സഞ്ജു ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലെത്തിയേക്കില്ല, പണി കൊടുത്തത് കേരള ക്രിക്കറ്റ് അസോസിയേഷന്‍, പന്തിന് പകരമെത്താനുള്ള സുവര്‍ണാവസരം തുലച്ചു

Sanju Samson
Sanju Samson

കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ രണ്ട് പേര്‍ മാത്രമായിരിക്കും ഐസിസി മെഗാ ഇവന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യത.

കൊച്ചി: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ടി20 ദേശീയ ടീമില്‍ സ്ഥിരതയുറപ്പിച്ച കേരള താരം സഞ്ജു സാംസണിന് ഏകദിന ടീമില്‍ ഇടം കിട്ടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ രണ്ട് പേര്‍ മാത്രമായിരിക്കും ഐസിസി മെഗാ ഇവന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യത.

രാഹുലും പന്തും ഓസ്ട്രേലിയയിലെ ടെസ്റ്റ് ക്രിക്കറ്റ് ഡ്യൂട്ടിയിലെ തിരക്കിലായപ്പോള്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഫോമിലേക്കെത്താനുള്ള സുവര്‍ണാവസരം സഞ്ജു തുലച്ചുകളഞ്ഞു. ഇന്ത്യയുടെ പ്രീമിയര്‍ ലിസ്റ്റ് എ ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനുള്ള അവസരം ഇല്ലാതായത് സഞ്ജുവിന് തിരിച്ചടിയായേക്കും.
 
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ പര്യടനം നടത്തിയ ടീമില്‍ നിന്ന് സഞ്ജു പുറത്തായിരുന്നു. ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഗ്ലോവ്മാനായി രാഹുല്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന്റെ മടങ്ങിവരവായിരിക്കും ചാമ്പ്യന്‍സ് ലീഗില്‍ കാണാനാവുക.

തന്റെ അവസാന 5 ടി20 ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ച്വറി നേടി സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുകയും കാര്യമായി സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ ദേശീയ ടീമിന്റെ ഭാഗമാകാന്‍ സാധിക്കുമായിരുന്നു.

വിജയ് ഹസാരെയ്ക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. 50 ഓവര്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടീമിനെ നയിച്ച കളിക്കാരന്‍ കൂടിയാണ് സഞ്ജു.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി സഞ്ജു കെസിഎയോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രിപ്പറേറ്ററി ക്യാമ്പില്‍ പങ്കെടുത്തില്ല. ക്യാമ്പില്‍ നിന്ന് വിട്ടുനിന്നതിനാലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് കെസിഎ ആദ്യം അവകാശപ്പെട്ടിരുന്നെങ്കിലും അത് നിര്‍ബന്ധമല്ലെന്ന് പിന്നീട് തെളിഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് കെസിഎയുടെ ഇപ്പോഴത്തെ ന്യായീകരണം.

സഞ്ജുവിന്റെ രണ്ട് മെയിലുകള്‍ ലഭിച്ചതായി കെസിഎ സ്ഥിരീകരിച്ചു. ക്യാമ്പില്‍ എത്തില്ലെന്ന് പറയാനായിരുന്നു ഒരു മെയില്‍. അതില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയില്ല. കൂടാതെ സച്ചിനും ബേബിയും പരിക്ക് കാരണം എത്തിയില്ല. അതിനാല്‍ യുവ കളിക്കാരെ പരീക്ഷിക്കുകയായിരുന്നു. പിന്നീട് സഞ്ജു കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേക്കും ടീമിനെ പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് ഒരു യുവതാരത്തെ ഒഴിവാക്കുന്നത് അന്യായമായിരിക്കുമെന്നതിനാലാണ് സഞ്ജുവിന് അവസരം നഷ്ടമായതെന്ന് കെസിഎ പറയുന്നു. എന്നാല്‍, കളിക്കാരനും കെസിഎയും തമ്മിലുള്ള ആശയക്കുഴപ്പം ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അവസരമാണ് നഷ്ടമാക്കുക.

2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനം ബിസിസിഐ പ്രഖ്യാപിക്കും. 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും സഹിതം 510 റണ്‍സ് നേടിയ സഞ്ജുവിന് ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ട്.

Tags