നവീൻ ബാബുവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത തുടരുന്നു: നേരറിയാൻ സി.ബി.ഐ എത്തുമോ?


കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സി.ബി.ഐ അന്വേഷണത്തിന് സാധ്യതകൾ തേടിയേക്കും. ഹൈക്കോടതി മുഖേനെ ഇതിനായി നീക്കം നടത്തിയിരിക്കും. ഇപ്പോൾ കേസ് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ശരിയായ ദിശയിലല്ല മുൻപോട്ടു പോകുന്നതെന്നാണ് കുടുംബാംഗങ്ങൾ കരുതുന്നത്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇവരുടെ വാദം.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നാട്ടിലേക്ക് തിരിക്കാനായി നവീൻ ബാബു എത്തിച്ചേർന്നതും ഇവിടെ നിന്നും ട്രെയിൻ കിട്ടാത്തതിനാൽ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് എത്തിചേർന്നതുമായ കാര്യങ്ങളിൽ ദുരൂഹതയുണ്ട്. നവീൻ ബാബു സഞ്ചരിച്ച ഓട്ടോറിക്ഷയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തുകയോ ഡ്രൈവറെ ചോദ്യം ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ നിന്നുമാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഏകദേശം ഒന്നേ മുക്കാൽ മണിക്കൂർ നേരത്തെ മൊഴിയെടുപ്പാണ് നടന്നത്. ജീവനൊടുക്കിയ ഒക്ടോബർ 14 ന് നവീൻ ബാബു ആരെയൊക്കെയാണ് വിളിച്ചതെന്ന് അറിയാനാണ് മൊഴിയെടുപ്പ് നടത്തിയത്.