ഖുറാനില്‍ പറയുന്നത് ഇങ്ങനെ, താലിബാനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

Rashid Khan Taliban
Rashid Khan Taliban

ഇസ്ലാമിക അധ്യാപനങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് റാഷിദ് പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവ് നേടുന്നതിന് ഇസ്ലാം ഊന്നല്‍ നല്‍കുന്നു.

ന്യൂഡല്‍ഹി: താലിബാന്‍ ഭരണകൂടം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നതില്‍ സ്ത്രീകളെ വിലക്കിയതിന് പിന്നാലെ അഫ്ഗാന്‍ വനിതകള്‍ക്ക് പിന്തുണയുമായി സ്പിന്നര്‍ റാഷിദ് ഖാന്‍ രംഗത്തെത്തി. കാബൂളിലെ മിഡ്വൈഫറി, നഴ്‌സിംഗ് പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

tRootC1469263">

പെണ്‍കുട്ടികളെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. അഫ്ഗാനിസ്ഥാനിലെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും മുന്നില്‍ വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള താലിബാന്റെ തീരുമാനത്തില്‍ ബുധനാഴ്ച റാഷിദ് സങ്കടവും നിരാശയും പ്രകടിപ്പിച്ചു.

ഇസ്ലാമിക അധ്യാപനങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് റാഷിദ് പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവ് നേടുന്നതിന് ഇസ്ലാം ഊന്നല്‍ നല്‍കുന്നു. പഠനത്തിന്റെ പ്രാധാന്യം ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നു. സ്ത്രീക്കും പുരുഷനും തുല്യമായ ആത്മീയ മൂല്യം അംഗീകരിക്കുന്നതാണ് ഇസ്ലാമെന്നും റാഷിദ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് റാഷിദ് അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നത് കേവലം സാമൂഹിക ഉത്തരവാദിത്തമല്ലെന്നും ധാര്‍മികമായ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യമായ അഫ്ഗാനിസ്ഥാന്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. രാജ്യത്തിന് എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയില്‍ പ്രൊഫഷണലുകളെ അത്യന്തം ആവശ്യമുണ്ട്. സ്ത്രീ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് ആശങ്കാജനകമാണ്. ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും അന്തസ്സിനെയും നേരിട്ട് ബാധിക്കുന്നു. ഞങ്ങളുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ ശരിക്കും മനസ്സിലാക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താലിബാന്‍ ഭരണത്തിലേറിയ 2021 മുതല്‍ കുറഞ്ഞത് 1.4 ദശലക്ഷം പെണ്‍കുട്ടികളെങ്കിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള പ്രവേശനം മനഃപൂര്‍വം നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നിഷേധിക്കുന്നതിനെത്തുടര്‍ന്ന് ഒട്ടേറെപേര്‍ രാജ്യംവിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയാണ്.

Tags