എതിർക്കുന്തോറും ശക്തനായ നേതാവ് രണ്ടാം മൂഴത്തിൽ രാജകീയ തിരിച്ചുവരവ് ട്രംപ് വീണ്ടും ലോക പൊലിസാവുമോ?

Trump
Trump

അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ട വാർത്തയെത്തിയത് പ്രതീക്ഷകളെ തലകീഴായി മറിച്ചുള്ളതാണ്.ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ ആവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ റിപ്പബ്ലിക്കൻ നേതാവിനായി. 286 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയിരിക്കുന്നത്. 

നിർണ്ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റ്സുകളിലും ട്രംപിന് മികച്ച പിന്തുണ ഉറപ്പിക്കാനായി.അതേസമയം ഡെമോക്രറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളാണ് നേടാനായത്.

Trump

2020ൽ ജോ ബൈഡനോട് കനത്ത പരാജയം ഏറ്റുവാങ്ങി, ഇന്ന് കമലയെ പരാജയപ്പെടുത്തി ട്രംപ് വീണ്ടും വൈറ്റ് ഹൌസിലേക്ക് എത്തുമ്പോൾ, ഈ മടങ്ങി വരവിനും ചില പ്രത്യേകതകളുണ്ട്.അമേരിക്കയിൽ ഇതാദ്യമായാണ് തോൽവിക്ക് ശേഷം ഒരാൾ വീണ്ടും മത്സരിച്ച് പ്രസിഡന്റ് കസേരയിലേക്ക് എത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ 127 വർഷത്തിന് ശേഷം തുടർച്ചയായിട്ടല്ലാതെ അധികാരത്തിലെത്തുന്ന ആദ്യ വ്യക്തികൂടിയായി ട്രംപ് മാറിയിട്ടുണ്ട്. 

trump

ഇതിന് പുറമെ നാല് തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ്  പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന് ശേഷം കൂടുതല്‍ തവണ മത്സരിക്കുന്ന നേതാവായും ട്രംപ് മാറി.അയോഗ്യനാക്കിയത് അടക്കമുള്ള നിരവധി വിവാദ പരമ്പരയിലൂടെ അടക്കം കടന്നുപോയ ശേഷമായിരുന്നു ട്രംപ് ഇത്തവണ ജനവിധി തേടാൻ ഒരുങ്ങിയത്. 2021ലെ ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ, വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ സ്റ്റാർ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസ് അടക്കം വെളിച്ചത്തുള്ളപ്പോഴാണ് ട്രംപിന്റെ വൈറ്റ് ഹൌസിലേക്കുള്ള ഈ മടങ്ങി വരവ്. 

ആദ്യ ഘട്ടത്തിൽ എക്സിറ് പോൾ പ്രവചനങ്ങൾ അടക്കം ട്രംപിനെതിരായിരുന്നു. കമലയ്ക്ക് മികച്ച വിജയം പ്രവചിച്ച പല എക്സിറ്റ് പോൾ പ്രവചനകളെയും അട്ടിമറിച്ചാണ് ട്രംപിന്റെ ഇന്നത്തെ വിജയമെന്നുംകൂടി പറയണം.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്ന സ്വിങ് സ്റ്റേറ്റ്സുകളിൽ മികച്ച പിന്തുണ ലഭിച്ചതും ട്രംപിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പെൻസിൽവാനിയ, നെവാഡ, നോർത്ത് കാരലൈന, ജോർജിയ, അരിസോണ, മിഷിഗൺ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങൾ ആയിരുന്നു ഇത്തവണത്തെ സ്വിങ് സ്റ്റേറ്റ്സുകൾ.ഈ ഏഴിടത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ട്രംപിന് കാഴ്ച വെക്കാൻ സാധിച്ചത്.

അതേസമയം അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയുടെ ഞെട്ടലിലാണ് ഡെമോക്രറ്റിക്ക് പാർട്ടി. ആദ്യ ഘട്ട അഭിപ്രായ സർവേകളിൽ വ്യക്തമായ മേൽക്കൈ ഉറപ്പിച്ച കമലയ്ക്ക് അവസാന നിമിഷം എന്തുപറ്റിയെന്നത് വലിയ ചോദ്യ ചിഹ്നമായി മാറിയിട്ടുണ്ട്. അമേരിക്കയും അതിനൊപ്പം തന്നെ ഇന്ത്യക്കാരെയും വലിയ ആകാംഷയോടെയായിരുന്നു കമലയുടെ സ്ഥാനാർഥിത്വത്തെ നോക്കിക്കണ്ടത്. ഒരുപക്ഷെ, കമല ഇന്ന് ജയിച്ചിരുന്നുവെങ്കിൽ അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ ലഭിക്കുമായിരുന്നു. മാത്രമല്ല ഈ പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യൻ, ഇന്ത്യൻ വംശജയായും കമല മാറുമായിരുന്നു. 

ആദ്യം സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട് പ്രചാരണം തുടങ്ങിയ ശേഷം വളരെ അപ്രതീക്ഷിതമായി ജോ ബൈഡൻ മത്സര രംഗത്ത് നിന്നും പിന്മാറിയതോടെയാണ് കമലയുടെ വരവ്. വളരെ ആകാംക്ഷയോടെയാണ് കമലയുടെ ഈ വരവിനെ ഏവരും കണ്ടത്. കമലയും ട്രംപും തമ്മിലുള്ള തെരെഞ്ഞെടുപ്പ് സംവാദവും, പിന്നീട് കമലയുമായുള്ള സംവാദത്തിൽ നിന്നും ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ട്രംപ് ഒഴിഞ്ഞുമാറിയതുമൊക്കെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എങ്കിലും അവസാന നിമിഷം അമേരിക്കൻ ജനത ട്രംപിന് അനുകൂലമായി മാറി എന്നുതന്നെ വേണം  ഈ തെരെഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മനസിലാക്കാൻ.

Tags