പണികിട്ടുന്നത് ഇങ്ങനെയൊക്കെ, രാജീവിന്റെ പോസ്റ്ററില്‍ ചാരിയതിന് ബിജെപി നേതാവ് മര്‍ദ്ദിച്ച കുട്ടിയെ തന്റെ പോസ്റ്ററില്‍ ഭയമില്ലാതെ ചാരാന്‍ ക്ഷണിച്ച് ശശി തരൂര്‍

Shashi Tharoor

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരിനിന്നതിന് ബിജെപി നേതാവ് മര്‍ദ്ദിച്ച 14 വയസ്സുകാരനെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഭയമേതുമില്ലാതെ തന്റെ പോസ്റ്ററില്‍ ചാരാന്‍ കുട്ടിയെ തരൂര്‍ ക്ഷണിച്ചു.

tRootC1469263">

ബിജെപി നേതാവ് കുട്ടിയെ മര്‍ദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ തരൂര്‍, കുട്ടിക്കൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടിലെത്തിയ തരൂര്‍ മതിലില്‍ ഒട്ടിച്ച തന്റെ പോസ്റ്ററില്‍ ധൈര്യപൂര്‍വം ചാരാമെന്ന് പറഞ്ഞു.

സിറ്റിംഗ് എംപി ശശി തരൂരും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള തിരുവനന്തപുരത്തെ പോരാട്ടം ചൂടുപിടിക്കുന്നതിനിടെയാണ് സംഭവം. വാടക വീടിന്റെ മുന്‍വശത്തെ ഭിത്തിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരി നിന്ന കുട്ടിയെ അതുവഴി വരികയായിരുന്ന ബിജെപി നേതാവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം സിസിടിവിയില്‍ പതിഞ്ഞതോടെ ബിജെപി പ്രതിരോധത്തിലുമായി.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് കാലടി സൗത്തില്‍ വാടകയ്ക്ക് താമസിക്കുന്ന റാംജിയെന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. റാംജിയും അച്ഛന്‍ മായാകൃഷ്ണനും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷ കാത്തുനിന്ന റാംജി പോസ്റ്ററില്‍ ചാരിനിന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ പോലീസ് കേസെടുത്തു.

സതീശന്‍ റാംജിയെ മുഖത്തടിച്ച് തള്ളിയിട്ടു. വീടിനുള്ളിലേക്ക് ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി അച്ഛന്റെ മുന്നിലിട്ടും മര്‍ദിച്ചു. തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചു. മര്‍ദനമേറ്റ് അവശനായ റാംജിയെ പിന്നീട് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Tags