22 കൊല്ലം എബിവിപി കോട്ടയായിരുന്ന വിവേകാനന്ദ കോളേജ് പിടിച്ചടക്കി എസ്എഫ്‌ഐ, വിക്ടോറിയ കോളേജില്‍ വമ്പന്‍ തിരിച്ചുവരവ്, മലപ്പുറത്ത് എംഎസ്എഫിനെ വീഴ്ത്തി കുതിപ്പ്

SFI victory Calicut
SFI victory Calicut

 

തൃശൂര്‍: ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ എസ്എഫ്‌ഐ കലാലയങ്ങളിലെ തങ്ങളുടെ കരുത്ത് തിരിച്ചുപിടിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിധിയിലുള്ള കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പിന്‍ വമ്പന്‍ മുന്നേറ്റമാണ് എസ്എഫ്‌ഐ നടത്തിയത്. 22 വര്‍ഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഒഴികെ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി.

എസ് എഫ് ഐ യുടെ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സൂഷ്മ പരിശോധനയില്‍ തള്ളിയതാണ് തിരിച്ചടിയായത്. ഇതോടെ എ ബി വി പി യുടെ എന്‍ എസ് അഭിരാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ മത്സരംഗത്തിറക്കിയാണ് എസ് എഫ് ഐ സംഘപരിവാര്‍ കോട്ട കീഴടക്കിയത്.

വിവേകാനന്ദ കോളേജ് യൂണിയന്‍ ഭാരവാഹികള്‍: ചെയര്‍മാന്‍ വി എം.ആരതി ദേവി, ജനറല്‍ സെക്രട്ടറി പി കെ. നന്ദന, ജോ. സെക്രട്ടറി സി കെ.അരുണിമ, യൂ യൂ സി സുകൃത, ജനറല്‍ ക്യാപ്റ്റന്‍ ഒ എസ്.അഭിനവ്, എഡിറ്റര്‍ പിഎം. റംലത്ത്, ഫൈനാട്‌സ് സെക്രട്ടറി പി ബി.ശ്രുതി. ചരിത്ര വിജയം നേടിയ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കുന്നംകുളം ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും, പഴഞ്ഞി എം ഡി കോളേജിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഭാരവാഹികള്‍: ചെയര്‍മാന്‍ - എം അനന്ദു കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി - സി വി മന്യ, വൈസ് ചെയര്‍ പേഴ്‌സണ്‍ - വി പി അനുശ്രീ, ജോയിന്റ് സെക്രട്ടറി - ഹര്‍ഫിയ,  യുയുസിമാര്‍ - കെ എസ് അഖിനേഷ്, സി അനശ്വര, സ്റ്റുഡന്റ് എഡിറ്റര്‍ - കെ എസ് കൃഷ്ണ, ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി - വി എസ് ജ്യോതിക, ജനറല്‍ ക്യാപ്റ്റന്‍ - കെ എ അനന്തകൃഷ്ണന്‍.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒട്ടേറെ കോളേജുകളാണ് എസ്എഫ്ഐ പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയനില്‍ എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്.

ബത്തേരി സെന്റ് മേരീസ് കോളേജ്, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ താനൂര്‍ ഗവണ്മെന്റ് കോളേജ് യൂണിയന്‍, തവനൂര്‍ ഗവണ്മെന്റ് കോളേജ്, മങ്കട ഗവണ്മെന്റ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, നിലമ്പൂര്‍ ഗവണ്മെന്റ കോളേജ്, കുറ്റിപ്പുറം കെഎംസിടി ലോ കോളേജ്, പറക്കുളം എന്‍എസ്എസ്, പട്ടാമ്പി കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, മുത്തേടം ഫാത്തിമ കോളേജ്, നെന്മാറ എന്‍എസ്എസ് കോളേജ് തുടങ്ങിയവയെല്ലാം എസ്എഫ്ഐ പിടിച്ചെടുത്തു.

ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'കുന്ദംകുളത്തൊരു കോളേജുണ്ട്. 22 കൊല്ലം എബിവിപി കോട്ടയായ് കൊണ്ടുനടന്ന വിവേകാനന്ദ. ആ കഥ ഇവിടെ അവസാനിക്കുന്നു. കോട്ട പൊളിച്ച് എസ്എഫ്ഐ യൂണിയന്‍ നേടിയിരിക്കുന്നു. ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍', ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

 

Tags