കരുണ ചെയ്‍വാൻ താമസമേതുമില്ല..ഇത് പയ്യന്നൂർ പോലീസ്

പരാതി നൽകാനെത്തിയവരെ ഭീക്ഷണിപ്പെടുത്തി, തെരുവോരക്കച്ചവടക്കാരനെ മർദിച്ചു, കൈക്കൂലി വാങ്ങി.. ലോക്കപ്പ് മർദ്ദനങ്ങൾ.. പോലീസിനെ കുറിച്ച് ചോദിച്ചാൽ മിക്കവരും
ഓർക്കുന്നത് ഇത്തരം നെഗറ്റീവ് സംഭവങ്ങൾ തന്നെയാണ്. എന്നാൽ ഇത് ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ്.. പോലീസിലുള്ള എല്ലാവരും ക്രൂരന്മാരായ കുട്ടൻപിള്ളമാരല്ല.. കാക്കിക്കുള്ളിലും മനുഷ്യത്വമുള്ള ചില ഹൃദയങ്ങളുണ്ട്.. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്ന സംഭവം അറിഞ്ഞാൽ നിങ്ങളും അത് സമ്മതിച്ചു തരും..
അപ്രതീക്ഷിതമായി രാത്രിയിൽ ചുമലിൽ അരിച്ചാക്കുമായി നടന്നു പോകുന്ന സി.ഐയേയും സംഘത്തെയും കണ്ടപ്പോൾ പയ്യന്നൂർ കുണിയന്‍ തോട്ടുംചാലിലെ നാട്ടുകാരൊന്ന് അമ്പരുന്നു. കാര്യമറിയാൻ കൂടെ കൂടിയപ്പോഴാണ് നിർദ്ധന കുടുംബത്തിനുള്ള അരിയും മറ്റുമടങ്ങിയ ഭക്ഷണ സാധനങ്ങളുമായാണ് സി.ഐയും സംഘവും എത്തിയതെന്ന് അറിഞ്ഞത്.

കുണിയന്‍ തോട്ടുംചാലിലെ ഗീതയ്ക്കാണ് പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.സി പ്രമോദിന്‍റെ നേതൃത്വത്തില്‍ സഹായം എത്തിച്ചുനല്‍കിയത്. സ്റ്റേഷനിലെത്തുന്ന നിരവധി പരാതികളില്‍ നിന്നും ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാര്യങ്ങള്‍ ബോധിപ്പിച്ചുകൊണ്ടുള്ള ഗീതയുടെ പരാതി കണ്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ് ആ പരാതി ഏറെ ഗൗരവത്തോടു കൂടിതന്നെ ഏറ്റെടുക്കുകയായിരുന്നു.
പിന്നെ അതികം വൈകിപ്പിച്ചില്ല തിരക്കുകള്‍ ഏറെ ഉണ്ടെങ്കിലും കാര്യങ്ങള്‍ നേരില്‍ കണ്ടറിയാൻ സമയം കണ്ടെത്തി രാത്രിയോടെ തന്നെ എസ്.ഐ ടി. ദിലീപ് കുമാറിനും സീനിയർ സി.പി.ഒ ബിജു കരിപ്പാലിനോടുമൊപ്പം അദ്ദേഹം വീട്ടുസാധനങ്ങളും ശേഖരിച്ച് ഗീതയുടെ വീട്ടിലെത്തുകയും സാധനങ്ങള്‍ കൈമാറുകയുമായിരുന്നു.
പാവങ്ങളുടെ കീശയിൽ കയ്യിട്ടുവാരി നിയമം വളച്ചൊടിക്കുന്ന ഏമാൻമ്മാർ മാത്രമല്ല കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനുഷ്യ സ്നേഹികളായ പോലീസുകാരുമുണ്ടെന്നറിയുന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.