ജിയോ പണി തുടങ്ങി, ഇനി ഐപിഎല്‍ കാണാന്‍ പണമടക്കണം, ക്രിക്കറ്റ് ആരാധകര്‍ക്ക് വന്‍ തിരിച്ചടി

Jio Hotstar
Jio Hotstar
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ സ്ട്രീമിംഗ് നല്‍കില്ലെന്നും ഉപഭോഗം ഒരു പരിധിയില്‍ എത്തിയാല്‍ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്ന ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

മുംബൈ: തുടക്കത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സൗജന്യം വാരിക്കോരി നല്‍കുകയും പിന്നീട് ഇതേ ഉപഭോക്താക്കളില്‍ നിന്നും വമ്പന്‍ തുക ഈടാക്കുകയും ചെയ്യുന്ന റിലയന്‍സിന്റെ തന്ത്രം ക്രിക്കറ്റ് ആരാധകര്‍ക്കും തിരിച്ചടിയാകുന്നു.

വരാനിരിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്ക് ഓണ്‍ലൈനില്‍ കാണണമെങ്കില്‍ പണമടക്കേണ്ടിവരും. റിലയന്‍സ്-ഡിസ്നി ആണ് ഐപിഎല്‍ സംപ്രേക്ഷണം നടത്തുക. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ സ്ട്രീമിംഗ് നല്‍കില്ലെന്നും ഉപഭോഗം ഒരു പരിധിയില്‍ എത്തിയാല്‍ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്ന ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും കഴിഞ്ഞ വര്‍ഷം 8.5 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. ഇതോടെയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സ്ട്രീമിംഗ് നിബന്ധനകള്‍ മാറ്റാനുള്ള തീരുമാനമെടുത്തത്.

ജിയോ സിനിമയ്ക്കാണ് നിലവില്‍ ഐപിഎല്ലിന്റെ സ്ട്രീമിങ് അവകാശം. 2023-ല്‍ 3 ബില്യണ്‍ ഡോളറാണ് ജിയോ ഇത് സ്വന്തമാക്കിയത്. തുടക്കത്തില്‍ ജിയോസിനിമ സൗജന്യ ഐപിഎല്‍ സ്ട്രീമിംഗ് അനുവദിച്ചിരുന്നു.

ഇനിമുതല്‍, ഐപിഎല്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ട്രീമിംഗ് ഉള്ളടക്കങ്ങളും ഹൈബ്രിഡ് മോഡലിലേക്ക് മാറും. കുറച്ച് സമയത്തേക്ക് സൗജന്യമായി കാണാനാകുമെങ്കിലും തുടര്‍ന്ന് ഉപയോക്താക്കള്‍ സബ്സ്‌ക്രിപ്ഷന്‍ എടുത്താല്‍ മാത്രമേ തുടര്‍ന്ന് കാണാന്‍ സാധിക്കുകയുള്ളൂ.

149 രൂപ മുതലുള്ള സബ്‌സ്‌ക്രിപ്ഷന്‍ ആയിരിക്കും നിലവിലുണ്ടാവുക. മൂന്ന് മാസത്തേക്ക് 499 രൂപയ്ക്ക് പരസ്യരഹിത സ്ട്രീമിങ്ങും വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വിന്റര്‍ ഒളിമ്പിക്സ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഇവയെല്ലാം ജിയോ ഡിസ്‌നി സംയുക്ത സ്ട്രീമിങ് ആണ് നടത്തുക.

 

Tags