പ്ലസ് ടു പരീക്ഷയില്‍ 352 മാര്‍ക്ക് മാത്രം, നീറ്റില്‍ 720ല്‍ ഫുള്‍ മാര്‍ക്ക്, നടന്നത് വമ്പന്‍ തട്ടിപ്പ്, ചോദ്യ പേപ്പറിന് 50 ലക്ഷം രൂപ വരെ

Neet Exam
Neet Exam

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ 67 കുട്ടികള്‍ക്ക് 720ല്‍ 720 മാര്‍ക്കും ലഭിച്ചത് വിവാദമായിരിക്കെ പല കുട്ടികളുടേയും പ്ലസ് ടു ഫലങ്ങളുടെ മാര്‍ക്ക് വിവരവും പുറത്തുവന്നു. പ്ലസ് ടു കഷ്ടിച്ച് പാസായ കുട്ടികള്‍ പോലും കടുപ്പമാര്‍ന്ന നീറ്റ് പരീക്ഷയില്‍ 700 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയതായുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

tRootC1469263">

കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നുണ്ടെങ്കിലും പരീക്ഷാഫലം അടിമുടി ദുരൂഹത നിറഞ്ഞതാണ്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായെന്ന കോടതിയുടെ അഭിപ്രായം ആരോപണങ്ങള്‍ ശരിവെക്കുന്നു. നീറ്റ് പരീക്ഷ അഴിമതി നിറഞ്ഞതാണെന്ന അഭിപ്രായം പങ്കുവെക്കുകയാണ് സിപിഎം നേതാവ് തോമസ് ഐസക്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സുപ്രിംകോടതിക്കുപോലും നീറ്റ് പരീക്ഷയിലെ അഴിമതി സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. പരീക്ഷയുടെ വിശ്വാസ്യതയെ ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ് ബാധിച്ചൂവെന്ന് കോടതി നിരീക്ഷിച്ചു. കോടതി വെക്കേഷന്‍ കഴിഞ്ഞ് ചേരുന്ന ആദ്യദിവസമായ ജൂലൈ 8-ന് തന്നെ കേസ് ലിസ്റ്റ് ചെയ്തു.

ഡോക്ടര്‍, എഞ്ചിനീയര്‍, മറ്റു ചില പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് ആധാരം നീറ്റ് പരീക്ഷയിലെ മാര്‍ക്കാണ്. 24 ലക്ഷം കുട്ടികള്‍ ദേശവ്യാപകമായി 4750 കേന്ദ്രങ്ങളിലാണ് മെയ് മാസത്തില്‍ പരീക്ഷ എഴുതിയത്. ഇതിനകം പുറത്തുവന്നിരിക്കുന്ന ചില അഴിമതി തെളിവുകള്‍ ഇതൊക്കെയാണ്:

(1) പാട്‌നയില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പര്‍ നല്‍കുന്നതിന് 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് പിരിച്ചത്.

(2) 67 കുട്ടികള്‍ക്ക് 720-ല്‍ 720 മാര്‍ക്കും കിട്ടി. ഇതില്‍ പലരും ചില പ്രത്യേക പരീക്ഷ കേന്ദ്രങ്ങളില്‍ ഉള്ളവരാണ്. ആദ്യമായിട്ടാണ് ഇത്രയധികംപേര്‍ പൂര്‍ണ്ണവിജയം നേടുന്നത്.

(3) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട്. പ്ലസ് ടു പരീക്ഷയ്ക്ക് 700-ല്‍ 352 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ 720-ല്‍ 705 കിട്ടി. ഇത്തരം അവിശ്വസനീയമായ നേട്ടം ഒറ്റപ്പെട്ടതല്ലായെന്ന് തെളിഞ്ഞു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം ഗ്രേസ് മാര്‍ക്കുമൂലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നാണ്. ഇത് പുതിയ ആരോപണത്തിനു വഴിവച്ചിരിക്കുകയാണ്. ഇഷ്ടക്കാര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുള്ളത്!

ഇതിനിടെ വിവിധ സംസ്ഥാനങ്ങളിലെ പി.എസ്.സിയും മറ്റും നടത്തുന്ന തൊഴില്‍ മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഒരു വിശകലനം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഒന്നരക്കോടി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത 41 തൊഴില്‍ പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ന്നു. തമിഴ്‌നാടും കേരളവും ഒഴികെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരുതവണയെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ട്. കേരളത്തിലെ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ് രീതിക്ക് ഇതു വലിയ അംഗീകാരമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് രാജ്യത്തെ പി.എസ്.സി വഴി നടത്തിയിട്ടുള്ള നിയമനങ്ങള്‍ സംബന്ധിച്ച് അടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍. 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്ത് ആകെ നടന്ന 51,498 നിയമനങ്ങളില്‍ 34110 നിയമനവും കേരളത്തിലെ പി.എസ്.സി നടത്തിയതാണ്. സമീപകാലത്ത് കേരളത്തിലെ പരീക്ഷകളുടെയെല്ലാം വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞേ തീരൂ.
ബിജെപി ഭരണത്തിനുകീഴില്‍ സാര്‍വ്വത്രികമായിക്കൊണ്ടിരിക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മറ്റൊരു ഉദാഹരണമാണ് നീറ്റ് അഴിമതി. ഏറെ കോളിളക്കം സൃഷ്ടിച്ച മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാള്‍ എത്രയോ വലുതും ഗുരുതരവുമാണ് ഇപ്പോള്‍ വെളിപ്പെട്ടു കൊണ്ടിരിക്കുന്ന നീറ്റ് അഴിമതി.

Tags