പാലക്കാട് ശോഭയെ ഇറക്കി അക്കൗണ്ട് തുറക്കാന്‍ ബിജെപി, ജയം ഉറപ്പെന്ന് അണികള്‍, ബല്‍റാമിലൂടെ ഒരുകൈ നോക്കാന്‍ കോണ്‍ഗ്രസ്

Sobha Surendran
Sobha Surendran

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. രണ്ട് നിയമസഭാ സീറ്റുകളിലെ ഒഴിവ് ആറു മാസത്തനികം നികത്തേണ്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകും. ബിജെപി ശക്തികേന്ദ്രമായ പാലക്കാടും തൃശൂരിലെ ചേലക്കരയിലുമാണ് ഉപതെരഞ്ഞെടുപ്പുണ്ടാവുക. വടകരയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ ഷാഫി പറമ്പിലിന്റെ ഒഴിവിലേക്കാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. ആലത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന്റെ മണ്ഡലമാണ് ചേലക്കര.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പാലക്കാട് ജയിച്ചത്. 3,859 വോട്ടുകള്‍ക്കായിരുന്നു ഷാഫിയുടെ വിജയം. അതുകൊണ്ടുതന്നെ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും ഇവിടെ നടക്കുകയെന്നുറപ്പ്. വടകരയില്‍ ഷാഫി സ്ഥാനാര്‍ത്ഥിയായതുമുതല്‍ മണ്ഡലം ബിജെപിക്ക് നല്‍കാനുള്ള നീക്കമാണിതെന്ന് സിപിഎം ആരോപിച്ചിരുന്നു.

വിടി ബല്‍റാം ആയിരിക്കും ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്ന് അഭ്യൂഹമുണ്ട്. തൃത്താലയില്‍ പരാജയപ്പെട്ട ബല്‍റാം പാലക്കാടിന് ലഭിക്കാവുന്ന മകച്ച സ്ഥാനാര്‍ത്ഥിയായിരിക്കും. മാത്രമല്ല, ഷാഫിക്ക് പകരം നിയമസഭയില്‍ യുവ നേതാവിനെ എത്തിക്കേണ്ടത് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രധാനമാണ്. നേരത്തെ രണ്ടുതവണ ബല്‍റാം നിയമസഭയിലെത്തിയിരുന്നു.

ഏതു തെരഞ്ഞെടുപ്പായാലും ബിജെപി വോട്ടുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്ന ശോഭാ സുരേന്ദ്രനെ ആണ് ബിജെപി പരിഗണിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഒതുങ്ങിയിരുന്ന പാലക്കാട് ബിജെപിക്ക് കരുത്തുള്ള മണ്ഡലമായി മാറ്റിയത് 2016ല്‍ ശോഭയുടെ വരവോടുകൂടിയാണ്. 2011ല്‍ ഇരുപത്തിരണ്ടായിരത്തില്‍പരം വോട്ടുകളുണ്ടായിരുന്ന ബിജെപിയെ 40,000ത്തിന് മുകളിലെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ഒന്നരലക്ഷത്തോളം വോട്ടുകളുയര്‍ത്താന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. ഏതു സീറ്റിലും വോട്ടുനേടാന്‍ കഴിവുള്ള ശോഭയ്ക്ക് പാലക്കാട് ജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി അണികളുടെ പ്രതീക്ഷ. ശോഭയും ബല്‍റാമും പാലക്കാട് മത്സരിക്കുകയാണെങ്കില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക.

സിപിഎമ്മിന് വലിയ പ്രതീക്ഷയില്ലാതായിക്കഴിഞ്ഞ പാലക്കാട് ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ടിങ് നടത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഈ മണ്ഡലത്തില്‍ സിപിഎം ക്രോസ് വോട്ടിങ് നടത്തിയതായ ആരോപണം ശക്തമാണ്. എന്നാല്‍, ഷാഫി പാലക്കാടിനെ കൈവിട്ട് വടകരയിലെത്തിയതോടെ സിപിഎം പരമാവധി വോട്ടുകള്‍ നേടാനാകും ശ്രമിക്കുക.

 

Tags