുന്നേ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും റാസല്‍ഖൈമയിലേക്ക്  ആയിരുന്നു എന്റെ യാത്ര (4.02.2025)
IX.751.CNN TO.RKT..
കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്തി ഞാന്‍ ബോര്‍ഡിങ് പാസ് എടുക്കാന്‍ കൗണ്ടറില്‍ ചെന്നപ്പോള്‍ എന്റെ അനുവദനീയമായ ലഗേജ്. ഹാന്‍ഡ് ബാഗും കൃത്യമായ തൂക്കം തന്നെയായിരുന്നു.

കൂടാതെ എന്റെ ജോലിയുമായി ബന്ധപ്പെട്ട് വിലപിടിപ്പുള്ള ഡോക്കുമെന്റ്‌സ് അടങ്ങിയ എന്റെ ലാപ്‌ടോപ്പ് കൈവശം ഉണ്ടായിരുന്നു എല്ലാ യാത്രയിലും ഞാന്‍ കൂടെ കൊണ്ടുപോകാറുണ്ട്
എന്നാല്‍ പതിവിന് വിപരീതമായി കൗണ്ടറില്‍ നിന്ന അഖില്‍ഞഅങ .എന്ന നെയിന്‍ ബോര്‍ഡ് വെച്ച കൗണ്ടര്‍ സ്റ്റാഫ്  ലാപ്‌ടോപ്പ് കൊണ്ടുപോകാന്‍ പറ്റില്ല എന്നും അതിന്റെ തൂക്കം അനുസരിച്ച് ഡ്യൂട്ടി അടക്കണം എന്നും പറഞ്ഞു
അതും ലാപ്‌ടോപ്പും  ബാഗിന്റെയും വെയിറ്റ് കൂടാതെ എക്‌സ്ട്രാ ബാഗേജ് കൊണ്ടുവന്നു എന്ന രീതിയില്‍ അതിന്റെ ചാര്‍ജും കൂടി ടോട്ടല്‍ 10400 രൂപ അടച്ചാല്‍ മാത്രമേ യാത്ര ചെയ്യാന്‍ ആകൂ എന്ന് പറഞ്ഞു

ഈ സമയം ഇതേ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന എന്റെ കസിന്‍ ബ്രദര്‍ ഉണ്ടായിരുന്നു ഹാന്‍ഡ് ബാഗ് ഒന്നും ഇല്ലാത്തത് കാരണം ലാപ്‌ടോപ്പ് കൊണ്ടുപോകാം എന്ന് പറയുകയും അതനുസരിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നിന്റെ യാത്ര മുടങ്ങും എന്ന രീതിയില്‍ അവനെ ഭീഷണിപ്പെടുത്തി അത് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല
ഇത്രയും പണം കയ്യിലില്ലാതിരുന്നാല്‍ എന്തു ചെയ്യും എന്ന രീതിയില്‍ ഞാന്‍ ആകെ വിഷമിച്ച അവസ്ഥയില്‍ നിന്നിട്ട് അയാളോട് പരമാവധി റിക്വസ്റ്റ് ചെയ്‌തെങ്കിലും യാതൊരു ദാക്ഷണ്യവും ഒരു സ്ത്രീയെന്ന നിലയില്‍ കൂടി പരിഗണിച്ചില്ല
ജോലിയുമായി ബന്ധപ്പെട്ടതിനാല്‍ എനിക്ക് ലാപ്‌ടോപ്പ് കൊണ്ടുപോയ മതിയാകൂ
ജോലിയില്‍നിന്ന് ഒരാഴ്ചത്തെ അവധിയെടുത്ത് വന്നതായിരുന്നു
ചെറിയൊരു ശാരീരിക ബുദ്ധിമുട്ട് ആയതുകൊണ്ട് ഹോസ്പിറ്റല്‍ ചെക്കപ്പിന് കൂടി വന്നതായിരുന്നു ഞാന്‍
യാത്ര മുടങ്ങും എന്ന അവസ്ഥയില്‍എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന മാമനെ വിളിച്ചു ലാപ്‌ടോപ്പ് തിരിച്ചു കൊടുക്കാം എന്ന് കരുതി എന്നാല്‍ അതിനും അനുവദിക്കുന്നില്ല എന്ന  ക്രൂരവും ധിക്കാരപരമായ
യാതൊരു മനസ്സാക്ഷിയില്ലാതെ ഒരു മറുപടിയാണ് ഇയാള്‍ തന്നത് ഡ്യൂട്ടി അടക്കാന്‍ തയ്യാറല്ലെങ്കില്‍ ഇവിടെ വേസ്റ്റ് ബാസ്‌കറ്റില്‍ ലാപ്‌ടോപ്പ് നിക്ഷേപിക്കുക എന്നാണ് അയാള്‍ പറഞ്ഞത്
 ഇയാളുടെ ഫോട്ടോ ഞാന്‍ മുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്
എന്തു ചെയ്യും എന്ന് അറിയാതെ എയര്‍പോര്‍ട്ടിലെ ചെയറില്‍ ഇരുന്ന് കരയുന്നത് കണ്ട് അവിടുത്തെ നോര്‍ത്ത് ഇന്ത്യന്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ വരെ അനുഭാവ പൂര്‍വ്വം പെരുമാറിയെങ്കിലും
മലയാളി കൂടിയായ ഈ ഉദ്യോഗസ്ഥന് യാതൊരു മാറ്റവും ഉണ്ടായില്ല.

ഒടുവില്‍ വിദേശത്തുള്ള ഹസ്ബന്റിനെ വിവരം അറിയിച്ചതിന്‌ടെ  അടിസ്ഥാനത്തില്‍ ലാപ്‌ടോപ്പ് എന്തായാലും കൊണ്ടുവരണംഎന്നും ഇല്ലെങ്കില്‍ അത് ജോലിയെ സാരമായി ബാധിക്കുന്നത് കൊണ്ട് അദ്ദേഹം പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരികയും അവസാന നിമിഷം ഡ്യൂട്ടിയടച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നു
എയര്‍പോര്‍ട്ടില്‍ അനുഭവിച്ച മാനസിക ആഘാതത്തില്‍ നിന്ന് ഞാന്‍ ഇപ്പോഴും മോചിത ആയിട്ടില്ല ഡ്യൂട്ടിയിലും കയറിയിട്ടില്ല

 അതുകൊണ്ട് പൊതുവേ ദുര്‍ബല അതിന്റെ കൂടെ ഗര്‍ഭിണി എന്ന് പറഞ്ഞ രീതിയില്‍ പോകുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ നശിപ്പിക്കാന്‍ ഇത്തരം ആളുകള്‍ അവിടെ ജോലി ചെയ്യുന്നു എന്നതും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുക..
കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍പ്രത്യേകം ശ്രദ്ധിക്കുക ഫാമിലികള്‍ ശ്രദ്ധിക്കുക ഇവന്റെ മനസ്സിലുള്ള ദുരുദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല.. എന്തായാലും ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും
 എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റിനും ഞാന്‍ പരാതി അയച്ചിട്ടുണ്ട്
അവരുടെ മറുപടിക്ക് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുന്നു..

 ഒരിക്കല്‍ കൂടി പറയുന്നു ഇത്തരം  ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ട് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക ..

 

Tags