നിഖില്‍ പൈലി ചാണ്ടി ഉമ്മന്റെ പ്രചാരകന്‍, ആകാശ് തില്ലങ്കേരി ജെയ്ക്കിനായി ഇറങ്ങിയിരുന്നെങ്കിലോ?

nikhil paily
nikhil paily

കോട്ടയം: ക്രൂരമായ ഒരു കൊലപാതകക്കേസിലെ പ്രതിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം. ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെയാണ് കോണ്‍ഗ്രസ് ചാണ്ടി ഉമ്മന്റെ സ്റ്റാര്‍ പ്രചാരകനാക്കിയത്.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ റിജില്‍ മാക്കുറ്റി, ശബരീനാഥന്‍ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രങ്ങള്‍ നിഖില്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. പ്രതിയായയുടന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കേണ്ട വ്യക്തിയെ കെപിസിസി പ്രസിഡന്റ് സുധാകരന്‍ തന്നെ ചേര്‍ത്തുപിടിക്കുകയും കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് പുതുപ്പള്ളിയില്‍ സജീവമാകുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തില്‍ നടക്കുന്ന കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. ഫേസ്ബുക്കില്‍ ചെഗുവേര പ്രൊഫൈല്‍ ചിത്രമിട്ട ഏതേലും ഒരാള്‍ ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഡി.വൈ.എഫ്.ഐയുടെ നെഞ്ചത്ത് കയറാന്‍ വരുന്ന നിഷ്പക്ഷ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടില്ലെന്നും സനോജ് പരിഹസിക്കുന്നുണ്ട്.

കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാവി പി.സി.സി അധ്യക്ഷനാകാന്‍ എന്ത് കൊണ്ടും യോഗ്യനാണ് നിഖില്‍ പൈലി. ഇടതുപക്ഷത്തിന് നേരെ കുരച്ചു ചാടുമ്പോള്‍ നേരോടെ നിര്‍ഭയം എന്നൊക്കെയുള്ള നിഷ്പക്ഷ നാട്യമെങ്കിലും പറയാതിരിക്കാനുള്ള വകതിരിവ് മാധ്യമങ്ങള്‍ കാണിക്കണം. ഇടതു പക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഒരൊറ്റ മനുഷ്യനും ഞെട്ടല്‍ തോന്നുന്നില്ല, ആര്‍ക്കുമിപ്പോള്‍ പ്രാസമോപ്പിച്ച് കഥാ പ്രസംഗം നടത്തേണ്ട, ആര്‍ക്കും അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തില്‍ പറയേണ്ട, ആര്‍ക്കും ഒപ്പ് ശേഖരണം നടത്തേണ്ടെന്നും വി.കെ. സനോജ് പറഞ്ഞു.

ധീരജ് കൊലകേസിലെ പ്രതികള്‍ക്ക്ക്ക് ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നുവെന്നത് ശരിവെക്കുന്നതാണ് ചാണ്ടി ഉമ്മന്റെ ഇലക്ഷന്‍ പര്യടനത്തിലെ സാന്നിധ്യമെന്നും സനോജ് ചൂണ്ടിക്കാട്ടി. ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തി താഴ്ത്തി ഒറ്റ കുത്തിന് കൊന്ന കൊടും ക്രിമിനല്‍ നിഖില്‍ പൈലിയെ കോണ്‍ഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃസ്ഥാനം നല്‍കിയാണ്. ഇപ്പോള്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തില്‍ നടക്കുന്ന ഈ ഒന്നാം പ്രതിയെന്നും സനോജ് വ്യക്തമാക്കി.

പാമ്പാടിയിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് നിഖിലിന്റെ പ്രവര്‍ത്തനം. ധീരജ് കൊലക്കേസിലെ കേസിലെ പ്രതികളെ 'സ്വന്തം കുട്ടികള്‍' എന്നും കൊല്ലപ്പെട്ട ധീരജിനെ  'മരണം ഇരന്നുവാങ്ങിയവന്‍' എന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അന്ന് വിശേഷിപ്പിച്ചത്. കൊലക്കേസില്‍ പ്രതിയായ ശേഷം യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ വൈസ് ചെയര്‍മാനായും നിഖില്‍ പൈലിയെ നിയമിച്ചു.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിന്‍ ഉപ്പുമാക്കല്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേല്‍ നിതിന്‍ ലൂക്കോസ് എന്നിങ്ങനെ നേതാക്കള്‍ നേരിട്ട് പങ്കെടുത്ത അപൂര്‍വ കൊലപാതകമായിരുന്നു ധീരജിന്റേത്.

നിഖില്‍ പൈലി ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഇടതു പ്രൊഫൈലുകള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി ജെയ്ക്ക് തോമസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവിടുത്തെ മാധ്യമങ്ങളുടെ കോലാഹലമെന്നും അവര്‍ ചോദിക്കുന്നു. ഒരു കൊലപാതകക്കേസിലെ മുഖ്യ പ്രതിയെ കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെ ചേര്‍ത്തുപിടിക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് അവര്‍ നല്‍കുന്ന സന്ദേശം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Tags