മലയാളികളുടെ വലിച്ചുവാരിയുള്ള ഭക്ഷണം, കുഴിമന്തിയും ചട്ടിയില്‍ച്ചോറും, ചികിത്സാ ചെലവുയരുന്നു, ഭക്ഷണ സംസ്‌കാരം വേണമെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

 കൊച്ചി: മലയാളികളുടെ ലക്കും ലഗാനുമില്ലാത്ത ഭക്ഷണപ്രിയം അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നതാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. മലപ്പുറം കളക്ടര്‍ എണ്ണപ്പലഹാരങ്ങള്‍ ഔദ്യോഗിക മീറ്റിങ്ങുകളില്‍ നല്‍കില്ലെന്ന വാര്‍ത്തയ്ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം കണക്കിലെടുത്ത് സമഗ്രമായ ഒരു ഭക്ഷണ സംസ്‌കാരം മലയാളികള്‍ക്ക് വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

tRootC1469263">

അഞ്ചുരൂപയുടെ എണ്ണക്കടികളും അണ്‍ലിമിറ്റഡ് കുഴിമന്തിയും എല്ലാ ദിവസവും  പായസം കൂട്ടിയുള്ള 'വീട്ടിലെ ഊണും'  മൂന്നു പേര്‍ക്ക് കഴിക്കാനുള്ളതൊക്കെ ഒരു ചട്ടിയിലിട്ടു തരുന്ന ചട്ടിച്ചോറും ഒക്കെ കേരളത്തില്‍ എവിടേയും പരസ്യം ചെയ്യപ്പെടുമ്പോള്‍ തന്നെ കുടുംബത്തിലെ ചികിത്സാ ചെലവുകളും ഉയരുകയാണ്. ചികിത്സയുടെ പേരില്‍ നടക്കുന്ന പ്രകൃതി ചികിത്സകള്‍, അതിനെ മെഗാഫോണ്‍ വച്ച് പ്രചരിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍, അത് ഷെയര്‍ ചെയ്യുന്ന കേശവന്‍ മാമന്മാര്‍ തുടങ്ങിയവര്‍ വേറെയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ആരോഗ്യ രംഗത്തിന്റെ ഭാവി
അഞ്ചുരൂപയുടെ എണ്ണക്കടികളും അണ്‍ലിമിറ്റഡ് കുഴിമന്തിയും എല്ലാ ദിവസവും  പായസം കൂട്ടിയുള്ള 'വീട്ടിലെ ഊണും'  മൂന്നു പേര്‍ക്ക് കഴിക്കാനുള്ളതൊക്കെ ഒരു ചട്ടിയിലിട്ടു തരുന്ന ചട്ടിച്ചോറും ഒക്കെ കേരളത്തില്‍ എവിടേയും പരസ്യം ചെയ്യപ്പെടുന്നു, പ്രചാരത്തില്‍ ആകുന്നു.

ഓരോ മുനിസിപ്പാലിറ്റിയിലും ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരുന്നു. ഓരോ   മാത്രമല്ല ഓരോ പഞ്ചായത്തിലും  ഡയാലിസിസ് സെന്ററുകള്‍ വരുന്നു.
രോഗത്തിന് ചികിത്സയുടെ ചിലവ് കൂടിവരുന്നു, ഒരു രോഗത്തിന്റെ ചികിത്സ തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നു.
'ഇപ്പൊ ശരിയാക്കി തരാം' എന്ന പേരില്‍ നടക്കുന്ന പ്രകൃതി ചികിത്സകള്‍, അതിനെ മെഗാഫോണ്‍ വച്ച് പ്രചരിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍, അത് ഷെയര്‍ ചെയ്യുന്ന കേശവന്‍ മാമന്മാര്‍.  

ജീവിത ശൈലീ  കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട്  ബുദ്ധിമുട്ടുന്നവരുടെ ചികിത്സാ ചിലവ് നേരിടാന്‍ ബിരിയാണി ഫെസ്റ്റിവല്‍ നടത്തുന്ന നന്മമരങ്ങള്‍.
ഇവരുടെ ഒക്കെ കയ്യിലാണ് ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യ രംഗം.

ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം ഉള്‍പ്പെട്ട ആരോഗ്യകരമായ ജീവിത ശൈലി. ഇവ രണ്ടും ജീവിതത്തിന്റെ ഭാഗമാക്കാതെ നവകേരളത്തിന്റെ ആരോഗ്യ രംഗം രക്ഷപ്പെടില്ല.

ഇപ്പോള്‍ നമ്മള്‍ ആരോഗ്യ രംഗത്ത് ചിലവാക്കുന്ന തുകയുടെ നാലില്‍ ഒന്നെങ്കിലും ജീവിത ശൈലികള്‍ മാറ്റാന്‍ ആളുകളെ പ്രേരിപ്പിക്കാനും സഹായിക്കാനും ചിലവാക്കണം.

നമ്മുടെ ഓരോ ഭക്ഷണ ശാലയിലും, കല്യാണം ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ടാകണം.  അതിനെ പ്രമോട്ട് ചെയ്യണം. നമ്മുടെ സ്‌കൂളുകളില്‍ ആരോഗ്യകരമായ ഉച്ചഭക്ഷണം എന്നൊരു മൂവ്‌മെന്റ് ഉണ്ടാകണം. പതുക്കെ അത് നമ്മുടെ വീടുകളിലേക്ക് വരണം.
ഇതൊക്കെയാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. അതുകൊണ്ടാണ്  തന്നെയാണ് മലപ്പുറം കലക്ടറേറ്റില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയെ പൂര്‍ണ്ണമായും പിന്തുണക്കുന്നത്.

കഴിഞ്ഞ തവണ നോര്‍വെയിലെ ഓസ്ലോവില്‍ ഒരു ഔദ്യോഗിക മീറ്റിംഗില്‍ കണ്ട മൂന്ന് ആരോഗ്യ പാഠങ്ങള്‍ ഇഷ്ടപ്പെട്ടു.

1.  ചായക്ക് സ്‌നാക്‌സ് ആയി പഴങ്ങള്‍ മാത്രം
2. ലിഫ്റ്റില്‍ കയറാതെ സ്റ്റെപ്പ് കയറുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ലിഫ്റ്റിന് മുന്നില്‍ എഴുതിയിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ ലിഫ്റ്റില്‍ കയറുന്നത് മോശമായ കാര്യമാണെന്ന് ഒരു സാമൂഹ്യബോധമുണ്ട്.
3. ഓഫീസിലേക്ക് വര്‍ഷത്തില്‍ നൂറുദിവസത്തില്‍ കൂടുതല്‍ സൈക്കിളില്‍ വരുന്നവര്‍ക്ക് പതിനായിരം ക്രോണര്‍ അലവന്‍സ് ഉണ്ട്. ഇതിന് ഓരോരുത്തര്‍ക്കും ഒരു സൈക്കിള്‍ ലോഗ്ബുക്ക് ഉണ്ട്
പൊതുജനാരോഗ്യം ആശുപത്രികളിലൂടെ മാത്രം നേടേണ്ടതല്ല.

 

Tags