സിനിമയ്ക്ക് കരുതലും സ്‌നേഹവുമായി അജുവും ധ്യാനും, കുഞ്ചാക്കോ ബോബന്‍ കണ്ടു പഠിക്കണം

kunjako boban
kunjako boban

കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത പദ്മിനി എന്ന സിനിമയുമായി ബന്ധപ്പെട്ട് നായകന്‍ കുഞ്ചാക്കോ ബോബനെതിരായ ആരോപണം സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിനിമയുടെ പ്രമോഷന് സഹകരിക്കാതെ കുഞ്ചാക്കോ ബോബന്‍ യുറോപ്പില്‍ കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷത്തിലാണെന്ന് നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി ആരോപിച്ചിരുന്നു. 25 ദിവസത്തെ ഷൂട്ടിംഗിനായി 2.5 കോടി രൂപ പ്രതിഫലം നല്‍കിയിട്ടും സിനിമയുടെ പ്രമോഷന് സഹകരിച്ചില്ല എന്നാണ് നിര്‍മാതാവിന്റെ പരാതി.

tRootC1469263">

വിഷയത്തില്‍ കുഞ്ചാക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നായകനടനെതിരെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ മുറുകവെ വേറിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് മുരളി കുന്നുംപുറത്ത്. മുരളിയും വിലാസ് കുമാറും ചേര്‍ന്ന് നിര്‍മിച്ച നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിനായി സിനിമയിലെ നായകന്മാരായ അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും കരുതലും സ്‌നേഹവുമായി ഒപ്പമുണ്ടായിരുന്നെന്ന് മുരളി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കണ്ണൂരില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനൊരുങ്ങുകയാണ്. ധ്യാന്‍ തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയില്‍ സിനിമയില്‍ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതല്‍ സുന്ദരിയാക്കിയെന്ന് മുരളി പറഞ്ഞു. ഏഴു ദിവസം അധികമായി ഷൂട്ടിംഗിനിറങ്ങിയ അജു വര്‍ഗീസ് ഇതിനായി പ്രതിഫലം വാങ്ങിയില്ലെന്നും മുരളിയുടെ ഫേസ്ബുക്ക് കുറപ്പിലുണ്ട്.

മുരളി കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


സിനിമ പ്രമോഷന്  നായകന്‍ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടന്‍മാരുടെ കരുതലിന്റെ, സ്‌നേഹത്തിന്റെ, ആത്മാര്‍ത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.

ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിര്‍മ്മിച്ച്  റീലീസിങ്ങിന് തയ്യാറായ 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ്. ഇതിന്റെ സംവിധായകര്‍ രണ്ട് പുതിയ യുവാക്കളാണ്. ഫീല്‍ഡില്‍ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെതായ പ്രയോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിച്ചത് സംവിധായകന്‍ കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയില്‍ സിനിമയില്‍ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതല്‍ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകര്‍, ക്യാമറമാന്‍, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവന്‍ ഇടപ്പെട്ട് ചര്‍ച്ച നടത്തി കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഷൂട്ടിങ്ങ് അവസാനിക്കുവാന്‍ രാത്രി  ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങള്‍ സംവിധായകരോട് ചര്‍ച്ച ചെയ്യുമായിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളില്‍ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ മലയാള സിനിമയില്‍ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയില്‍ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്.

അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനെക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോള്‍ ' ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ' എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയില്‍ പല ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അജു നല്‍കിയിരുന്നു. ഈ രണ്ട് യുവ നടര്‍മാരുടെ കരിയറില്‍ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളില്‍ സുന്ദരി യമുന. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററില്‍ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീര്‍ച്ച.

 

Tags