ഇലക്ടറര്‍ ബോണ്ടിലൂടെ ബിജെപിക്ക് 170 കോടി രൂപ നല്‍കി, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സ്ഥലമിടപാടിന് ക്ലീന്‍ ചിറ്റ്


ന്യൂഡല്‍ഹി: ഇലക്ടറര്‍ ബോണ്ടിലെ കള്ളക്കളികള്‍ ഓരോന്നായി പുറത്തുവരവെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിലും വന്‍ അഴിമതിയെന്ന് സൂചന. 170 കോടി രൂപയുടെ ബോണ്ട് ബിജെപിക്ക് നല്‍കിയതോടെയാണ് റോബര്‍ട്ട് വാദ്രയ്ക്കും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് ഗ്രൂപ്പിനും കേസില്‍ നിന്നും തടിയൂരാനായത്.
ഗുരുഗ്രാമിലെ ഭൂമി ഇടപാടുകളില്‍ അഴിമതിയും വഞ്ചനയും ആരോപിച്ച് 2018 സെപ്റ്റംബറിലാണ് ഹരിയാന പോലീസ് വ്യവസായി റോബര്‍ട്ട് വാദ്രയ്ക്കും ഡിഎല്‍എഫ് ഗ്രൂപ്പിനും എതിരെ കേസെടുത്തത്. വധേര ഉള്‍പ്പെട്ട ഭൂമി ഇടപാടുകള്‍ 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വഷയമായിരുന്നു. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കാനും ഇത് കാരണമായി.

ബിജെപിക്ക് കോടികളുടെ സംഭാവന ലഭിച്ചതോടെ ഇടപാടുകളില്‍ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലില്‍ സംസ്ഥാന ബിജെപി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
2019 ഒക്ടോബറിനും 2022 നവംബറിനുമിടയില്‍ ഡിഎല്‍എഫ് ഗ്രൂപ്പ് ബിജെപിക്ക് 170 കോടി രൂപ സംഭാവന നല്‍കിയതോടെയാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ ഇലക്ടറല്‍ ബോണ്ട് ഡാറ്റയില്‍ സംഭാവനയുടെ വിവരങ്ങളുണ്ട്.
ഡിഎല്‍എഫ് കൊമേഴ്‌സ്യല്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ഡിഎല്‍എഫ് ഗാര്‍ഡന്‍ സിറ്റി ഇന്‍ഡോര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎല്‍എഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ബോണ്ടുകള്‍ വാങ്ങിയത്. ഈ ബോണ്ടുകളുടെയെല്ലാം ഗുണഭോക്താവ് ബിജെപി മാത്രമായിരുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പണം നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്..
2012ല്‍ വദ്രയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ ഭൂമി വാങ്ങിയത് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡിഎല്‍എഫ് ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടം നേടിയത്.
2008ല്‍ വാദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം, ഡിഎല്‍എഫ് 58 കോടി രൂപയ്ക്ക് ഈ പ്ലോട്ട് വാങ്ങാന്‍ സമ്മതിച്ചു. പ്ലോട്ടിന്റെ മൂല്യത്തില്‍ ഏഴ് മടങ്ങ് വര്‍ദ്ധനവുണ്ടായി. പല ഗഡുക്കളായാണ് പണം അടച്ചത്.
2012-ല്‍, ഭൂമിയുടെ രേഖകള്‍ പരിശോധിച്ച ഹരിയാന ഉദ്യോഗസ്ഥനായ അശോക് ഖേംക, പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡിഎല്‍എഫിന് ഉടമസ്ഥാവകാശം കൈമാറുന്നത് റദ്ദാക്കി. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇക്കാര്യം ബിജെപി ഉയര്‍ത്തിക്കാട്ടിയത് അവരുടെ വിജയത്തിന് പ്രധാന കാരണമാവുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഉദ്യോഗസ്ഥനായ ഖേംകയെ ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു.
ബിജെപി അധികാരത്തില്‍ വന്ന് നാല് വര്‍ഷത്തിന് ശേഷം, 2018 സെപ്തംബര്‍ 1 ന് ഫയല്‍ ചെയ്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വദ്ര, ഹൂഡ, ഡിഎല്‍എഫ് എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു.
2019 ജനുവരിയില്‍, സ്ഥാപനത്തിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ക്രമക്കേടുകള്‍ ആരോപിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡിഎല്‍എഫ് ഓഫീസുകള്‍ പരിശോധിച്ചു.
2019 ഒക്ടോബറില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഡിഎല്‍എഫ് ഗ്രൂപ്പ് ബിജെപിക്ക് ആദ്യ സംഭാവന നല്‍കി. 2020, 2021, 2022 വര്‍ഷങ്ങളിലും പാര്‍ട്ടിക്ക് പണം നല്‍കിക്കൊണ്ടിരുന്നു. 2022 നവംബറില്‍ വാങ്ങിയ ബോണ്ടുകള്‍ വഴിയാണ് അവസാന റൗണ്ട് സംഭാവനകള്‍ നല്‍കിയത്.
അഞ്ച് മാസത്തിന് ശേഷം, 2023 ഏപ്രില്‍ 19 ന്, ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുമായി ബന്ധപ്പെട്ട ഒരു ഹരജിയുടെ വാദം കേള്‍ക്കുന്നതിനിടെ, ഭൂമി ഇടപാടില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്ന് ബിജെപി സര്‍ക്കാര്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.
ഇതോടെ വദ്ര ന്യായീകരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. എന്നാല്‍ ഡിഎല്‍എഫ് ഗ്രൂപ്പിനോ വദ്രയ്‌ക്കോ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. കേസ് കൂടുതല്‍ അന്വേഷിക്കാന്‍ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ അഥവാ എസ്‌ഐടി രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഈ സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങി.
2023 നവംബറില്‍, റ്റൊരു ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ സൂപ്പര്‍ടെക് ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഓഫീസുകളില്‍ പരിശോധന നടത്തി. 2023ലും 2024ലും ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് സംഭാവനകളൊന്നും നല്‍കിയിട്ടില്ല.