രാജ്യത്ത് എണ്ണവില കൂടും, വിലക്കയറ്റമുണ്ടാകും, കര്‍ഷകര്‍ ദുരിതത്തിലാകും, അമേരിക്ക വ്യാപാരക്കരാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് തോമസ് ഐസക്

Thomas Isaac Narendra Modi

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മോദിയും ട്രംപും തമ്മിലുള്ള ഡീല്‍. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം അന്തര്‍ദേശീയ കരാറില്‍ ഏര്‍പ്പെടാന്‍ പാര്‍ലമെന്റിന്റെയോ സംസ്ഥാനങ്ങളുടെയോ അനുവാദം വേണ്ട. ശരി തന്നെ. പക്ഷേ, പാര്‍ലമെന്റിനെ അറിയിക്കുകയെങ്കിലും വേണ്ടേ? 

കൊച്ചി: അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ നിലവില്‍വന്നാല്‍ രാജ്യത്തെ സാധാരണക്കാര്‍ ദുരിതത്തിലാകുമെന്ന മുന്നറിയിപ്പുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എണ്ണ വില ഉയരും. വിലക്കയറ്റമുണ്ടാകും. അതിന്റെയും ദുരിതം പേറുക സാധാരണക്കാര്‍ ആയിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

tRootC1469263">

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മോദിയും ട്രംപും തമ്മിലുള്ള ഡീല്‍. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം അന്തര്‍ദേശീയ കരാറില്‍ ഏര്‍പ്പെടാന്‍ പാര്‍ലമെന്റിന്റെയോ സംസ്ഥാനങ്ങളുടെയോ അനുവാദം വേണ്ട. ശരി തന്നെ. പക്ഷേ, പാര്‍ലമെന്റിനെ അറിയിക്കുകയെങ്കിലും വേണ്ടേ? 

വേണ്ടെന്നാണ് മോദിയുടെ ചിന്ത. ഞാനും എന്റെ ഫ്രണ്ട് ട്രംപുംകൂടി ഫോണിലൂടെ തീരുമാനിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും. മോദി എങ്ങനെയാണ് ട്രംപിന്റെ ഫ്രണ്ട് ആയതെന്നതിന് തെളിവ് എപ്സ്റ്റീന്‍ ഫയലുകളിലൂടെ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അതിന്റെയൊരു ചമ്മലെങ്കിലും വേണ്ടേ? (എന്തിനു ചമ്മണം? ഏതെങ്കിലും മാധ്യമം ഇത് ചര്‍ച്ച ചെയ്യുന്നത് വായിച്ചോ?)

പ്രശ്‌നം ഗൗരവമാണ്. മോദി സമ്മതിച്ച കാര്യങ്ങള്‍ ട്രംപ് അക്കമിട്ട് പറയുന്നുണ്ട്.

1) അമേരിക്ക ഈടാക്കുന്ന റെസിപ്രോക്കല്‍ താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

2) പകരം ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ താരിഫുകളും മറ്റ് തടസ്സങ്ങളും പൂജ്യത്തിലേക്ക് (ദഋഞഛ) മാറ്റും. 

3) 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള അമേരിക്കന്‍ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി എന്നിവ വാങ്ങാന്‍ മോദി സമ്മതിച്ചു. 

4) റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനു പകരം വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങും.

ട്രംപിനു നന്ദി പറഞ്ഞ് മോദിയും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതി. പക്ഷേ, ആദ്യത്തെ പോയിന്റ് മാത്രമേ സമ്മതിച്ചിട്ടുള്ളൂ. പിന്നെയുള്ള മൂന്നെണ്ണത്തെക്കുറിച്ച് ഒന്നും ഉരിയാടിയിട്ടില്ല. രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പാര്‍ലമെന്റിനുപോലും അവകാശമുണ്ടെന്ന് ബിജെപി കരുതുന്നില്ല. 
എന്താണ് ട്രംപിനെ ഇത്രയേറെ ദേഷ്യപ്പെടുത്തുന്ന ഇന്ത്യയുടെ ഭയങ്കരമാന ഇറക്കുമതിച്ചുങ്കം? 1991-നു മുന്‍പേ ഇന്ത്യയിലേക്കുള്ള കാര്‍ഷിക ഇറക്കുമതി സര്‍ക്കാര്‍ ചാനലുകള്‍ വഴി മാത്രമായിരുന്നു. ലോകവ്യാപാര കരാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇത്തരം താരിഫ് ഇതര നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി. താരിഫ് പടിപടിയായി കുറച്ചുകൊണ്ടുവന്നു. 200 - 300 ശതമാനം ചുങ്കമുണ്ടായിരുന്നത് 25 - 30 ശതമാനമായി ചുരുക്കി.

ഇത്രയും സംരക്ഷണം നല്‍കുവാന്‍ ലോകവ്യാപാര കരാര്‍ സമ്മതിക്കുന്നുണ്ട്. കാരണം പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷത്തിന്റെ ഉപജീവന മാര്‍ഗ്ഗമാണ് കൃഷി. ഈ പ്രത്യേകത മനസിലാക്കികൊണ്ടാണ് ലോകവ്യാപാര കരാറില്‍ കൃഷിക്ക് ചില ഇളവുകള്‍ അനുവദിച്ചത്. ഇപ്പോള്‍ ട്രംപ് പറയുന്നത് അതും പറ്റില്ല എന്നാണ്. നമ്മുടെ റബ്ബറിന്റെ കാര്യത്തിലെന്നപോലെ മറ്റെല്ലാ കാര്‍ഷിക വിളകള്‍ക്കും ചുങ്കം ഇല്ലാതാക്കണം. 

നമ്മളെത്തിപ്പെട്ട ഒരു ചതിക്കുഴി നോക്കിക്കേ, സ്വതന്ത്ര വ്യാപാരത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ പാടി സുഖിപ്പിച്ച് ഐഎംഎഫും, ലോകബാങ്കും, ലോകവ്യാപാര കരാറും നമ്മുടെ സമ്പദ്ഘടനയ്ക്ക് സ്വാതന്ത്ര്യകാലം മുതല്‍ ഏര്‍പ്പെടുത്തിയ ചുങ്ക സംരക്ഷണം വെട്ടിക്കുറച്ചു. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലന്മാര്‍ കാലുമാറിയിരിക്കുകയാണ്. ഒരു അന്തര്‍ദേശീയ കരാറും അവര്‍ക്ക് ബാധകമല്ല. മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനുമുള്ള ആയുധമായി ചുങ്കത്തെ ഉപയോഗിക്കുകയാണ്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ചുങ്കം ചുമത്തും. 

അമേരിക്കയാണ് ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും അമേരിക്കയാണ്. അവര്‍ക്ക് ഒരു സൗകര്യമുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ വിദേശനാണയം നല്‍കണം. അത് കയറ്റുമതിയിലൂടെയോ വായ്പയിലൂടെയോ നേടണം. പക്ഷേ, അമേരിക്കയ്ക്ക് അങ്ങനെയൊരു പ്രശ്‌നവുമില്ല. ഡോളറാണ് വിദേശ നാണയം. വ്യാപാരകമ്മി നികത്താന്‍ കൂടുതല്‍ ഡോളര്‍ പുറത്തിറക്കിയാല്‍ മതി.

അമേരിക്കയുടെ ഒരു ഹുങ്ക് നോക്കിക്കേ. ഇന്ത്യയ്ക്കു നേരെ 50 ശതമാനം ചുങ്ക ഉപരോധം. അത് ഇപ്പോള്‍ 18 ശതമാനമായി കുറയ്ക്കാമെന്നാണ് വാഗ്ദാനം. പക്ഷേ, ഇന്ത്യയിലേക്ക് ഒരു നികുതിയുമില്ലാതെ അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്തുകൊള്ളണം. മറയില്ലാത്തെ കൊളോണിയല്‍ ചൂഷണത്തിനാണ് അമേരിക്ക കച്ചകെട്ടിയിരിക്കുന്നത്. ഇതിനെതിരെ ഉരിയാടാന്‍ കെല്‍പ്പില്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്.

ഇപ്പോള്‍ മോദി ഭക്തര്‍ പറയുന്നത് കാര്‍ഷിക ചുങ്കം ഒറ്റയടിക്ക് പൂജ്യം ആക്കില്ല. പടിപടിയായേ കുറയ്ക്കൂ. ഇന്ത്യന്‍ കൃഷിക്കാരുടെ തല ഒറ്റയടിക്ക് വെട്ടില്ല. പതിയെ പതിയെ കൊല്ലുകയുള്ളൂ.

ഇങ്ങനെ എത്ര കോടിയുടെ ചരക്ക് വാങ്ങണം? 500 ബില്യണ്‍ ഡോളര്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യണം. ഇതിനുള്ള പണം എവിടെ നിന്ന്? സാധനങ്ങള്‍ വില കുറച്ചു വിറ്റ് വിദേശ നാണയം നേടണം. അതല്ലെങ്കില്‍ കടം വാങ്ങണം. രണ്ടിന്റെയും ഭാരം അവസാനം പേറുക ഇന്ത്യയിലെ സാധാരണക്കാര്‍ ആയിരിക്കും.
വില കുറഞ്ഞ റഷ്യന്‍ എണ്ണ വേണ്ടെന്നുവച്ച് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ എന്ത് സംഭവിക്കും? എണ്ണ വില ഉയരും. വിലക്കയറ്റമുണ്ടാകും. അതിന്റെയും ദുരിതം പേറുക സാധാരണക്കാര്‍ ആയിരിക്കും. 

ഇതൊന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണ്ട. ഈ ബിജെപിക്കാരെപ്പോലെ ദേശദ്രോഹികളെപ്പോലെ വേറെ കണ്ടെത്താനാകുമോ?
 

Tags