സ്‌കൂളിലും കോളേജിലുമെല്ലാം അക്രമം നടത്താതിരിക്കാന്‍ തല്ലി വളര്‍ത്തുകയല്ല വേണ്ടത്, അവരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ, നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി


കുട്ടികളെ 'തല്ലി'വളര്‍ത്തുമ്പോള്‍ ഒരു വിഷയത്തിലെ ന്യായവും അന്യായവും തീരുമാനിക്കുന്നതിനുള്ള ശരിയായ വഴി 'അടി' ആണെന്ന വിശ്വാസത്തോടെ കുട്ടികള്‍ വളരുന്നു.
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജിലുകളിലുമെല്ലാം അക്രമം പതിവാകുമ്പോള്‍ കുറ്റക്കാര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കുറവാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഏവര്‍ക്കും പാഠമാകാന്‍ കോടതിവഴി കനത്ത ശിക്ഷ ഉറപ്പാക്കണം. ഇവരെ പിന്തുണക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ രാഷ്ട്രീയക്കാരോ എത്തരുതെന്നും അദ്ദേഹം പറയുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
അക്രമം സ്‌കൂളില്‍ എത്തുമ്പോള്‍...
താമരശ്ശേരിയില്‍ ആക്രമണങ്ങളില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കല്‍ കൂടി ചിന്തിപ്പിക്കേണ്ടതാണ്.
സാധാരണഗതിയില്‍ ഇക്കാലത്ത് വിദ്യാര്‍ത്ഥികളും യുവാക്കളും ഇടപെട്ട ഒരു വിഷയമുണ്ടായാല്‍ രണ്ടു പ്രശ്‌നങ്ങള്‍ ഉടന്‍ പറയും.
1. മയക്കു മരുന്നുകളുടെ സ്വാധീനം
2. വിദ്യാര്‍ത്ഥി രാഷ്ട്രീയം
ഇവിടെ കേട്ടിടത്തോളം ഇവ രണ്ടും അല്ല പ്രതി.
ഒരു ട്യൂഷന്‍ സെന്ററിലെ വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാരമായ പ്രശ്‌നം, കുട്ടികള്‍ അത് 'അഭിമാന പ്രശ്‌നം' ആയി കാണുന്നു. മൃഗങ്ങള്‍ കൂട്ടുകൂടി ആക്രമിക്കുന്നത് പോലെ അവര്‍ എതിര്‍ചേരിയിലുള്ളവരെ ആക്രമിക്കുന്നു. ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുന്നു. അതോടെ വിഷയം പ്രാദേശിക വാര്‍ത്തകള്‍ക്കപ്പുറം എത്തുന്നു.
ഇത്തരം വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ വ്യാപകമാണ്. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്ളത് കൊണ്ട് സ്‌കൂളിനകത്ത്, പുറത്ത്, ബസ് സ്റ്റാന്‍ഡില്‍ ഒക്കെ ഇത്തരം സംഘട്ടനങ്ങള്‍ നടക്കുന്നത് നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്. ഇതില്‍ മിക്കതിലും രാഷ്ട്രീയം ഒന്നുമല്ല വിഷയം, ഒരു തരം ഗാംഗ് വാര്‍ ആണ്. അതില്‍ മരണങ്ങള്‍ സംഭവിക്കാത്തത് കൊണ്ട് കേസും കൂട്ടവും ഒന്നും ഉണ്ടായിക്കാണില്ല.
വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കേരളത്തില്‍ പുതുമ അല്ല. ഞാന്‍ ആദ്യമായി വിദ്യാര്‍ത്ഥി സംഘട്ടനം കാണുന്നത് വെങ്ങോലയില്‍ ശാലേം സ്‌കൂളില്‍ ആണ്. അന്ന് സ്‌കൂളില്‍ തന്നെ രാഷ്ട്രീയം ഉണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നു. കെ.എസ്.യു. - എസ്.എഫ്.ഐ. രണ്ടുകൂട്ടരും ആവേശത്തോടെ പ്രചാരണം നടത്തുന്നു. ഒരു ദിവസം ഉച്ചസമയത്ത് 10 - ഇ യില്‍ പ്രചാരണത്തിനെത്തിയ 10 - അ ക്കാരനെ എതിര്‍പക്ഷം മര്‍ദ്ദിക്കുന്നു. തലപൊട്ടി ചോര ഒഴുകുന്നു. നേരിട്ട് കണ്ടതാണ്, 1977 ല്‍ ആയിരിക്കണം. രാഷ്ട്രീയം കത്തി നില്‍ക്കുന്ന സമയമാണല്ലോ.
രണ്ടാമത്തെ, കൂടുതല്‍ വയലന്റ് ആയ കാഴ്ച കാണുന്നത് കാലടിയില്‍ ആണ്. ശ്രീ. ബ്രഹ്‌മാനന്ദോദയം സ്‌കൂളില്‍ സയന്‍സ് എക്‌സിബിഷന്‍ നടക്കുന്നു. അത് കാണാന്‍ ശാലേം സ്‌കൂളില്‍ നിന്നും ഞങ്ങള്‍ അവിടെ എത്തുന്നു. എത്തുമ്പോള്‍ എക്‌സിബിഷന്‍ നിര്‍ത്തി വെച്ചിരിക്കയാണ്, കാരണം ബ്രഹ്‌മാനന്ദോദയത്തിലെ കുട്ടികളും എക്‌സിബിഷന് വന്ന നീലേശ്വരത്തെ കുട്ടികളും തമ്മില്‍ സംഘര്‍ഷമാണ്.
എന്താണെങ്കിലും കാലടി വഴി വന്നതല്ലേ പുഴ ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞങ്ങള്‍ ആശ്രമം കടവില്‍ ഇറങ്ങുന്നു. പുറകെ കല്ലും കൊഴിയുമായി ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തുന്നു, കാലടി സ്‌കൂളിലെ കുട്ടികള്‍ നീലേശ്വരത്തെ കുട്ടികളെ നോക്കി നടക്കുകയാണ്. പിന്നാലെ നീലേശ്വരം സ്‌കൂളിലെ കുട്ടികള്‍ എത്തുന്നു, അവരും 'ആയുധധാരികള്‍' ആണ്. പിന്നെ ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ ശങ്കരാടി പറഞ്ഞത് പോലെ 'യുദ്ധമായിരുന്നു യുദ്ധം!'. അന്നേ സുരക്ഷാ ബോധമുള്ളത് കൊണ്ട് ഞങ്ങള്‍ കണ്ടം വഴി ഓടി. അവിടെയും മരണം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ടാണ് പതിറ്റാണ്ടുകള്‍ ആയി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്നുള്ള അക്രമം നടക്കുന്നത്.
മുന്‍പ് പറഞ്ഞിട്ടുള്ളതാണ്, എന്നാലും ഒന്ന് കൂടി പറയാം.
1. കുട്ടികളെ 'തല്ലി'വളര്‍ത്തുമ്പോള്‍ ഒരു വിഷയത്തിലെ ന്യായവും അന്യായവും തീരുമാനിക്കുന്നതിനുള്ള ശരിയായ വഴി 'അടി' ആണെന്ന വിശ്വാസത്തോടെ കുട്ടികള്‍ വളരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്ക് വടി നല്‍കുകയല്ല വീട്ടില്‍ നിന്നും വടി ഒഴിവാക്കുകയാണ് ഒന്നാമത് ചെയ്യേണ്ടത്.
2. കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും അക്രമത്തിന് മുതിര്‍ന്നാല്‍ അതിന് പ്രത്യാഘാതം ഉണ്ടാകണം. ഒരാള്‍ മരിക്കുമ്പോള്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമ്പോള്‍ അല്ല, എത്ര ചെറുതാണെങ്കിലും നിയമലംഘനമോ അക്രമമോ ഉണ്ടായാല്‍ അതിന് തക്ക ശിക്ഷ സമയോചിതമായി ലഭിക്കുമ്പോള്‍ ആണ് ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്കും ചെയ്യാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും തോന്നുന്നത്.
3. മക്കളോ മരുമക്കളോ ഒരക്രമസംഭവത്തില്‍ ഇടപെട്ടാല്‍ സകല സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളും ഉപയോഗിച്ച് അവരെ നിയമപരമായ ശിക്ഷയില്‍ നിന്നും രക്ഷപെടുത്താന്‍ മാതാപിതാക്കളും ബന്ധുക്കളും അണിനിരക്കുന്നിടത്തോളം കാലം കുട്ടികള്‍ അക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
4. അക്രമങ്ങള്‍ ചെയ്ത കുട്ടികളുടെ ബന്ധുക്കള്‍ കുട്ടികളെ നിയമക്കുരുക്കില്‍ നിന്നും ഒഴിവാക്കാന്‍ ശുപാര്‍ശയുമായി വരുമ്പോള്‍ സാമൂഹ്യമായോ രാഷ്ട്രീയമായോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ പിന്തുണക്കുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ സംവിധാനം നിലനില്‍ക്കുമ്പോള്‍ ഈ സാഹചര്യത്തിന് മാറ്റം ഉണ്ടാകില്ല. ഇക്കാര്യത്തില്‍ കക്ഷിഭേദം ഒന്നും ഉണ്ടാവില്ല.
4. കുട്ടികള്‍ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടാല്‍ 'കുട്ടികള്‍ അല്ലേ, ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കാം' എന്ന തരത്തില്‍ മയത്തില്‍ സ്‌കൂള്‍ അധികാരികളും പോലീസും കോടതിയും കാര്യങ്ങളെ കൈകാര്യം ചെയ്താല്‍ കുട്ടികള്‍ നന്നാവില്ല എന്ന് മാത്രമല്ല കുറ്റം ചെയ്യാന്‍ സാധ്യത ഉള്ളവരും അത് കാണുന്നുണ്ട്. ഇപ്പോള്‍ തന്നെ താമരശ്ശേരിയിലെ സംഭവത്തില്‍ 'കൂട്ടം കൂടി അക്രമം നടത്തിയാല്‍ കേസ് എടുക്കില്ല' എന്നും 'പരീക്ഷ ആയത് കൊണ്ട് പരിഗണന ലഭിക്കും' എന്നൊക്കെ കുട്ടികള്‍ പരസ്പരം പറയുന്നത് ഇത്തരം അനുഭവബോധ്യത്തില്‍ നിന്നാണ്.
വീട്ടിലും സ്‌കൂളിലും പുറത്തും അക്രമത്തിനെതിരെ സീറോ ടോളറന്‍സ് ആയിരിക്കണം നമുക്ക്. അക്രമം കാണിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റവും വേഗത്തില്‍ ലഭിക്കണം. നിയമത്തിന്റെ നടത്തിപ്പില്‍ തെറ്റായ തരത്തില്‍ ഇടപെടില്ല എന്ന് മാതാപിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തീരുമാനിക്കണം.
ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തിയ നൂറു പേര്‍ക്ക് സമയബന്ധിതമായി ശിക്ഷ ലഭിച്ചാല്‍ തീരാവുന്ന അക്രമ വാസന മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ.
ഇപ്പോള്‍ ശ്രമിച്ചാല്‍ അത് മാറ്റാം.
എത്ര സുന്ദരമായ (നടക്കാത്ത) സ്വപ്നം!
