പോലീസിന്റേത് പൊറുക്കാനാകാത്ത അനാസ്ഥ, നടുറോഡില്‍ വടംകെട്ടി ആളെ വീഴ്ത്തരുതെന്ന് മുരളി തുമ്മാരുകുടി

police traffic
police traffic

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായുള്ള ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന് കുറുകെ വടംകെട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സംഭവം പോലീസിന്റെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. പച്ചാളം വടുതല മൂളിക്കണ്ടം ജങ്ഷനു സമീപം താമസിക്കുന്ന മനോജാണ് കഴിഞ്ഞദിവസം പോലീസ് കെട്ടിയ വടം കഴുത്തില്‍കുരുങ്ങി വീണ് മരിച്ചത്.

tRootC1469263">

മനോജ് അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിനെ കുറുകെ കെട്ടിയ വടത്തിനടുത്ത് പോലീസുകാരേയും കാണാം. യാതൊരുവിധ സുരക്ഷാമുന്നറിയിപ്പും നല്‍കാതെയാണ് പോലീസ് റോഡിന് കുറുകെ വടംകെട്ടിയത്. അതിവേഗതയില്‍ ബൈക്കില്‍ വരുന്ന ആള്‍ക്ക് വടം കാണാനോ കണ്ടുകഴിഞ്ഞയുടന്‍ നിര്‍ത്താനോ കഴിയില്ലെന്ന് അറിയാത്ത പോലീസുകാരാണോ ട്രാഫിക് നിയന്ത്രിക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ചോദ്യം. പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. വിഷു ദിവസം പനമ്പിള്ളി നഗറില്‍ കൂട്ടുകാരന്റെ അടുത്തുപോയി മടങ്ങിവരുകയായിരുന്നു മനോജ്. വടത്തില്‍തട്ടി തലയടിച്ച് റോഡില്‍ വീണ മനോജിനെ പോലീസുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി സൗത്ത് പാലം കയറി വരുന്ന വാഹനങ്ങള്‍ നേരിട്ട് എം.ജി. റോഡിലേക്ക് പ്രവേശിക്കാതിരിക്കാനാണ് റോഡിനു കുറുകെ വടം കെട്ടി അടച്ചത്. യാതൊരു സുരക്ഷാ മുന്നറിയിപ്പും പോലീസ് നല്‍കിയിരുന്നില്ലെന്ന് പറയുന്നു.

സംഭവത്തില്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പ്രതികരണവുമായെത്തി. റോഡിനു കുറുകെ ഒരു കയര്‍ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിന്റ പ്രോട്ടോക്കോളില്‍ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധര്‍മ്മം ആടിയതാണോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വടം കെട്ടുന്ന പ്രോട്ടോക്കോള്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങള്‍ക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന  വടത്തില്‍ തട്ടി വീണ് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു എന്ന വാര്‍ത്ത ഏറെ സങ്കടകരമാണ്.

സ്ഥിരമായി ആളുകള്‍ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കില്‍ നിയന്ത്രണത്തിന് സംവിധാനങ്ങള്‍ വക്കുന്നതിന് ഏറെ മുന്‍പ് തന്നെ അത് സംബന്ധിച്ച ബോര്‍ഡുകള്‍ വച്ചു തുടങ്ങണം. ബോര്‍ഡുകള്‍ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം.

രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കില്‍ റിഫ്‌ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോര്‍ഡുകളും.
  പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റര്‍ മുന്‍പ് പോലീസുകാര്‍ ഉണ്ടായിരുന്നു എന്നും വായിച്ചു. വാഹനത്തില്‍ പോകുന്ന ഒരാള്‍ക്ക് മുന്‍പിലെ പ്രതിബന്ധങ്ങള്‍ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കില്‍ രണ്ടു സെക്കന്‍ഡ് വേണമെന്നാണ് കണക്ക്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഒരാള്‍ക്ക് മുപ്പത്തി മൂന്നു മീറ്റര്‍ എങ്കിലും മുന്നില്‍ മുന്നറിയിപ്പ് കിട്ടണം.

റോഡിനു കുറുകെ ഒരു കയര്‍ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിന്റ പ്രോട്ടോക്കോളില്‍ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധര്‍മ്മം ആടിയതാണോ?

രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ ആധുനികവും ശാസ്ത്രീയവും ആയ രീതികള്‍ കൊണ്ടുവരാന്‍ സമയമായി. നിര്‍ഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാല്‍ ഇനി ഇത്തരത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാം.
മരിച്ചയാളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

 

Tags