സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരി കൊടുക്കുന്നു, സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം ശമ്പള വര്‍ധന, അധിക ബാധ്യത 25,000 കോടിയോളം

economic crisis in Kerala
economic crisis in Kerala

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം പാതിവഴിയില്‍ മുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്തുനിന്നും കേന്ദ്ര സര്‍ക്കാര്‍ ഞെരിക്കുമ്പോള്‍ മറുവശത്ത് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വരുത്തിയത് ദുരിതം വര്‍ധിക്കാന്‍ കാരണമായി. ഇതോടെ ആദ്യ പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണമുള്ള വികസനം കേരളത്തില്‍ നടക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുകയാണ്.

tRootC1469263">

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പല കാരണങ്ങളുമുണ്ട്. നികുതി വരുമാനത്തില്‍ കേരളം കാര്യമായ വര്‍ധനയുണ്ടാക്കിയെങ്കിലും സാമ്പത്തിക ബാധ്യത കൂടിയത് സംസ്ഥാനത്തിന് തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പല കാരണങ്ങളും പറഞ്ഞ് സാമ്പത്തികമായി ഞെരുക്കുന്നുണ്ടെന്നത് വസ്തുതയാണ്. സംസ്ഥാനത്തിന്റെ വായ്പപ്പരിധി കേന്ദ്രം വെട്ടിക്കുറച്ചതും കേന്ദ്രവിഹിതം യഥാസമയം പൂര്‍ണമായും ലഭിക്കാത്തതുമെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്‍പ്പെടെ വര്‍ഷങ്ങളായി കേരളം സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍, ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കിഫ്ബി വഴി അതിശയിപ്പിക്കുന്ന രീതിയിലുള്ള വികസനപ്രവര്‍ത്തികള്‍ നടന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ വന്‍ വര്‍ധന വരുത്തിയും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തുമെല്ലാം സര്‍ക്കാര്‍ ജനങ്ങളുടെ കൈയ്യടി നേടി.

2021ലെ തിരഞ്ഞെടുപ്പിനു മുമ്പായി സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യ കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. ശമ്പളം വര്‍ധിപ്പിച്ചതോടെ ശമ്പളവും പെന്‍ഷനുമായി ഒരുവര്‍ഷം അധികമായി ചെലവിടുന്നത് 24,722 കോടി രൂപയാണ്.

തുടര്‍ഭരണത്തിന് വേണ്ടി എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴും സര്‍ക്കാരുകള്‍ ശമ്പളത്തിലും പെന്‍ഷനിലും വന്‍ വര്‍ധനവ് വരുത്താറുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേതിന് അടുത്തുനില്‍ക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും. നികുതി വരുമാനത്തിന്റെ ഭീമമായ ഭാഗവും ഇതിനായി മാറ്റിവെക്കുന്നു. എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയായാലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കാറില്ല. ക്ഷേമ പെന്‍ഷനും ഭക്ഷ്യധാന്യ സബ്‌സിഡിയുമെല്ലാം മുടങ്ങുമ്പോഴും ശമ്പളം കൃത്യമായി ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് കൂടുതല്‍ തുക മാറ്റിവെക്കേണ്ടിവരുമ്പോള്‍ അതിനനുസരിച്ചുള്ള നികുതിവരുമാനം ലഭിക്കുന്നില്ല. ഈ രീതിയില്‍ വോട്ടുബാങ്കിനായി സാമ്പത്തിക ബാധ്യത വരുത്തിവെക്കുമ്പോള്‍ തനത് നികുതി വരുമാനം വര്‍ധിപ്പിക്കാതെ കേരളത്തിന് ഭാവിയിലും മുന്നേറാന്‍ കഴിയില്ലെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Tags