ഒടുവില്‍ ആ രഹസ്യവും പുറത്ത്, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ബിജെപിയും നേടി കോടികള്‍, ബോണ്ടുവഴിയുള്ള സംഭാവനയുടെ മുഴുവന്‍ വിവരവും പുറത്തുവിട്ടു

Santiago Martin
Santiago Martin

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് എന്ന പേരില്‍ ഊരും പേരും പുറത്തുപറയാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകളുടെ എല്ലാ വിവരവും പുറത്തുവന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ഭാഗീകമായ വിവരങ്ങള്‍ മാത്രം പുറത്തുവിടാനുള്ള എസ്ബിഐ നീക്കം കോടതി ഇടപെടലിലൂടെ ഇല്ലാതാക്കിയതിന് പിന്നാലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് വിവരങ്ങളും വെളിപ്പെട്ടു.

ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത്. 1300 കോടിയിലധികം രൂപ മാര്‍ട്ടിന്‍ സംഭാവനയായി നല്‍കി. അനധികൃത ലോട്ടറി നടത്തിപ്പിനായി സംസ്ഥാനങ്ങളെ സ്വാധീനിക്കാനാണ് ഇത്രയും തുക നല്‍കിയതെന്ന് വ്യക്തം.
 
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിനാണ് (എഐടിസി) ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മാര്‍ട്ടിന്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 542 കോടി രൂപ മമതാ ബാനര്‍ജിയുടെ പാര്‍ട്ടിക്ക് ലഭിച്ചു. ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) 509 കോടി രൂപയും. യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (വൈഎസ്ആര്‍സിപി) 154 കോടി രൂപയും നല്‍കി. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 100 കോടി രൂപയാണ് മാര്‍ട്ടിനിലൂടെ സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് 50 കോടി രൂപയും ലഭിച്ചു.

സാന്റിയാഗോയുടെ കമ്പനി 2019 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ ബോണ്ടുകള്‍ വഴി വിവിധ സംസ്ഥാനങ്ങളിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൊത്തം 1368 കോടി രൂപ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള സിക്കിം ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് ഫ്യൂച്ചര്‍ ഗെയിമിംഗ് 11 കോടി രൂപയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 5 കോടി രൂപയും സംഭാവന നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ ലോട്ടറി വ്യാപാരം നിയമപരമാണ്. ഡിഎംകെയും വൈഎസ്ആര്‍സിപിയും ഭരിക്കുന്ന തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് നിരോധിച്ചിട്ടുണ്ട്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഡിഎംകെയുമായുള്ള ബന്ധം ദീര്‍ഘകാലമായി തുടരുന്നു. പ്രത്യേകിച്ചും എസ്എസ് മ്യൂസിക് എന്ന അദ്ദേഹത്തിന്റെ സംഗീത ചാനലുമായി ബന്ധപ്പെട്ട് ഡിഎംകെയ്ക്ക് ബന്ധമുണ്ട്. 2011 ല്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ എം കരുണാനിധിയുടെ 75-ാമത്തെ ചിത്രമായ 'ഇലൈഗ്‌നന്‍' എസ്എസ് ആണ് നിര്‍മ്മിച്ചത്. പിന്നീട് എം കരുണാനിധിയുടെ 'പൊന്നാര്‍ ശങ്കര്‍' എന്ന ചലച്ചിത്ര പദ്ധതിക്കും ധനസഹായം നല്‍കി. എന്നാല്‍, 2006ല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ലോട്ടറി നിരോധനം നീക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ മാര്‍ട്ടിന്‍ പരാജയപ്പെട്ടു.

Tags