ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിനായി മത്സരിച്ചാല്‍ ഇനി ഒരു തെരഞ്ഞെടുപ്പില്‍ പോലും ജയിച്ചേക്കില്ല

shreyams kumar
shreyams kumar

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കടുത്ത വിമര്‍ശനം ഉയരുന്ന കാലമാണിത്. വ്യാജ വാര്‍ത്തകളും വാര്‍ത്താ വിചാരണകളും ഏകപക്ഷീയമായ വിമര്‍ശനങ്ങളും വര്‍ഗീയ ചേരിതിരിവുമൊക്കെ പതിവായതോടെ സോഷ്യല്‍ മീഡിയയില്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. പ്രത്യേകിച്ചും ഇടതു പ്രൊഫൈലുകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

ഇടതുപക്ഷത്തോടൊപ്പമുള്ള ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷനായ എംവി ശ്രേയാംസ് കുമാറിന് പോലും സോഷ്യല്‍ മീഡിയയില്‍ രക്ഷയില്ല. ശ്രേയാംസിന്റെ മാതൃഭൂമി ചാനലിലും പത്രത്തിലും സിപിഎമ്മിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ഏകപക്ഷീയമായ വാര്‍ത്തകള്‍ നല്‍കുന്നു എന്നും അപ്രധാനമായ വാര്‍ത്തകള്‍ പോലും പൊലിപ്പിച്ച് പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നു എന്നുമാണ് സിപിഎം അനുകൂലികളുടെ വിമര്‍ശനം.

ശ്രേയാംസ് കുമാറിന്റെ അനുമതിയോടെയാണ് സിപിഎമ്മിനെതിരായ ഇപ്പോഴത്തെ ആക്രമണമെന്നത് സൈബര്‍ സഖാക്കള്‍ ഏറെക്കാലമായി ആരോപിക്കുന്നു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ പോലും പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കാനും എസ്എഫ്‌ഐയെ ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കാനും ശ്രേയാംസ് കുമാര്‍ അനുമതി നല്‍കുന്നു എന്ന ആരോപണം ഗൗരവമേറിയതാണ്.

ശ്രേയാംസ് കുമാര്‍ തന്നെ തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ചാനല്‍ വാര്‍ത്തയുടെ പേരില്‍ മാതൃഭൂമിക്കെതിരെ പ്രത്യേക ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നു എന്നും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നു എന്നുമാണ് ആരോപണം. അതേസമയം, എല്‍ഡിഎഫില്‍ ഇക്കാര്യം പ്രധാന വിഷയമായി ഇനിയും ഉയര്‍ന്നുവന്നിട്ടില്ല. എല്‍ജെഡി ഇടതുപക്ഷവുമായി സഹകരിച്ചാണ് മുന്നോട്ടുനീങ്ങുന്നതും.

2006ലും 2011ലും കല്‍പ്പറ്റയില്‍ നിന്നും ശ്രേയാംസ് കുമാര്‍ നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാല്‍, 2016ല്‍ സിപിഎമ്മിലെ സികെ ശശീന്ദ്രനോട് 13,083 വോട്ടുകള്‍ക്ക് തോറ്റു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ചപ്പോള്‍ ടി സിദ്ദിഖിനോടും തോറ്റു. ശശീന്ദ്രന്‍ തന്നെ മത്സിരിച്ചിരുന്നെങ്കില്‍ അനായാസം ജയിക്കുമായിരുന്ന മണ്ഡലത്തില്‍ ശ്രേയാംസ് കുമാറിനെ മനപൂര്‍വം തോല്‍പ്പിക്കുകയാണന്ന് അഭ്യൂഹമുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചാനലും പത്രവും ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്. അണികളുടെ സ്വാഭാവിക പ്രതികരണമാണ് ശ്രേയാംസിന്റെ തോല്‍വിക്കിടയാക്കിയതെന്നും ഇടതുവോട്ടുകള്‍ വലിയ തോതില്‍ സിദ്ദിഖിന് മറിച്ചെന്നും പറയപ്പെടുന്നു.

സിപിഎമ്മിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ശ്രേയാംസിന്റെ തോല്‍വി ഇപ്പോഴും സൈബര്‍ സഖാക്കള്‍ ആഘോഷിക്കാറുണ്ട്. വോട്ടുമറിച്ചാണ് ശ്രേയാംസിനെ തോല്‍പ്പിച്ചതെന്ന അഭ്യൂഹം ശരിയാണെന്ന് തോന്നിക്കുന്ന രീതിയിലാണ് ചിലരുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഇനിയൊരു തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാര്‍ ഇടതുപക്ഷത്തിനായി മത്സരിച്ചാല്‍ തോല്‍വി കടുത്തതാകാനാണ് സാധ്യത.

രാജ്യസഭാ തെരഞ്ഞെടുപ്പിലല്ലാത്തെ മറ്റൊരു തെരഞ്ഞെടുപ്പില്‍ ശ്രേയാംസിന് ജയിച്ചുകയറുക ബുദ്ധിമുട്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ജെഡി സീറ്റിനായി ആവശ്യമുന്നയിക്കുമെന്ന് ഉറപ്പാണ്. അടുത്തിടെയുണ്ടായ വിവാദ സംഭവങ്ങളിലെല്ലാം ശ്രേയാംസ് കുമാറിന്റെ പത്രവും ചാനലും സിപിഎം വിരുദ്ധ വാര്‍ത്തകളുടെ കുത്തൊഴുക്ക് നടത്തിയെന്ന് സൈബര്‍ സംഘം തെളിവുകള്‍ സഹിതം ആരോപിക്കവെ തെരഞ്ഞെടുപ്പില്‍ എല്‍ജെഡി നേതാവിന്റെ തോല്‍വി ഉറപ്പിക്കാന്‍ അണികള്‍ നേരിട്ട് രംഗത്തിറങ്ങാനാണ് സാധ്യത. ഇത് എല്‍ജെഡിയും ഇടതുപക്ഷവുമായുള്ള അകല്‍ച്ചയ്ക്കും ഇടയാക്കിയേക്കാം.

 

Tags