ശോഭനയ്ക്ക് രാഷ്ട്രീയ ബോധമില്ല, സംഘിയാക്കിയാല്‍ അവര്‍ക്കൊന്നുമില്ല, സംഘികള്‍ക്ക് ഗുണം ചെയ്യുമെന്ന് മാത്രം

Shobana
Shobana

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ പരിപാടിയുടെ വേദിയില്‍ പ്രസംഗിച്ച നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമാണ്. നാളിതുവരെ തന്റെ രാഷ്ട്രീയചായ്‌വ് പ്രകടിപ്പിച്ചിട്ടാത്ത ശോഭന സംഘപരിവാര്‍ വേദിയിലെത്തി മോദിയെ പുകഴ്ത്തുകയും മികച്ച നേതൃത്വത്തിന്റെ കീഴിലാണെന്ന് പറയുകയും ചെയ്തു.

tRootC1469263">

വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് എഴുതിക്കൊണ്ടുവന്ന കുറിപ്പ് വായിച്ച് വേദിയില്‍ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാമെന്നും ശോഭന പറഞ്ഞു.

തേക്കിന്‍കാട് മൈതാനത്ത നടന്ന മഹിളാ സമ്മേളനമായ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം പ്രശസ്ത വനിതകളേയും പങ്കെടുപ്പിച്ചിരുന്നു.  പി ടി ഉഷ, മിന്നു മണി തുടങ്ങിയവരും പെന്‍ഷന്‍ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി. വേദിയിലെ പരാമര്‍ശത്തിന് പിന്നാലെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞകാലങ്ങളിലുണ്ടായ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ പട്ടിക നിരത്തിയാണ് പലരും ശോഭനയെ വിമര്‍ശിച്ചത്.

എന്നാല്‍, രാഷ്ട്രീയബോധമില്ലാത്ത ശോഭന എഴുതിക്കൊടുത്ത വാചകം വായിക്കുക മാത്രമാണ് ചെയ്തതെന്നും അവരുടെ നിലക്കൊത്ത പ്രതിഫലം നല്‍കിയാല്‍ ഏതു വേദിയിലും എത്തുമെന്നും എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി പറഞ്ഞു. ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രമെന്നും ശാരദക്കുട്ടിയുടെ കുറിപ്പിലുണ്ട്.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളില്‍ പോലും അവര്‍ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.

അവരുടെ വേദികള്‍, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും. രാഷ്ട്രീയ ബോധത്തില്‍ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.

നാളെ ഗവര്‍ണ്ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകള്‍ വഹിക്കാന്‍ സംഘാടകര്‍ തയ്യാറെങ്കില്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവര്‍ തപ്പിയും തടഞ്ഞും വായിക്കും.

അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട്. ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.
മല്ലികാ സാരാഭായിയെ പോലെയാ ഷബാന ആസ്മിയെ പോലെയോ  രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന.

BJP സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം.

 

Tags