പതഞ്ജലിയുടെ മുളകുപൊടിയില്‍ മായം, കീടനാശിനിയുടെ അംശം, വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു, കേന്ദ്രത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന രാംദേവിന്റെ വ്യവസായം

Baba Ramdev Patanjali
Baba Ramdev Patanjali

കഴിഞ്ഞ മാസം രാജ്യസഭയില്‍ അവതരിപ്പിച്ച എഫ്എസ്എസ്എഐ കണക്കുകള്‍ കാണിക്കുന്നത് 2023-24ല്‍ 28,906 സിവില്‍ കേസുകള്‍ക്കും 4,946 ക്രിമിനല്‍ കേസുകള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ കാരണമായി.

ന്യൂഡല്‍ഹി: ഫുഡ് റെഗുലേറ്റര്‍ എഫ്എസ്എസ്എഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ നാല് ടണ്‍ മുളക് പൊടി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
 
പതഞ്ജലി ഫുഡ്സ് റെഡ് ചില്ലി പൗഡറിന്റെ (200 ഗ്രാം പായ്ക്ക്) ബാച്ച് തിരിച്ചുവിളിച്ചതായി കമ്പനിയുടെ സിഇഒ സഞ്ജീവ് അസ്താന പ്രസ്താവനയില്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട റെഗുലേറ്ററി മാനദണ്ഡങ്ങള്‍ക്കനുസൃതമായി, കമ്പനി അതിന്റെ വിതരണ പങ്കാളികളെ അറിയിക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് പരസ്യങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്നും അസ്താന പറഞ്ഞു. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്തേക്ക് തിരികെ നല്‍കാനും മുഴുവന്‍ റീഫണ്ട് ക്ലെയിം ചെയ്യാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

tRootC1469263">

സുരക്ഷാ കാരണങ്ങളാല്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗുണനിലവാരം വിലയിരുത്തുന്നതിനായി വിവിധ ബ്രാന്‍ഡഡ് സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിള്‍ എടുക്കാന്‍ എഫ്എസ്എസ്എഐ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്റ്റും എംഡിഎച്ചും നിര്‍മ്മിക്കുന്ന വിവിധ സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ എഥിലീന്‍ ഓക്‌സൈഡ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഹോങ്കോങ്ങും സിംഗപ്പൂരും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. സാമ്പിള്‍ പരിശോധന നടത്തിയിട്ടും ഔദ്യോഗിക കണ്ടെത്തലുകളൊന്നും പരസ്യമാക്കിയിട്ടില്ല.

ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പ്രകാരം, നിലവാരമില്ലാത്ത ഭക്ഷണം വില്‍ക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുക, ഭക്ഷ്യ ഉല്‍പന്നങ്ങളെ തെറ്റായി പ്രതിനിധീകരിക്കുക, പരസ്യങ്ങളിലൂടെ വഞ്ചനാപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, നിര്‍ദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക, നിരോധിത മായം ചേര്‍ക്കല്‍ എന്നിവ പോലുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം വരെ ശിക്ഷയും തടവും ലഭിക്കും.

കഴിഞ്ഞ മാസം രാജ്യസഭയില്‍ അവതരിപ്പിച്ച എഫ്എസ്എസ്എഐ കണക്കുകള്‍ കാണിക്കുന്നത് 2023-24ല്‍ 28,906 സിവില്‍ കേസുകള്‍ക്കും 4,946 ക്രിമിനല്‍ കേസുകള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ കാരണമായി എന്നാണ്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവകാശവാദവുമായി പരസ്യം നല്‍കിയതിന് നേരത്തെ സുപ്രീംകോടതി പതഞ്ജലിക്കെതിരെ നടപടിയെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ കമ്പനിക്കെതിരെ അയഞ്ഞ നിലപാട് സ്വീകരിച്ചിട്ടും സുപ്രീംകോടതി രാംദേവിനെ വിളിച്ചുവരുത്തി ശാസിച്ചു. ഓരോ വര്‍ഷവും കോടികളുടെ വരുമാനമുണ്ടാക്കുന്ന കമ്പനികയാണ് പതഞ്ജലി.

1986-ല്‍ സ്ഥാപിതമായ, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ് ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്‌സ് ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഒന്നാണ്.

ഭക്ഷ്യ എണ്ണകള്‍, ഭക്ഷണം, എഫ്എംസിജി, കാറ്റാടി വൈദ്യുതി ഉല്‍പാദന മേഖലകളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്. പതഞ്ജലി, രുചി ഗോള്‍ഡ്, ന്യൂട്രേല തുടങ്ങിയ വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

സെപ്തംബര്‍ പാദത്തില്‍ പതഞ്ജലി ഫുഡ്സിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 308.97 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ 7,845.79 കോടി രൂപയില്‍ നിന്ന് 8,198.52 കോടി രൂപയായി ഉയര്‍ന്നു.

Tags