സ്‌ത്രൈണഭംഗി തുളുമ്പുന്ന വിരല്‍ത്തുമ്പു മുതല്‍ ചുണ്ടിന്‍ കോണില്‍ വരെ കുസ്യതിയൊളിപ്പിച്ച മോഹന്‍ലാല്‍, ഇഷ്ട കഥാപാത്രക്കുറിച്ച് മനോഹരമായ കുറിപ്പുമായി ശാരദക്കുട്ടി

Mohanlal
Mohanlal

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ 64-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകളായി എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച മോഹന്‍ലാലിനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായെത്തുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ചും എഴുത്തുകാരി ഓര്‍ത്തെടുക്കുന്നുണ്ട്.

tRootC1469263">

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മോഹന്‍ലാലിന്റെ നൂറുകണക്കിനു കഥാപാത്രങ്ങള്‍ കണ്ണു നിറയിച്ചിട്ടുണ്ട്. പ്രണയത്തില്‍ പൊതിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തിലാഴ്ത്തിയിട്ടുണ്ട്. വെറുപ്പിച്ചിട്ടുണ്ട്. ചിരിപ്പിച്ചിട്ടുണ്ട്. ചിന്തിപ്പിച്ചിട്ടുണ്ട്. ആര്‍ദ്രമാക്കിയിട്ടുണ്ട്. ആഘോഷിച്ചിട്ടുണ്ട്.

നീണ്ടു മനോഹരമായ , സ്‌ത്രൈണഭംഗി തുളുമ്പുന്ന വിരല്‍ത്തുമ്പു മുതല്‍ ഇടക്കൊന്നു കടിച്ചു പിടിക്കുന്ന ചുണ്ടിന്‍ കോണില്‍ വരെ കുസ്യതിയുണ്ട്. മയക്കിക്കളയുന്ന മാസ്മരികതയുണ്ട്. ചെരിഞ്ഞു നടത്തത്തില്‍ ആകര്‍ഷണീയമായ ഒരു കള്ളലക്ഷണമുണ്ട്.

 എഴുതിയതാരായാലും സംവിധാനം ചെയ്തതാരായാലും അവരെ എല്ലാം മറന്നാലും ആ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത് മോഹന്‍ലാലിന്റെ ശരീരത്തിലൂടെയാണ്. ശബ്ദത്തിലൂടെയാണ്. അനായാസ ചേഷ്ടകളിലൂടെയാണ്.

നൂറുകണക്കിന് കഥാപാത്രങ്ങളില്‍ നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ കൊത്തിയെടുക്കുക പഞ്ചാഗ്‌നിയിലെ പത്രപ്രവര്‍ത്തകനായ റഷീദിനെയാകും. അത്രക്ക് കൂടെ നടന്നു അയാള്‍. അത്രക്ക് നെഞ്ചോട് അടുക്കി പിടിച്ചു. നിന്നെ മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ല എന്ന് ഉറപ്പു തന്നു .

പിന്‍നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാതലത്തില്‍ ... കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മാറുമ്പോള്‍
പോരു തഴുകി തഴുകിയുണര്‍ത്തു മേഘരാഗമെന്‍ ഏകതാരയില്‍ .....
ഈ പാട്ട് 1986 മുതല്‍ എനിക്ക് വൈകാരികമായ ലഹരി കൂടിയാണ്.

രാനിലാവു വീണു കിടക്കുന്ന ഒരു മുറ്റവും അവിടുത്തെ പിച്ചകച്ചെടിയില്‍ നിന്നുതിരുന്ന മദഗന്ധവും അറയില്‍ വിരിച്ചിട്ട ഒറ്റക്കട്ടിലും ഗീതയുടെ മോഹ ശരീരവും അതിനെ അണച്ചു പിടിക്കുന്ന കാമുകശരീരവും അയാളുടെ വെള്ള ബനിയന്റെ വലതു വശത്തു തെളിയുന്ന  വലിയ ചുണങ്ങും ... ഇത്ര വശ്യഭംഗിയുള്ള, പ്രണയത്തിന്റെ  കാമാര്‍ദ്രത നിറഞ്ഞ ഒരു രാത്രിയും സിനിമയില്‍ കണ്ടിട്ടില്ല. ഇന്നും ഓര്‍മ്മയില്‍ മോഹിപ്പിക്കുന്നു ആ ദൃശ്യങ്ങള്‍
 ഈ ദൃശ്യത്തിനു മുകളില്‍ മറ്റൊരു മോഹന്‍ലാല്‍ രംഗവുമില്ല. ഒരു രാത്രിയും ഇത്ര മോഹിപ്പിച്ചില്ല. ഒരു പാട്ടും ഇത്രക്ക് തഴുകിയുണര്‍ത്തിയിട്ടില്ല.
അനായാസഭാവങ്ങളുടെ  അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി . എന്റെ അതേ പ്രായം. ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹവും തലേന്നും പിറ്റേന്നുമായിരുന്നു. April 28 മോഹന്‍ലാലും April 29 ന് ഞാനും . അത് രസമുള്ള ഒരോര്‍മ്മ.

ഇപ്പോഴും  ഭാവങ്ങളില്‍ പഴയ കുസൃതി ചില നിമിഷങ്ങളില്‍ മാത്രമായെങ്കിലും മിന്നിമറയാറുണ്ട്. ഈയിടെ ഒരു എ.സി യുടെ പരസ്യത്തില്‍ കാണുന്നു ആ പഴയ കുസൃതി.   ' അദ്ദാണ്' എന്നു പറയുന്ന സമയത്ത് ആ വിരലുകളിലെ സ്‌ത്രൈണചാരുത നോക്കിയിരുന്നു പോകാറുണ്ട്. മോഹന്‍ലാലിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു സിനിമാപ്രേമിക്കും ആവില്ല.

സിനിമക്കു പുറത്തെ മോഹന്‍ലാലിന് പോലും സിനിമക്കുള്ളിലെ മോഹന്‍ലാലിനെ നശിപ്പിക്കാനാവില്ല. അത്ര മനോഹരമായ സിനിമാക്കാലമായിരുന്നല്ലോ അത്. ശോഭന, ഉര്‍വ്വശി, ഗീത, നീനാ ഗുപ്ത എല്ലാ നായികമാരും ഞാനായിരുന്നു.
മോഹന്‍ലാലിന് പിറന്നാളാശംസകള്‍ .

 

Tags