ഗംഭീറിനെ ഇനി അതിന് അനുവദിക്കരുത്, പെരുമാറാന്‍ പോലും അറിയില്ല, ബിസിസിഐയോട് നിര്‍ദ്ദേശവുമായി സഞ്ജയ് മഞ്ജരേക്കര്‍

Sanjay Manjrekar
Sanjay Manjrekar

ടീമിന്റെ പരിശീലകനെന്ന നിലയിലുള്ള തന്റെ രണ്ടാമത്തെ റെഡ്-ബോള്‍ പരമ്പരയില്‍, ന്യൂസിലന്‍ഡിനോട് മൂന്ന് ടെസ്റ്റുകളും തോറ്റ ഗംഭീര്‍ പുറത്താകലിന്റെ വക്കലാണ്.

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഗംഭീറിനെ വാര്‍ത്താസമ്മേളനം നടത്താന്‍ ഇനി അനുവദിക്കരുതെന്നും ശരിയായി പെരുമാറാനോ വാക്കുകള്‍ ഉപയോഗിക്കാനോ ഗംഭീറിന് അറിയില്ലെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഗംഭീറിന് പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെയുമാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ ബിസിസിഐ അനുവദിക്കേണ്ടതെന്ന് മുന്‍ താരം പറഞ്ഞു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഗംഭീറിന്റെ പത്രസമ്മേളനത്തിന് ശേഷമാണ് മഞ്ജരേക്കറുടെ പരാമര്‍ശം. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാനും ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനും ആരൊക്കെയാണ് ഓപ്ഷനുകള്‍ എന്ന് ഗംഭീര്‍ വ്യക്തമാക്കിയപ്പോള്‍, ഗംഭീര്‍ പ്രകോപിതനായി.

ഗംഭീറിന്റെ വാര്‍ത്താസമ്മേളനം മഞ്ജരേക്കറില്‍ അത്ര മതിപ്പുളവാക്കിയില്ല. ഇത്തരം ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്താന്‍ ബിസിസിഐ തയ്യാറാകണം. ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കട്ടെ. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ ശരിയായ പെരുമാറ്റമോ വാക്കുകളോ ഗംഭീറിനില്ല. രോഹിതും അഗാര്‍ക്കറും, ഇതിനായി മുന്‍കൈ എടുക്കുന്നതാണ് നല്ലതെന്ന് മഞ്ജരേക്കര്‍ എക്സില്‍ എഴുതി.

ടീമിന്റെ പരിശീലകനെന്ന നിലയിലുള്ള തന്റെ രണ്ടാമത്തെ റെഡ്-ബോള്‍ പരമ്പരയില്‍, ന്യൂസിലന്‍ഡിനോട് മൂന്ന് ടെസ്റ്റുകളും തോറ്റ ഗംഭീര്‍ പുറത്താകലിന്റെ വക്കലാണ്. നാട്ടില്‍ 18 പരമ്പരകളുടെ ഇന്ത്യയുടെ അപരാജിത കുതിപ്പാണ് ഇതിലൂടെ ഇല്ലാതായത്. 2012ന് ശേഷം സ്വന്തം തട്ടകത്തില്‍ ഇന്ത്യ നേരിടുന്ന ആദ്യ പരമ്പര തോല്‍വിയാണിത്.

രോഹിതിന്റെയും വിരാട് കോഹ്ലിയുടെയും മോശം പ്രകടനം മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കുപിതനായാണ് ഗംഭീര്‍ മറുപടി നല്‍കിയത്. റിക്കി പോണ്ടിങ്ങും ഇന്ത്യന്‍ ക്രിക്കറ്റുമായി എന്താണ് ബന്ധം എന്നാണ് ഗംഭീറിന്റെ ചോദ്യം. പോണ്ടിങ് ഓസ്‌ട്രേലിയയെക്കുറിച്ച് സംസാരിച്ചാല്‍ മതി. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇപ്പോഴും കളിയില്‍ മുകവുകാട്ടുന്നു. വര്‍ഷങ്ങളായി രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മറ്റു കളിക്കാരും മികച്ച പ്രകടനം നടത്തുന്നു. ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിരാടിനെയും രോഹിത്തിനെയും കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

 

Tags