കൃത്യമായി വീട്ടിലെത്തിയിരുന്ന ക്ഷേമ പെന്‍ഷനാണ്, ഇനി വാങ്ങാന്‍ ലീഗ് ഓഫീസിലെത്തണം, ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ വിതരണം ഒറ്റ മാസം കൊണ്ട് താളം തെറ്റി, ദുരിതത്തിലായി ജനങ്ങള്‍

Kerala Welfare Pension

മലപ്പുറം ജില്ലയിലെ പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ചാണ് ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്.

കോഴിക്കോട്: മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍വെച്ച് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിനെന്ന് ആരോപണം. മലപ്പുറം ജില്ലയിലെ പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ചാണ് ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്.

ക്ഷേമ പെന്‍ഷന്‍ ബാങ്കിലേക്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകള്‍ വഴി നേരിട്ടുമാണ് നേരത്തെ വിതരണം ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് ഈ സംവിധാനം ഒരുക്കിയത്. ഇതോടെ എല്ലാവരുടേയും ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ത്തന്നെ ലഭിക്കും. അതുകൊണ്ടുതന്നെ ലീഗ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണ്.

പുല്‍പറ്റ പഞ്ചായത്തിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇന്ന് പെന്‍ഷന്‍ വിതരണം ഉണ്ടാവുമെന്നും അര്‍ഹരായവര്‍ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പെന്‍ഷന്‍ തുക നല്‍കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു വിതരണം. 

പെന്‍ഷന്‍ വിതരണത്തിന്റെ ചുമതല പുല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിനായിരുന്നു. ബാങ്ക് അധികൃതര്‍ പറയുന്നത്, വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ അസൗകര്യമുണ്ടായിരുന്നതിനാല്‍ ഈ ഓഫീസ് ഉപയോഗപ്പെടുത്തിയെന്നാണ്. എന്നാല്‍, വീട്ടിലെത്തിച്ചു നല്‍കേണ്ട പെന്‍ഷന്‍ എന്തിനാണ് വിളിച്ചുവരുത്തി വിതരണം ചെയ്യുന്നതെന്നതില്‍ വിശദീകരണം നല്‍കിയില്ല.

സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ഇതിനെ ശക്തമായി വിമര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണം രാഷ്ട്രീയ ഓഫീസുകളിലൂടെ നടത്തുന്നത് ചട്ടലംഘനമാണെന്നും, ഗുണഭോക്താക്കളെ ദുരിതത്തിലാഴ്ത്തുന്നതാണെന്നുമാണ് ആരോപണം. 

പ്രായമായവരും രോഗികളുമായ ഗുണഭോക്താക്കളെയാണ് ഓഫീസുകളിലേക്ക് വിളിച്ചുവരുത്തുന്നത്. സഹകരണ ബാങ്കുകളിലൂടെയുള്ള വിതരണം കൃത്യമായി നടന്നിരുന്നു. എന്നാല്‍, ആളുകളെ വിളിച്ചുവരുത്തി വിതരണം ചെയ്യാന്‍ പാടില്ലാത്തതാണ്. ഒരു വ്യക്തിക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 30 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഗുണഭോക്താക്കളുടെ വീട്ടിലെത്തി പെന്‍ഷന്‍ നല്‍കാനാണിത്.

കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധിയാണ്. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നിലവില്‍ മാസം 2000 രൂപ ലഭിക്കുന്നുണ്ട്. ഏജന്റുമാര്‍ പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയില്ലെങ്കില്‍ കനത്ത പ്രതിഷേധം ഉയരുമെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്. 

Tags