അനുസരണക്കേട് വീണ്ടും തിരിച്ചടിയാകുന്നു, ബാറ്റിങ് ബാലപാഠം പോലും മറന്ന് പൃഥ്വി ഷാ, തടികുറയക്കാനോ അച്ചടക്കത്തോടെ ജീവിക്കാനോ തയ്യാറല്ല, കുറേ ഉപദേശിച്ചെന്ന് ബാല്യകാല കോച്ച്

Prithvi Shaw
Prithvi Shaw

ടൂര്‍ണമെന്റിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 197 റണ്‍സാണ് ഷാ ആകെ നേടിയത്. വിജയ് ഹസാരെ ട്രോഫി, ആഭ്യന്തര അന്‍പത് ഓവര്‍ ടൂര്‍ണമെന്റാണ് ഇനി ഈ യുവ ക്രിക്കറ്ററുടെ പ്രതീക്ഷ.

മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനംകവരാറുള്ള പൃഥ്വി ഷായുടെ മോശം ഫോം തുടരുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ തട്ടുതകര്‍പ്പന്‍ ബാറ്റര്‍ ഇപ്പോള്‍ രണ്ടക്കംകാണാന്‍ പോലും പാടുപെടുകയാണെന്ന് തെളിയിക്കുന്നതാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ്. ഫൈനലില്‍ 177 റണ്‍സ് പിന്തുടരുന്നതിനിടെ 6 പന്തില്‍ 10 റണ്‍സ് എടുത്ത് താരം പുറത്തായി.

സെമിഫൈനലിലെ 49 റണ്‍സ് ആണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ മെഗാലേലത്തില്‍ ഒരു ടീമും പരിഗണിക്കാതിരുന്ന പൃഥ്വിക്ക് തിരിച്ചുവരാനുള്ള സുവര്‍ണാവസരമായിരുന്നു സയ്യിദ് മുഷ്താഖ് അലി ട്രോഫി. എന്നാല്‍, ഭാരക്കൂടതലും പരിശീലനക്കുറവുമെല്ലാം താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു. മുംബൈയുടെ രഞ്ജി ടീമില്‍ നിന്നും നേരത്തെ പുറത്തായ ഷാ ഇനി ടി20 ടീമിലും ഇടംനേടിയേക്കില്ല.

അജിങ്ക്യ രഹാനെ (37), സൂര്യകുമാര്‍ യാദവ് (48) എന്നിവരുടെ മിന്നുന്ന പ്രകടനത്തിനും സൂര്യന്‍ഷ് ഷെഡ്ഗെ വെറും 15 പന്തില്‍ നേടിയ 36 റണ്‍സും കിരീടവിജയത്തില്‍ മുംബൈയ്ക്ക് തുണയായെങ്കിലും പൃഥ്വി ഷായുടെ ഫോമില്ലായ്മ വിമര്‍ശനത്തിനിടയാക്കി.

ടൂര്‍ണമെന്റിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 197 റണ്‍സാണ് ഷാ ആകെ നേടിയത്. വിജയ് ഹസാരെ ട്രോഫി, ആഭ്യന്തര ഏകദിന ടൂര്‍ണമെന്റാണ് ഇനി ഈ യുവ ക്രിക്കറ്ററുടെ പ്രതീക്ഷ. മുംബൈയുടെ സാധ്യതാ പട്ടികയില്‍ 24കാരന്‍ ഇടംപിടിച്ചിരുന്നു.

ഷായുടെ ബാല്യകാല പരിശീലകന്‍ ജ്വാല സിംഗ്, താരത്തിന്റെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചു. പൃഥ്വി കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരാശ തോന്നുന്നു. അണ്ടര്‍ 19 ലോകകപ്പ് കളിച്ച എന്റെ ആദ്യ വിദ്യാര്‍ത്ഥിയാണ് പൃഥ്വി. അവന്‍ തന്റെ കരിയര്‍ ആരംഭിച്ച രീതി ഗംഭീരമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയും അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുകയും ചെയ്തു. ഇതോടെ അടുത്ത സച്ചിന്‍ എന്ന പേര് ലഭിച്ചു. പല വിദഗ്ധരും സച്ചിനുമായി താരതമ്യം ചെയ്തു. ഇപ്പോള്‍, രഞ്ജിയില്‍ പോലും ഒഴിവാക്കപ്പെടുന്നു, ഐപിഎല്ലില്‍ വില്‍ക്കപ്പെടാതെ പോകുന്നു. അവന്‍ അങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ നിരാശയുണ്ട്. ഒരു പരിശീലകനെന്ന നിലയില്‍ വളരെയധികം ഉപദേശിച്ചെന്നും സിംഗ് വ്യക്തമാക്കി.

 

Tags