കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകോത്തരം, ശൈലജ ടീച്ചര്‍ക്കും മുഖ്യമന്ത്രിക്കും നന്ദി, രണ്ടുലക്ഷത്തോളം ജീവന്‍ രക്ഷിച്ചെന്ന് തുമ്മാരുകുടി, മറച്ചുവെച്ച 21 ലക്ഷം മരണങ്ങളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

Muralee Thummarukudy
Muralee Thummarukudy

ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ് കേരളമെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. കേരളം രണ്ടുലക്ഷത്തോളം പേരുടെ ജീവന്‍ രക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: രാജ്യത്ത് കൊവിഡ് മരണങ്ങളുടെ കണക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടപ്പോള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. 21 ലക്ഷം ആളുകള്‍ അധികമായി മരിച്ചെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. എന്നാല്‍, ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ് കേരളം. രണ്ടുലക്ഷത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കേരളത്തിന് സാധിച്ചെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
കോവിഡ് - ഒഴിവാക്കപ്പെട്ട മരണങ്ങള്‍
വെറും അഞ്ച് വര്‍ഷം മുന്‍പ് മാത്രമാണ് ലോകം കോവിഡിനെ നേരിട്ടതെന്ന് ഇപ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നു പോലുമില്ല.
ഒരു ബ്ലൂ പ്രിന്റ് ഇല്ലാതെയാണ് ലോകം കോവിഡിനെ നേരിട്ടത്. ഓരോ രാജ്യങ്ങളും അവരുടെ രീതിയില്‍. ഒരു രാജ്യത്ത് തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പ്രത്യേകതയില്‍.
കോവിഡിനെ കേരളം നേരിട്ട രീതി ലോകോത്തരമാണെന്ന് പലവട്ടം കോവിഡ് കാലത്ത് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കോവിഡ് തരംഗം വന്നു കഴിഞ്ഞു ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ 'എന്താണ് ഇത്ര മഹത്തരം' എന്ന് കേരളത്തിലും പുറത്തുമുള്ള സുഹൃത്തുക്കള്‍ ചോദിക്കുകയും ചെയ്തിരുന്നു.
 സംഭവിച്ച മരണങ്ങള്‍ അല്ല ഒഴിവാക്കപ്പെട്ട മരണങ്ങള്‍ ആണ് നമ്മുടെ കോവിഡ് പ്രതിരോധത്തിന്റെ മേന്മ കാണിക്കുന്നതെന്ന്  രണ്ടായിരത്തി ഇരുപത് നവംബര്‍ മുതല്‍  പലപ്രാവശ്യം എഴുതിയിരുന്നു. കേരളത്തെ പറ്റി നല്ലത് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ അതൊന്നും ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ കാപ്‌സ്യൂള്‍ ആയി എടുത്തു.
പക്ഷെ ഇപ്പോള്‍  കോവിഡ് കാലത്തെ 'അധിക മരണങ്ങളുടെ' ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ആരോഗ്യരംഗം അത് കൈകാര്യം ചെയ്തതിലുള്ള മേന്മ പ്രകടമാണ്.
കേരളം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളും അക്കാലത്ത് നടന്ന 'അധിക മരണങ്ങളും' തമ്മിലുള്ള അനുപാതം 1.5 ആണ്, ഇന്ത്യയിലെ ഏറ്റവും കുറവ്. അഖിലേന്ത്യാ ശരാശരി 5.9 ആണ്.  അഖിലേന്ത്യാ ശരാശരിയില്‍ അധികമരണങ്ങള്‍ കേരളത്തില്‍ നടന്നിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡ് കാലത്ത് അറുപത്തി അയ്യായിരം അധികമരണങ്ങള്‍ അല്ല രണ്ടുലക്ഷത്തി അറുപതിനായിരത്തിന്  മുകളില്‍ അധിക മരണങ്ങള്‍ നടക്കുമായിരുന്നു. അതായത് അഖിലേന്ത്യാ ശരാശരി വച്ച് നോക്കിയാല്‍ പോലും രണ്ടുലക്ഷം ജീവനാണ് നമ്മുടെ  ആരോഗ്യ സംവിധാനങ്ങള്‍ കോവിഡ് കാലത്ത് രക്ഷപ്പെടുത്തി എടുത്തത്.
ഈ  ഒഴിവാക്കപ്പെട്ട ഈ മരണങ്ങള്‍ എന്റെയോ നിങ്ങളുടെയോ ആകാം, ഒരു പക്ഷെ കോവിഡ് നമ്മള്‍ കൈകാര്യം ചെയ്തതിനെ മോശമായി പറയുന്നവരുടെ പോലും ആകാം. അതൊന്നും ആരും അറിയുകയോ സമ്മതിച്ചു തരികയോ ചെയ്തെന്ന് വരില്ല. എന്നാലും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു ഒരു ആഗോള വെല്ലുവിളിക്ക് മുന്നിലും കേരളത്തിന് മാതൃകയായി നില്‍ക്കാന്‍ സാധിച്ചു എന്നത് അന്നും ഇന്നും അഭിമാനം ഉണ്ടാക്കുന്നു.
നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക്, ശൈലജ ടീച്ചര്‍ക്ക്, മുന്നില്‍ നിന്നും നയിച്ച മുഖ്യമന്ത്രിക്ക് നന്ദി.
അക്കാലത്ത് എഴുതിയ ലേഖനങ്ങള്‍ ലിങ്കില്‍ ഉണ്ട്.

 

Tags