സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെയും അവതാളത്തിലാക്കി : സ്കോളർഷിപ്പ് തുക പോലും കിട്ടാതെ കുരുന്നുകൾ


കണ്ണൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന എൽ.എൽ.എസ് (എൽ പി വിഭാഗം ) യു.എസ്.എസ് (യു.പി വിഭാഗം ) സ്കോളർഷിപ്പുകളാണ് കുടിശികയായത്. വെറും ആയിരം രൂപ പോലും ഒരു കുട്ടിക്ക് നൽകാനാവാത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സർക്കാർ മുൻപോട്ടു പോകുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.
tRootC1469263">
കണ്ണൂർ ജില്ലയിൽ മാത്രം ഇത്തരത്തിൽ അര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കിട്ടാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെറും സാമ്പത്തിക നേട്ടം മാത്രമല്ല കുരുന്നുകൾക്ക് നൽകുന്ന പ്രോത്സാഹനം കൂടിയാണ് ഇതെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടയും രക്ഷിതാക്കളുടെയും വിലയിരുത്തൽ.

കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. അധ്യാപകരുമായും അനധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നവരുടെയും ഡി.എ അനുവദിക്കാതെ സർക്കാർ പുറം തിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിൽ പ്രതിഷേധിച്ച് സമരം ചെയ്തു അധ്യാപക സംഘടനകളും തളർന്നു . പ്ലസ്‌ടു പരീക്ഷയുടെ മൂല്യനിർണയം നടത്തിയ അധ്യാപകർക്കും മാസങ്ങൾ പിന്നിട്ടിട്ടും കാൽ കാശ് കൊടുത്തിട്ടില്ല.
ഇതിനു പുറമേയാണ് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി, കലോത്സവങ്ങൾ, കായിക മേളകൾ എന്നിവയും ഹെഡ് മാസ്റ്റർമാരുടെയും സഹ അധ്യാപകരുടെയും തലയിൽ വെച്ചു കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ ഇനിയും മുൻപോട്ടു പോകാനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്. എല്ലാം തരാമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി പ്രശ്ന പരിഹാരത്തിനായി ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് ആരോപണം.