സ്‌കൂള്‍ തുറന്നാലും അടച്ചാലും ഭയമാണ്, നമ്മുടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാം, എങ്ങിനെയെന്ന് തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ അപകട വാര്‍ത്തകളുടെ എണ്ണവും വര്‍ധിച്ചു. കാസര്‍ഗോഡ് സ്‌കൂളില്‍ മരം വീണതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചത് ഏവരിലും ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും ഈ രീതിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അപകടങ്ങളിലൂടെ വിട്ടുപിരിയുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് യുഎന്‍ ഉദ്യാഗസ്ഥനായ മുരളി തുമ്മാരുകുടി.

tRootC1469263">

സ്‌കൂള്‍ തുറന്നാലും അടച്ചാലും ഭയമാണെന്ന് തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും സ്‌കൂളിലെത്തുന്നത്. എന്നാല്‍, കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ വിവിധങ്ങളായ അപകടങ്ങള്‍ ഉണ്ടാകുന്നു. സ്‌കൂള്‍ അടച്ചാലും അപകടങ്ങള്‍ക്ക് കുറവില്ല. ഈ അപകടങ്ങള്‍ എങ്ങിനെ കുറയ്ക്കാമെന്ന് തുമ്മാരുകുടി തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കിയാല്‍ ഇപ്പോഴത്തെ അപകടങ്ങള്‍ പകുതിയായി കുറയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി കുട്ടികളെ സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കണം. ചെറിയൊരു സമയം മാറ്റിവെച്ചാല്‍ തന്നെ ദുരന്തങ്ങള്‍ ഗണ്യമായി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫോസ്ബുക്ക് പോസ്റ്റ്,

 

ഒരവധി, ഒരനുശോചനം, കഥ കഴിഞ്ഞു
കാസര്‍ഗോഡ് സ്‌കൂള്‍ ക്യാംപസില്‍ മരം മറിഞ്ഞുവീണ്  ഒരു വിദ്യാര്‍ത്ഥിനി മരിച്ചു എന്ന വാര്‍ത്ത എന്നെ ഏറെ സങ്കടപ്പെടുത്തുന്നു.
ഓരോ വര്‍ഷവും സ്‌കൂള്‍ തുറക്കുന്ന ആഴ്ച എനിക്ക് പേടിയാണ്
കാരണം അമ്പത് ലക്ഷത്തോളം കുട്ടികളാണ് വീണ്ടും സ്‌കൂളിലേക്ക് എത്തുന്നത്. അതില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ആദ്യമായിട്ടാണ് സ്‌കൂളില്‍ എത്തുന്നത്. ഓരോ വര്‍ഷവും നമ്മുടെ സ്‌കൂളുകളില്‍ പല തരം അപകടങ്ങള്‍ ഉണ്ടാകുന്നു. പാമ്പ് കടിച്ച്, ജാവലിന്‍  കൊണ്ട്, മരം വീണ്, രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ് എന്നിങ്ങനെ.

എല്ലാ വര്‍ഷവും സ്‌ക്കൂള്‍ വര്‍ഷം അവസാനിക്കുമ്പോഴും  എനിക്ക് പേടിയാണ്.
കാരണം അവധിക്കാലത്തെ മുങ്ങിമരണങ്ങള്‍ തന്നെ.
ഓരോ അവധിക്കാലത്തും എത്രയോ കുട്ടികളാണ് മുങ്ങി മരിക്കുന്നത്.
എല്ലാ വര്‍ഷവും ഞാന്‍ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. ഏറെ ആളുകള്‍ അത് കാണുന്നുണ്ടാകണം, കുറച്ചു പേരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകണം. പക്ഷെ രക്ഷപ്പെടുന്ന ജീവന്റെ കഥ നമ്മള്‍ അറിയില്ലല്ലോ.

പക്ഷെ മരിക്കുന്നവരുടെ വാര്‍ത്ത കേള്‍ക്കുകയും ചെയ്യും.
സ്‌കൂളുകള്‍ക്കുള്ളില്‍ നടക്കുന്ന അപകടങ്ങളും മരണങ്ങളിലും അപ്പുറം സ്‌കൂളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഉണ്ട്
സ്‌പോര്‍ട്‌സ് പരിപാടികള്‍ നടക്കുമ്പോള്‍
ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍
സ്‌കൂളിലേക്കും പുറത്തുമുള്ള യാത്രകളില്‍
വിനോദ യാത്രകളില്‍
എന്നിങ്ങനെ
പക്ഷെ ഇത് മാത്രമല്ല, സ്‌കൂള്‍ ആക്ടിവിറ്റികള്‍ക്ക് പുറത്തും  കേരളത്തില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടുന്നുണ്ട്, മരിക്കുന്നുണ്ട്.
എത്ര ?

ഇങ്ങനെ ഒരു കണക്ക് സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പത്തു വര്‍ഷമായി ഞാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല.
പക്ഷെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് മൊത്തം അപകട മരണത്തിന്റെ  മരണത്തിന്റെ കണക്കുണ്ട്. പക്ഷെ അല്പം വിചിത്രമായ രീതിയില്‍ ആണ് അതിന്റെ ക്ലസ്സിഫിക്കേഷന്‍
കേരളത്തില്‍  രണ്ടായിരത്തി ഇരുപത്തി ഒന്നിലെ കണക്കാണ്
പതിനാലു വയസ്സില്‍ താഴെ  - 440 മരണം
പതിനാലിനും പതിനെട്ടിനും ഇടക്ക് - 190 മരണം
പതിനെട്ടിനും മുപ്പതിനും ഇടക്ക്  1672 മരണം
ഇതില്‍ കേരളത്തിലെ സാഹചര്യത്തില്‍ പതിനാലിനും പതിനെട്ടിനും ഇടക്കുള്ളവര്‍ മിക്കവാറും വിദ്യാര്‍ഥികള്‍ തന്നെ ആയിരിക്കും. പതിനാലില്‍ താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടും, മുപ്പതില്‍ താഴെ ഉള്ളവര്‍ മൂന്നില്‍ ഒന്നും എന്ന് കണക്കാക്കിയാല്‍ പോലും മൊത്തം ഓരോ വര്‍ഷവും കേരളത്തില്‍ മരണപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം തൊള്ളായിരത്തിന് അടുത്ത് വരും.

ഇത് രണ്ടായിരത്തി ഇരുപത്തി ഒന്നാണ്. കോവിഡിന്റെ കാലം, പൊതുവെ കുട്ടികളുടെ വീടിനു പുറത്തുള്ള ആക്ടിവിറ്റികള്‍ ഒക്കെ കുറഞ്ഞ കാലം ആയിരിക്കും. ഇപ്പോള്‍ ഇത് ആയിരം കവിഞ്ഞിരിക്കാനാണ് വഴി.
നിര്‍ഭാഗ്യ വശാല്‍ അവര്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു ദിവസം അവധി, ഒരു അനുശോചന സമ്മേളനം. അതിനപ്പുറം നമ്മള്‍ ഈ വിഷയത്തെ പറ്റി ചിന്തിക്കുന്നില്ല
പക്ഷെ ഇത് സംഭവിക്കുന്ന വീടുകളില്‍ അതിന് ശേഷം സന്തോഷം ഉണ്ടാകില്ല.
 
തൊള്ളായിരത്തി എണ്‍പത്തി മുന്നിലാണ് എന്റെ സഹപാഠിയായ ഷിബു മുങ്ങി മരിച്ചത്. ഇന്നിപ്പോള്‍ എന്റെ സഹപാഠികള്‍ 'വയസ്സായി' മരിച്ചു തുടങ്ങി, എന്നിട്ടും ഷിബുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് വിഷമമാണ്. അപ്പോള്‍ അവന്റെ മാതാപിതാക്കളുടെ കാര്യം, സഹോദരിയുടെ കാര്യം ചിന്തിക്കാമല്ലോ.
നമ്മുടെ സ്‌കൂളുകള്‍ സുരക്ഷിതമാക്കുന്നതോടൊപ്പം നല്ല സുരക്ഷാ ബോധം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം.
ഒറ്റ വര്‍ഷം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ  മരണം പകുതിയാക്കാം.

നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്തി അപകട സാദ്ധ്യതകള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാഴ്ചത്തെ കാര്യമേ ഉള്ളൂ.
ഓരോ സ്‌കൂള്‍ പ്രവേശനോത്സവവും സുരക്ഷയെ പറ്റി പഠിപ്പിക്കണം. ഒരു മണിക്കൂര്‍ മതി
ഒരു കോളേജ് കാമ്പസിലെ ഓറിയെന്റേഷനും സുരക്ഷയില്‍ നിന്നും തുടങ്ങണം - ഒരു മണിക്കൂര്‍ നേരത്തെ കാര്യമേ ഉള്ളൂ
പത്തു വയസ്സെങ്കിലും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ  ശുശ്രൂഷയിലും സി പി ആറിലും പരിശീലനം നല്‍കണം കൂടിയാല്‍ രണ്ടു മണിക്കൂര്‍
ഓരോ വിനോദയാത്രക്കും സ്‌പോര്‍ട്‌സ് ഫെസ്‌റിവലിനും മുന്‍പ് സുരക്ഷെയെപ്പറ്റി ചിന്തിക്കണം, സംസാരിക്കണം, തയ്യാറെടുക്കണം.
സ്‌കൂളില്‍ രണ്ട് അധ്യാപകരെ എങ്കിലും പ്രാഥമിക സുരക്ഷാ പാഠങ്ങള്‍ പരിശീലിപ്പിക്കണം. അതാരാണെന്ന് കുട്ടികള്‍ എല്ലാം അറിയണം.
ഇങ്ങനെ ഒക്കെ  ചെയ്താല്‍
നമ്മുടെ വിദ്യാര്‍ഥികള്‍  സുരക്ഷിതരാകും
അവരുടെ വീട്ടുക്കാരിലേക്ക് സുരക്ഷാ ബോധം ഉണ്ടാകും
അവര്‍ തൊഴിലിടങ്ങളില്‍ ചെല്ലുമ്പോള്‍ സുരക്ഷയെ പറ്റി ചിന്തിക്കും
നമുക്ക് സുരക്ഷാ ബോധം ഉള്ള ഒരു സമൂഹം ഉണ്ടാകും
ഉണ്ടാകേണ്ടേ?
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മാത്രം വിഷയമാക്കി ഞാന്‍ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. എങ്ങനെയാണ് സ്‌കൂളില്‍ സുരക്ഷ ഓഡിറ്റ് നടത്തേണ്ടത് എന്ന് അതില്‍ ഉണ്ട്.

 

Tags