ഉത്സവകാലത്തു മാത്രമുള്ള ആചാരം ; തൃച്ഛംബരത്തെ വിഖ്യാതമായ മോതിരം വച്ച് തൊഴൽ


തൃച്ചംബരത്ത് ഉത്സവകാലത്തു മാത്രമുള്ള ഒരു ആചാരമാണ് മോതിരം വച്ച് തൊഴൽ .
വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം . കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട തൃച്ചംബരം ക്ഷേത്രം ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് വിശ്വാസികൾക്കിട യിൽ സവിശേഷമായ സ്ഥാനം വഹിക്കുന്നുണ്ട് .നൈവേദ്യത്തിനു ശേഷം അഭിഷേകം നടക്കുന്നതും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാത്തതും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.
ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ് പെരിഞ്ചെല്ലൂർ ഗ്രാമത്തിലുള്ള തൃച്ചംബരം ക്ഷേത്രവും അവിടെ നടക്കുന്ന മഹോത്സവവും . 14 ദിനങ്ങൾ നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രോത്സവത്തിന് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ട് .തൃച്ചംബരത്ത് ഉത്സവകാലത്തു മാത്രമുള്ള ഒരു ആചാരമാണ് മോതിരം വച്ച് തൊഴൽ .
തൃച്ചംബരത്തപ്പന്‍ എന്നു വിളിക്കുമെങ്കിലും ഉണ്ണിക്കണ്ണനാണ് തൃച്ചംബരത്ത് ഉള്ളതെന്നാണ് വിശ്വാസം. ജ്യേഷ്ഠനായ ബലരാമന്‍ കണ്ണന്റെ കളിക്കൂട്ടുകാരന്‍ കൂടിയാണ്. ബലരാമകൃഷ്ണന്മാരുടെ ലീലകളാല്‍ സമ്മോഹനമാണ് കുംഭം 22 മുതൽ മീനം 6 വരെ നടക്കുന്ന തൃച്ചംബരത്തെ ഉത്സവകാലം. മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാനപ്പെട്ട ഒരു ചടങ്ങാണ് മോതിരം വച്ച് തൊഴൽ.

ജ്യേഷ്ഠാനുജന്മാരായ ബലഭദ്ര സ്വാമിയും ശ്രീകൃഷ്ണനും പൂക്കോത്ത് നടയിലെ ബാലലീലകൾ കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിൽ എത്തിയ ശേഷം കളിയുടെ ക്ഷീണം തീർക്കാൻ നീരൂക്കും തറയിൽ വിശ്രമിക്കുന്ന സമയത്താണ് മോതിരം വച്ച് തൊഴൽ ചടങ്ങ് നടക്കുന്നത്. .തൃച്ഛംബരത്ത് ഉത്സവ സമയത്ത് മാത്രമാണിങ്ങനെ ജ്യേഷ്ഠനും അനുജനും മുന്നിൽ മോതിരം വച്ച് തൊഴൽ നടത്തുന്നത് .
ആനന്ദത്തിൽ മുഴുകിയിരിക്കുന്ന ഏട്ടൻ്റെയും അനിയൻ്റെയും മുന്നിൽ ഭക്ത ജനങ്ങൾ വിശിഷ്ടമായ തൃഛംബരത്തെ ഇലഞ്ഞി മരത്തിൻ്റെ ഇലയിൽ മോതിരം വച്ച് ഇഷ്ടകാര്യസിദ്ധിക്കായും, മറ്റും പ്രാർഥിക്കുന്നു. കുട്ടികൾ സന്തോഷത്തോടെ ഇരിക്കുന്നനേരം ആണല്ലോ അവരുടെ അരികിൽ നിന്ന് കാര്യസാധ്യം നടക്കുക. അത് തന്നെയാണ് ഈ ചടങ്ങിൻ്റെയും ഐതിഹ്യം. കംസനെ നിഗ്രഹിച്ചതിന് സമ്മാനമായി അർപ്പിക്കുന്നതാണ് മോതിരമെന്നും ചെറിയ കുട്ടികളെ കാണാൻ പോകുമ്പോൾ നാം സമ്മാനമായി മോതിരങ്ങൾ നൽകുന്നതിൻ്റെ പഴയ പതിപ്പാണ് ഈ ആചാരമെന്ന വാദവും നിലനിൽക്കുന്നുണ്ട്.
തൊട്ടിലും കുഞ്ഞും, കാള,കലപ്പ തുടങ്ങിയ രൂപങ്ങൾ സമർപ്പിക്കാറുണ്ടെങ്കിലും തൃച്ചംബരത്ത് മോതിരം വച്ച് തൊഴൽ തന്നെയാണ് ഏറെ പ്രധാനപ്പെട്ടത്. പുലർച്ചെയാണ് ഈ ചടങ്ങ് നടക്കുക. ഉത്സവത്തിൻ്റെ അവസാനം, ഏട്ടനും അനിയനും കൂടിപിരിയുന്ന ദിനത്തിലും ഈ ചടങ്ങ് നടക്കും. ശ്രീ ശംബര മഹർഷി ഭഗവദ്‌വിലാസങ്ങൾ കാണാൻ തപസ്സനുഷ്ഠിച്ച വനഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നും, അതിന്റെ ഓർമ്മയ്ക്കായി തിരു ശംബര എന്ന പേരിൽ നിന്നാണ് തൃച്ചമ്പരം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് ഐതിഹ്യം.
കൂടിപ്പിരിയൽ എന്ന ചടങ്ങോടെയാണ് തൃച്ചംബരത്ത് ഉത്സവം സമാപിക്കുന്നത്.ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്.