ജയരാജനെതിരായ സന്ദീപിന്റെ ഭീഷണിക്കും ശോഭയുടെ ക്ലാസെടുപ്പിനും തിരിച്ചടിച്ച് അണികള്‍

P jayarajan
P jayarajan

കണ്ണൂര്‍: സിപിഎം നേതാവും നിയമസഭാ സ്പീക്കറുമായ എ എന്‍ ഷംസീറിന്റെ പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ച് ബിജെപിയും പോഷക സംഘടനകളും നടത്തുന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാകുന്നു. ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഭീഷണിപ്പെടുത്തിയതോടെയാണ് ബിജെപിയും സിപിഎമ്മും പരസ്പരം പോര്‍വിളികളിലേക്ക് കടന്നത്.

tRootC1469263">

ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡിവൈഎഫ്‌ഐക്കാരോടും പൊലീസുകാരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് അതു തന്നെയാണ് എന്നായിരുന്നു ഗണേഷിന്റെ ഭീഷണി.

ഹിന്ദുദൈവങ്ങളെ അവഹേളിച്ചു എന്നാരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു ഗണേഷിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ സിപിഎം നേതാവ് പി ജയരാജന്‍ ബിജെപിക്ക് മുന്നറിയിപ്പുമായി എത്തി. ഷംസീറിന് നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെ ജയരാജന്‍ പറഞ്ഞു.

ഗണേഷിന്റേയും ജയരാജന്റേയും പരാമര്‍ശത്തിന് പിന്നാലെ ഇരുവിഭാഗം അണികളും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഓണനാളില്‍ ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഓര്‍മപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എത്തിയപ്പോള്‍ ജയരാജന്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന ഉപദേശവുമായാണ് ശോഭാ സുരേന്ദ്രനെത്തിയത്.

ഒരു വരവുകൂടി വരേണ്ടിവരും എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍, ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെല്ലാം കൊല്ലപ്പെട്ടെന്ന് ഓര്‍മിപ്പിച്ച് സിപിഎം അണികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദീര്‍ഘനാളായി രാഷ്ട്രീയ കൊലപാതകം ഇല്ലാതായ കണ്ണൂരിനെ വീണ്ടും കലുഷിതമാക്കുന്നതാണ് ഇപ്പോഴത്തെ പോര്‍വിളികള്‍.

Tags