എത്ര കിട്ടിയാലും ആര്‍ത്തി തീരാത്ത സര്‍ക്കാര്‍ ജീവനക്കാര്‍, വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാതെ മുഖംതിരിച്ച് പ്രതിപക്ഷ സംഘടന

salary challenge kerala
salary challenge kerala

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍ മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനതയെ കൈപിടിച്ച് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്നില്‍നിന്നും ചവിട്ടി ഇല്ലാതാക്കാന്‍ പ്രതിപക്ഷ സംഘടനയില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ അഞ്ചു ദിവസത്തെ വേതനം നല്‍കാമെന്ന് സമ്മതിച്ച കോണ്‍ഗ്രസ് ബിജെപി അനുകൂല സര്‍വീസ് സംഘടനകള്‍ പെട്ടെന്ന് നിലപാട് മാറ്റി. സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്നാണ് ഈ ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്.

സാലറി ചലഞ്ചുമായി സഹകരിക്കാതിരുന്നാല്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലാതാക്കാമെന്നും ഇത് ജനരോഷത്തിന് കാരണമായാല്‍ നേട്ടമുണ്ടാക്കാമെന്നും രാഷ്ട്രീയ നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ സംഘടനകള്‍ ഗൂഢനീക്കം നടത്തുന്നത്.

wayanad

സഹസ്രകോടികളുടെ നഷ്ടമാണ് വയനാട്ടിലെ ദുരന്തത്തില്‍ സംഭവിച്ചത്. 400 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. വീടും ഉപജീവനമാര്‍ഗവും ഇല്ലാതായ ആയിരക്കണക്കിന് ആളുകളെ ടൗണ്‍ഷിപ്പ് മാതൃകയില്‍ പുനരുജ്ജീവിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവിലിറങ്ങുന്നവര്‍ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കുകയാണ്.

രാജ്യത്തെ ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനമാണ് കേരളം. മറ്റേതൊരു തൊഴിലിടത്തേക്കാളും സാമ്പത്തിക സുരക്ഷിതത്വം ലഭിച്ചിട്ടും കേവലം 5 ദിവസത്തെ ശമ്പളം നല്‍കി മാതൃകകാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പ്രളയകാലത്തും സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷ സര്‍ക്കാര്‍ സംഘടനകള്‍ സജീവമായിരുന്നു. ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചാണ് കോണ്‍ഗ്രസ്- ബിജെപി സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിന് അള്ളുവെച്ചത്.

Wayanad-Churalmala-landslide

അതിദരിദ്രരായവര്‍ പോലും തങ്ങളുടെ ചെറു സമ്പാദ്യങ്ങള്‍ ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമ്പോള്‍ വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മുഖം തിരിക്കുന്നത് ലജ്ജാകരമാണ്.

10 ദിവസത്തെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും 5 ദിവസത്തെ വേതനം നല്‍കാമെന്നും അറിയിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന എന്‍ജിഒ അസോസിയേഷന്‍ പൊടുന്നനെയാണ് എതിര്‍പ്പുയര്‍ത്തിയത്. സമ്മതപത്രം നല്‍കരുതെന്ന് സെക്രട്ടറിയറ്റ് അസോസിയേഷനും ജീവനക്കാരോട് ആവശ്യപ്പെട്ടു. ബിജെപി അനുകൂല സംഘടനകള്‍ക്കും ഇതേ നിലപാടാണ്.  

Team Kerala with cleaning operations in Wayanad disaster area

അതേസമയം വയനാടിനെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളെ ബഹുഭൂരിപക്ഷവും  ജീവനക്കാരും പിന്തുണയ്ക്കുന്നുണ്ട്.  കെഎസ്ടിഎ, എന്‍ജിഒ യൂണിയനടക്കമുള്ള ഇടതുപക്ഷ അധ്യാപക, സര്‍വ്വീസ് സംഘടനകള്‍ പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

അതേസമയം, സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പിഎഫ് ലോണ്‍ അപേക്ഷ നല്‍കാന്‍ സ്പാര്‍ക്കില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

 

Tags