കണ്ണൂരില്‍ സിപിഎമ്മിനായി ജയരാജനെങ്കില്‍ തോല്‍വിക്ക് സാധ്യത, അണികള്‍ക്കിടയില്‍ മുറുമുറപ്പ്, കോണ്‍ഗ്രസിന് ആരെ നിര്‍ത്തിയാലും ജയം അനായാസമാകും

M V Jayarajan K Sudhakaran
M V Jayarajan K Sudhakaran

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. സംസ്ഥാനത്ത് 15 സീറ്റുകളിലാണ് സിപിഎം ഇത്തവണയും മത്സരിക്കുന്നത്. ഇടതുമുന്നണിക്കായി സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും ജനവിധി തേടും. സിപിഎം മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവന്നത്. എന്നാല്‍, പാര്‍ട്ടി ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

tRootC1469263">

പുറത്തുവന്ന പട്ടിക ശരിയാണെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാനിറങ്ങുക എം വി ജയരാജനാണ്. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയായ ജയരാജന്‍ ലോക്‌സഭയിലേക്ക് കന്നിയങ്കമാണ് കുറിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ ഡിവൈഎഫ്‌ഐയുടെ അമരത്ത് എത്തിയ ജയരാജന്‍ രണ്ടുതവണ നിയമസഭാ അംഗമായിരുന്നു. 1996ലും 2001ലും എടക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ചു.

ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങുമ്പോള്‍ ജയരാജന് കാര്യങ്ങള്‍ എളുപ്പമാകില്ല. കെ സുധാകരന്‍ 2019ല്‍ 94,000ത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച കണ്ണൂരില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഉത്തരവാദിത്തമാണ് ജയരാജനുള്ളത്. കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമല്ല. ബിജെപിക്ക് കാര്യമായ വോട്ടുകളില്ലാത്ത മണ്ഡലമാണ് കണ്ണൂര്‍.

കെ സുധാകരന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ മത്സരിക്കുമെന്ന് പിന്നീട് തിരുത്തി. സുധാകരനാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയരാജന്‍ കൂടുതല്‍ വിയര്‍ക്കും. സുധാകരനെതിരെ നേര്‍ക്കുനേര്‍ ഒരു പോരാട്ടം നടത്താനുള്ള ജനപിന്തുണ ജയരാജനുണ്ടോയെന്ന കാര്യം സംശയമാണ്.

സുധാകരന്റെ പിന്‍ഗാമികളായി യുവ നേതാക്കളാരെങ്കിലും മത്സരിക്കാനിറങ്ങിയാലും ജയരാജന് എളുപ്പമാകില്ല. 2014ല്‍ പികെ ശ്രീമതി ടീച്ചര്‍ ജയിച്ച മണ്ഡലമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡലം കൂടുതല്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കരുത്തനായ ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കുമാത്രമേ കണ്ണൂരില്‍ പ്രതീക്ഷയുണ്ടാക്കുന്ന പോരാട്ടം കാഴ്ചവെക്കാനാകൂ.

എം വി ജയരാജന്‍ സിപിഎമ്മിനെ സംബന്ധിച്ച് മികച്ച നേതാക്കളിലൊരാളാണ്. എന്നാല്‍, കണ്ണൂരില്‍ പി ജയരാജനെയോ ഇപി ജയരാജനേയോ പോലെ ജനപിന്തുണയുള്ള ഒരു നേതാവല്ല എംവി ജയരാജന്‍. സംഘടനാതലത്തില്‍ മികവുണ്ടെങ്കിലും കണ്ണൂര്‍ പോലെ ഇരു മുന്നണികളും ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലത്തില്‍ എല്ലാ വിഭാഗത്തിന്റേയും വോട്ടുകള്‍ ആകര്‍ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കാകും ജയസാധ്യത.

യുവാക്കളുടേയും ജാതിമത ഭേദമന്യേ മറ്റു ജനവിഭാഗങ്ങളുടേയും നിഷ്പക്ഷ വോട്ടുകള്‍ ശേഖരിക്കാനുള്ള കഴിവ് ജയരാജനില്ല. പാര്‍ട്ടി കോട്ടകളില്‍ നിന്നും വോട്ടുചോര്‍ച്ചയില്ലാതെ നേടിയെടുക്കാന്‍ കഴിവുണ്ടെങ്കിലും രാഷ്ട്രീയത്തിനതീതമായ ഒരു ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ തോല്‍വി ഉറപ്പാണ്.

ജയരാജന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ അണികള്‍ രോഷത്തിലാണ്. ജയരാജനെപ്പോലൊരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പ്രവര്‍ത്തകരുടെ ആവേശവും ആത്മവിശ്വാസവും ഇല്ലാതാകുമെന്നും മുന്‍ തെരഞ്ഞെടുപ്പിലേക്കാള്‍ കടുത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്നും ഒരുവിഭാഗം സിപിഎം അനുഭാവികള്‍ പറയുന്നു. പിപി ദിവ്യയും ടിവി രാജേഷുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ജയരാജനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് അണികള്‍ ചൂണ്ടിക്കാട്ടുന്നത്.

സിപിഎം പട്ടികയെന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നെങ്കിലും ജയരാജന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇരു മുന്നണികളുടേയും ഔദ്യോഗക പ്രഖ്യാപനത്തിന് ശേഷം മാത്രമേ മണ്ഡലത്തിലെ യഥാര്‍ത്ഥ ചിത്രം തെളിയൂ. ജയരാജനില്‍ ഉറച്ച് സിപിഎം മുന്നോട്ടുപോവുകയാണെങ്കില്‍ കണ്ണൂരിലെ ജയസാധ്യത കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.

Tags