നമുക്ക് കുറേ എംപിമാരുണ്ട്, ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ല, കേരളത്തിലെ കുത്തിനിറച്ചുള്ള ട്രെയിന്‍ യാത്ര വാഗണ്‍ ട്രാജഡിപോലെ

Kannur Train
Kannur Train

കണ്ണൂര്‍: കേരളത്തിനകത്തെ ട്രെയിന്‍ യാത്ര ഓരോദിവസം കഴിയുന്തോറും കൂടുതല്‍ ദുസ്സഹമായി മാറുകയാണ്. പ്രത്യേകിച്ചും മലബാറിലെ യാത്ര വാഗണ്‍ ട്രാഡജി പോലെയാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. തിങ്ങിനിറഞ്ഞ കോച്ചുകളില്‍ സ്ത്രീ യാത്രക്കാര്‍ ബോധരഹിതരായ ഒന്നിലധികം സംഭവവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്ടേക്കുള്ള പരശുറാം എക്‌സ്പ്രസിന്റെ ലേഡീസ് കോച്ചില്‍ യാത്രചെയ്ത രണ്ട് സ്ത്രീ യാത്രക്കാര്‍ തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീണു.

tRootC1469263">

രാവിലേയും വൈകിട്ടും ജോലിയുടെ യാത്രയ്ക്കായി തീവണ്ടിയെ ആശ്രയിക്കുന്നവര്‍ക്കാണ് ദുരിതം ഏറെയും. മലബാറിലെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തീവണ്ടികളുടെ ജനറല്‍ കോച്ചുകളിലും ലേഡീസ് കോച്ചിലും കാലുകുത്താനിടമില്ലാതെയാണ് യാത്ര ചെയ്യുന്നത്.

ഒരു കൈയ്യില്‍ ബാഗുംതൂക്കി വണ്ടിക്കുള്ളിലും വാതില്‍ പിടിയില്‍ തൂങ്ങിയുമുള്ള യാത്ര ഭയപ്പെടുത്തുന്നതാണ്. ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഓരോ സ്റ്റേഷനിലും സ്ഥിരംയാത്രക്കാരുടെ തിരക്കാണ്. അടുത്തിടെ ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കയതും വന്ദേഭാരത് എക്‌സ്പ്രസിനായി മറ്റു വണ്ടികളുടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

മലബാറില്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. കേരളത്തിലെ ജനങ്ങളുടെ ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമില്ല. റെയില്‍വേയുടെ ടിക്കറ്റ് കൊള്ളയ്ക്കും യാത്രക്കാരുടെ ദുരിതത്തിനും പരിഹാരം കാണാന്‍ എംപിമാര്‍ക്ക് സാധിക്കാത്തത് ലജ്ജാകരമാണ്.

തിരുവനന്തപുരം ഡിവിഷനില്‍ മെമുവും പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മലബാറിന് ഇതെല്ലാം അന്യമാണ്. കെപിസിസി പ്രസിഡന്റായശേഷം കെ സുധാകരന്‍ ഇത്തരം യാതൊരു വിഷയങ്ങളിലും ഇടപെടാറില്ല. രാജ്മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും ട്രെയിന്‍ യാത്രക്കാരുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല.

ടിക്കറ്റ് ബുക്കുചെയ്യാനുള്‍പ്പെടെ യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കണം. അടുത്തിടെ മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ സ്ലീപ്പര്‍ കോച്ച് വെട്ടിക്കുറച്ചതുമൂലം ഒരുഭാഗത്തേക്ക് 144 സീറ്റുവീതം 288 സീറ്റുകള്‍ നഷ്ടമായത്. വെട്ടിക്കുറിച്ച കോച്ചുകള്‍ എസി ആക്കിമാറ്റി ലാഭം കൊയ്യാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് ഒരു പ്രതിഷേധവും കേരളത്തില്‍ നിന്നും ഉയര്‍ന്നില്ല.

Tags