ഇതരമതസ്ഥനെ പ്രണയിച്ചു, വീട്ടില്‍ ഭീഷണി, ഒടുവില്‍ സംഭവിച്ചത്, കൊല്ലത്തെ ദുരഭിമാന ആത്മഹത്യ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വായിച്ചിരിക്കേണ്ട കുറിപ്പ്

Rakhy
Rakhy

കൊച്ചി: കഴിഞ്ഞദിവസം കൊല്ലത്ത് സംഭവിച്ച ദുരഭിമാന ആത്മഹത്യ ഏവരേയും ഞെട്ടിക്കുന്നതാണ്. മകള്‍ കീഴ്ജാതിയില്‍പ്പെട്ടയാളെ പ്രണയിച്ച് വിവാഹം ചെയ്ത വിഷമത്തിലാണ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തത്. ദുരഭിമാന പ്രണയത്തിന്റെ പേരില്‍ മക്കളെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തില്‍ ഇതുപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നാം ഇതുവരെ പടുത്തുയര്‍ത്തിയ സമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്.

tRootC1469263">

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അല്ലെങ്കില്‍ യുവാവിനെ ജാതിയേതും നോക്കാതെ സ്വീകരിക്കാനുള്ള മാനസിക വളര്‍ച്ചയോ സാമൂഹ്യബോധമോ കേരളത്തിലെ വലിയൊരുവിഭാഗം ജനതയ്ക്കുമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കേരളം മറ്റേതൊരു സംസ്ഥാനത്തേക്കാളും സമൂഹ്യ പരിഷ്‌കാരത്തിന് വിധേയരാണ്. എന്നാല്‍, മലയാളി സമൂഹത്തില്‍ ജാതിമതചിന്ത തിരിച്ചുവരികയാണോ എന്ന് അടുത്തിടെയുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നു.

കൊല്ലത്ത് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് നേരിടേണ്ടിവന്ന സമാനരീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നെഴുതുകയാണ് ഒരു യുവതി. ഇതരമതസ്ഥനെ പ്രണയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ആത്മഹത്യാ ഭീഷണി ഉയര്‍ന്ന നാളുകളെക്കുറിച്ച് രാഖി റാസിന്റെ എഴുത്ത് ഇതിനകം ഫേസ്ബുക്കില്‍ വൈറലായി മാറി.

രാഖി റാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഈ വാര്‍ത്ത പൊള്ളുന്ന ചില ജീവിത സന്ദര്‍ഭങ്ങളിലൂടെ  എന്നെ വീണ്ടും കടത്തി വിടുകയാണ് ...
വിവാഹലോചനകള്‍ ശക്തമാക്കുകയും ഞാനെന്റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത നാള്‍. അന്യ മതസ്ഥനായ ഒരാളെ ഞാന്‍ വിവാഹം കഴിക്കുന്നത് സഹിക്കാന്‍ അച്ഛനും അമ്മയും പാകപ്പെട്ടിരുന്നില്ല... 'നീ അവന്റെ കൂടെ ഇറങ്ങി പൊയ്‌ക്കോളൂ...  എന്ന വാക്കുകള്‍ അനുസരിക്കാന്‍ ഞാനും ഒരുക്കമല്ലായിരുന്നു...
പ്രേമവും വാത്സല്യവും തൂക്കി നോക്കി ഏതെങ്കിലുമൊരു സ്‌നേഹത്തിന് മുന്‍തൂക്കം നല്‍കാന്‍, ആ പരീക്ഷയില്‍ ഒരിടത്തേക്കും നീങ്ങി നില്‍ക്കാന്‍ കഴിയാതെ ഞാന്‍ രണ്ടായി പിളര്‍ന്നു ചോര ഒഴുക്കി നിന്നു..

എന്റെ അമ്മയുടെ അഞ്ചു സഹോദരങ്ങള്‍ സമ്മതിച്ചാല്‍ ' ഞാന്‍ വിവാഹം നടത്തി തരാം' എന്ന് അച്ഛന്‍ പ്രഖ്യാപിച്ചു. ഞാന്‍ തിരുവനന്തപുരത്തെ എന്റെ വലിയമ്മാവന് കത്തെഴുതി.  അടുത്തുള്ള അമ്മാവന്മാരെ പോയി കണ്ടു സംസാരിച്ചു..  ആരും അനുകൂലിച്ചില്ല.. ശക്തിയുക്തം എതിര്‍ത്തു... വഴക്ക് പറഞ്ഞു... ഉപദേശിച്ചു...  എതിര്‍പ്പ് എത്ര ഭീതിദം ആയാലും ഞാന്‍ ഇറങ്ങി പോകില്ല എന്ന് നിശ്ചയിച്ചിരുന്നു.. ഒന്നുകില്‍ സമ്മതത്തോടെ വിവാഹം, അല്ലെങ്കില്‍ അവിവാഹിത ജീവിതം എന്നുറപ്പിച്ചിരുന്നു.
വലിയ മാനസികാഘാതങ്ങളുടെ നാളുകള്‍ നീണ്ടു നീണ്ടു പോയി...  എന്നെ ഉപദേശിച്ചു നേരെയാക്കാനുള്ള ദൗത്യം എന്റെ അമ്മാവന്റെ മകളും ഭര്‍ത്താവും ഏറ്റെടുത്തു. അവര്‍ എന്റെ പ്രണയി റാസിയെ വിളിച്ചു പിന്മാറാന്‍ ഉപദേശിച്ചെങ്കിലും റാസി അതിനു തയ്യാറായില്ല.
അടുത്ത പടിയായി  അച്ഛന്‍ എന്നെയും കൊണ്ട് തിരുവനന്തപുരത്തേക്ക്...

അവിടെ വച്ചു അവര്‍ എന്നെ പിന്തിരിപ്പിക്കാന്‍ പറയാവുന്നതെല്ലാം പറഞ്ഞു നോക്കി.. ഞാന്‍ എന്റെ ഭാഗം പറയുകയും കരയുകയും കെഞ്ചുകയും ചെയ്തുകൊണ്ടിരുന്നു...
ഹൃദയം  വാദപ്രതിവാദങ്ങളില്‍ കരിമ്പിന്‍ ചണ്ടി  പോലെ ആയി തീര്‍ന്നു.

ഞാന്‍ ഭാവി തലമുറയ്ക്ക് ഒരു മോശം മാതൃക ആകും എന്നതായിരുന്നു അവരുടെ ആധിക്കും  പിന്തിരിപ്പിക്കല്‍ ശ്രമത്തിനും ആക്കം കൂട്ടിയത് എന്നു തോന്നുന്നു..
ദൗത്യത്തില്‍ ജയിക്കണം എന്ന വാശി കൊണ്ട് ഒടുവിലത്തെ ആയുധം എന്ന നിലയ്ക്ക്  എന്റെ ചേച്ചിയുടെ ഭര്‍ത്താവ് ആ വജ്രായുധം എനിക്ക് നേരെ പ്രായോഗിക്കാന്‍ തന്നെ നിശ്ചയിച്ചു...

അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു. ' നീ ഈ വിവാഹം ചെയ്താല്‍ നിന്റെ അച്ഛന്‍ പിന്നെ ജീവിച്ചിരിക്കില്ല.. എന്തു വേണം എന്ന് നീ തീരുമാനിക്കൂ..'
വിവാഹം കഴിക്കണോ വേണ്ടയോ എന്നല്ല... എന്റെ അച്ഛന്‍ ജീവിച്ചിരിക്കണോ വേണ്ടയോ എന്നാണ് ഞാന്‍ തീരുമാനിക്കേണ്ടത്...!
ഇനി  സംസാരിച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസിലായി..

എന്റെ വീടിനും കുടുംബത്തിനും ആരെയാണ് ആവശ്യം എന്ന് ഞാന്‍ ചിന്തിച്ചു. ജോലിയും കൂലിയും ഇല്ലാതെ അച്ഛനമ്മമാരുടെ സംരക്ഷണത്തില്‍ നില്‍ക്കുകയും പ്രേമിച്ചയാളെ കല്യാണം കഴിക്കാന്‍  ആഗ്രഹിക്കുകയും ചെയ്യുന്ന എന്നെയോ..? അതോ അമ്മയ്ക്കും അനിയനും എനിക്കും താങ്ങായി നില്‍ക്കുന്ന, ബന്ധുക്കള്‍ക്കെല്ലാം പ്രിയങ്കരനായ അച്ഛനെയോ..?

ഇനി അച്ഛന്‍ ഇതൊന്നും അല്ലായിരുന്നെങ്കിലും എനിക്ക്  ഈ  ഉത്തരമേ ഉണ്ടാകുമായിരുന്നുള്ളു..
'അച്ഛന്‍'
ട്രെയിനില്‍ ആണ് തിരുവനന്തപുരത്തേ   ക്ക് വന്നത്.. ട്രെയിനിലാണ് മടക്കം.. തിരികെ പോകുന്ന വഴി ഞാന്‍ എന്ന അദ്ധ്യായം അവസാനിപ്പിക്കാം എന്നു  തീരുമാനിച്ചു.
കണ്ണുകള്‍ നിറഞ്ഞൊഴുകി വീര്‍ത്തു അടര്‍ന്നു വീഴും എന്ന നിലയായിരുന്നു...
അവസാനമായി അമ്മയോട് ഒന്ന് സംസാരിക്കണം എന്നെനിക്ക് തോന്നി... ഞാന്‍ ആ വീട്ടില്‍ നിന്ന് അമ്മയെ വിളിച്ചു...
എന്തു പറയണം എന്ന് നിശ്ചയമില്ല...
അമ്മയുടെ ശബ്ദം കേട്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു..
നീ എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് അമ്മ ചോദിച്ചതും വിക്കിയും ഏങ്ങിയും ഞാനാ കാര്യം പറഞ്ഞു പോയി...
അപ്പുറത്ത് നിന്ന്  സുദൃഢമായ സ്വരത്തില്‍ അമ്മ പറഞ്ഞു...

'മോള്‍ അച്ഛനോടൊപ്പം തിരികെ വരൂ.. നിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയില്ല. ഞാനല്ലേ പറയുന്നത്...'എന്റെ ഉള്ളിലേക്ക് ഇറങ്ങി പോകാന്‍ ഒരുങ്ങി നിന്ന ജീവന്‍  തിരികെ കയറി. പരിക്ഷീണിതയെങ്കിലും സുരക്ഷിതമായി ഞാന്‍ തിരിച്ചെത്തി.
അമ്മാവന്മാര്‍ എന്നെ മനസിലാക്കി. അച്ഛനമ്മമാര്‍ എന്നെ മനസിലാക്കി..
അവര്‍ ഇഷ്ട വിവാഹം നടത്തി... എന്റെ കുഞ്ഞുങ്ങള്‍ അവരുടെ കുടക്കീഴില്‍ സുരക്ഷിതരായി വളരുന്നു...
അവര്‍ എന്റെ കുട്ടികളെ കണ്ടു സന്തോഷിക്കുന്നു...

എന്നെ ഭയപ്പെടുത്തി പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി വിജയിച്ചിരുന്നെങ്കില്‍ ആര്‍ക്കായിരിക്കും നഷ്ടം എന്നോര്‍ത്തു നടുങ്ങുകയാണ് ഇന്നു ഞാന്‍. അയാളുടെ വാക്കിനെ എന്റെ അമ്മ പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ സ്‌നേഹം അന്നും ഇന്നും നിറഞ്ഞ എന്റെ കുടുംബത്തിന്റെ വിധി എന്താകുമായിരുന്നു..
പ്രേമത്തിന് മരണം കൊണ്ട് പ്രതികാരം ചെയ്യാന്‍ എന്തിനാണ് ആളുകള്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്?

ആ മരണം കൊണ്ട് കുറേ ജീവിതങ്ങള്‍ക്ക് താളം തെറ്റും എന്നല്ലാതെ എന്ത് അഭിമാനം ആണ് സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ ജഡത്തിന് മേല്‍ പുതപ്പിക്കപ്പെടുന്ന അഭിമാനം കൊണ്ട് ആര്‍ക്ക് എന്താണ് പ്രയോജനം...

അച്ഛനമ്മമാരുടെ സ്‌നേഹത്തിന് പകരം നല്‍കേണ്ട പരിതോഷികമാണോ മനുഷ്യസഹജമായ വാസനയായ ഇണയെ കണ്ടെത്തല്‍?
ഇഷ്ടം പറഞ്ഞാല്‍  സ്വീകരിക്കപ്പെടില്ല എന്നതു കൊണ്ടു മാത്രമായിരിക്കില്ലേ മക്കള്‍  ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം പറയാതെ ഇറങ്ങിപോകുന്നത്?
മക്കള്‍ പ്രണയിക്കുന്നതിന്റെ,  മുതിര്‍ന്ന ശേഷം പോലുമുള്ള മക്കളുടെ ചെയ്തികളുടെ ഉത്തരവാദിത്തം  മത / ജാതി / സംസ്‌ക്കാര / പാരമ്പര്യ വാദി സമൂഹം പാവം അച്ഛനമ്മമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്...

 സമൂഹത്തിന്റെ അനാവശ്യ അനുശാസങ്ങളില്‍ നിന്ന് ഉയരാന്‍ ശേഷി ഇല്ലെങ്കിലും ക്രൂരമായി ശിക്ഷിക്കാന്‍  ഉറപ്പായും വാര്‍ത്തയിലെ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞു. എന്തൊരു ക്രൂരതയാണ് സത്യത്തില്‍ അവര്‍ മകള്‍ക്ക് നേരെ കാട്ടിയത്...

മക്കള്‍ തന്നോളം ആയാല്‍ താന്‍ എന്നു വിളിക്കാനും സ്വതന്ത്ര വ്യക്തി എന്ന നിലയില്‍ പരിഗണിക്കാനും  എന്നാണിനി നമ്മള്‍ പഠിക്കുക.
സമൂഹം അടിച്ചേല്പിക്കുന്ന ദുരഭിമാനം വിട്ടു കളഞ്ഞാല്‍ നിങ്ങളുടെ ചുമലില്‍ നിന്നും ഇറങ്ങുന്നത് വലിയ ഭാരം ആയിരിക്കും.. ജീവിതം അതിന്റെ എല്ലാ മനോഹരിതയോടും നിങ്ങളിലൂടെ ഒഴുകും...

മറ്റുള്ള ആരുമായും ബന്ധപ്പെട്ടു നില്‍ക്കാത്ത  ഒരു കാരണമെങ്കിലും ജീവിതത്തിന് വേണ്ടേ...
ഇത്രയു മനോഹരമായ ഭൂമിയില്‍ പറ്റുവോളം ജീവിച്ചിരിക്കുക എന്നതല്ലേ ജനിച്ചു പോയ ഓരോരുത്തരും ചെയ്യേണ്ടത്...  ജീവനോടെ ഒരു ദിവസം കടന്നു പോകുന്നത് പോലും ജീവിതവിജയമല്ലേ ....

 

Tags