ആര്‍ഷോ, എന്ത് ഉടായിപ്പാണിത്, എസ്എഫ്‌ഐയെ നിങ്ങള്‍ നാണംകെടുത്തി, രാജിവെച്ച് പുറത്തുപോകണം

sfi state secretary pm arsho should resign
sfi state secretary pm arsho should resign

തിരുവനന്തപുരം: കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ എസ്എഫ്‌ഐയെ നാണം കെടുത്തുകയാണ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്. വിദ്യ ഒരു മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തക മാത്രമായിരുന്നെങ്കില്‍ എസ്എഫ്‌ഐ നേതാവാണ് നിഖില്‍ തോമസ്. ഡിഗ്രി പാസാകാതിരുന്നിട്ടും എംകോമിന് ചേരാനായി കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നിഖില്‍ തോമസിനെ ന്യായീകരിക്കുക വഴി എസ്എഫ്‌ഐയെ നാണക്കേടിലേക്ക് തള്ളിയിട്ടതിന്റെ പ്രധാന ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കാണ്.

tRootC1469263">

വിദ്യ വിവാദം കത്തിനില്‍ക്കുന്നതുകൊണ്ടുതന്നെ നിഖില്‍ തോമസിന്റെ വിഷയം അവധാനതയോടെ കൈകാര്യം ചെയ്യാന്‍ എസ്എഫ്‌ഐയ്ക്ക് കഴിയണമായിരുന്നു. എന്നാല്‍, ഒരേ ദിവസം തന്നെ രണ്ട് വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി എസ്എഫ്‌ഐയെ നാണക്കേടിലാക്കുകയാണ് ആര്‍ഷോ ചെയ്തത്. ഒട്ടും പക്വതയില്ലാത്ത ഒരു നേതാവാണ് താനെന്നും ഇതിലൂടെ സംസ്ഥാന സെക്രട്ടറി തെളിയിച്ചു.

നേരത്തെ നിഖില്‍ തോമസിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നപ്പോള്‍ ഇതേക്കുറിച്ച് പരിശോധിക്കുമെന്നാണ് എസ്എഫ്‌ഐ പറഞ്ഞിരുന്നത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. കഴിഞ്ഞദിവസമാണ് സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ ഹാജരാക്കിയത്. തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു.

നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് തൊട്ടുപിന്നാലെ ആര്‍ഷോ മാധ്യമങ്ങളെ വിളിച്ചുകൂട്ടി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് ആര്‍ഷോ ഇങ്ങനെ പറഞ്ഞത് എന്നത് വ്യക്തമല്ല. ഉത്തരവാദിത്വത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് ആരോപണ വിധേയനായ ഒരു വ്യക്തിക്ക് പിന്തുണ കൊടുത്തത് സംഘടനയെ ലജ്ജിപ്പിക്കുന്നതാണ്.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് എസ്എഫ്‌ഐയ്ക്ക് പരിശോധിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ഇവയൊന്നുംകൂടാതെ സര്‍ട്ടിഫിക്കറ്റ് തിരിച്ചുംമറിച്ചും നോക്കി ഒറിജിനലാണെന്ന് ബോധ്യപ്പെടുന്ന വിദ്യ ആര്‍ഷോയ്ക്ക് മാത്രമേ അറിയൂ. അല്‍പം സമയമെടുത്താണെങ്കിലും നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന ശരിയായ രീതിയില്‍ നടത്താത്താതിരുന്നത് സെക്രട്ടറിയെന്ന നിലയില്‍ ആര്‍ഷോയ്ക്ക് പറ്റിയ വന്‍ പിഴവാണ്.

നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും അത് ഒറിജിനലാണോയെന്നത് കൃത്യമായി പരിശോധിച്ചാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂയെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ അതൊരു ശരിയായ നിലപാട് ആകുമായിരുന്നു. സര്‍ട്ടിഫിക്ക് ഒറിജിനലാണെന്ന് ബോധ്യമായെന്ന് ആര്‍ഷോ പറഞ്ഞയുടന്‍ ഇക്കാര്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ നിഖില്‍ തോമസിനായി രംഗത്തിറങ്ങിയ ഇടതുപക്ഷ സഖാക്കളെ നാണം കെടുത്തിയതിന് ആരാണ് ഉത്തരവാദി.

നിഖില്‍ തോമസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആര്‍ഷോ ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. നിഖില്‍ എസ്എഫ്‌ഐയെ തെറ്റിദ്ധരിപ്പിച്ചെങ്കില്‍ ആര്‍ഷോ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച് സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് പരിശോധിക്കാന്‍ പോലും അറിയാത്ത മണ്ടന്മാരാണോ എസ്എഫ്‌ഐയുടെ തലപ്പത്ത് എന്നാണ് ഇപ്പോള്‍ മറുപക്ഷം സൈബര്‍ സഖാക്കളെ പരിഹസിക്കുന്നത്.

എസ്എഫ്‌ഐ എന്ന സംഘടനയെ മുന്‍പെങ്ങുമില്ലാത്തവിധം പരിഹാസ്യമാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആര്‍ഷോ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെക്കുകയാണ് ഉചിതം. ഉത്തരവാദിത്വവും പക്വതയും കഴിവുമുള്ള നേതൃത്വത്തെ ആ ജോലി ഏല്‍പ്പിക്കുക. ഒട്ടേറെ മികവുറ്റ നേതാക്കള്‍ ഉയര്‍ന്നുവന്ന സംഘടനയാണ്. എസ്എഫ്‌ഐയില്‍ സജീവമായിരിക്കെ തന്നെ മികച്ച മാര്‍ക്കോടെ അക്കാദമിക് തലത്തില്‍ ഉയരത്തിലെത്തിയവരും ഏറെയാണ്. ഇവരെയെല്ലാം ലജ്ജിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വിദ്യാര്‍ഥികളുടെ അവകാശത്തിനായി നിലകൊണ്ട ഒരു സംഘടനയുടെ സമകാലിക മുഖം കൂടുതല്‍ വികൃതമാകും മുന്‍പേ സിപിഎം വിഷയത്തില്‍ ഇടപെടുമെന്നും നേതൃതലത്തില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്നും തന്നെയാണ് ഏവരുടേയും പ്രതീക്ഷ.

Tags