സാമ്പത്തിക നഷ്ടം, കേരളത്തിലെ 14 കോളേജുകള്‍ പൂട്ടി, പ്രതീക്ഷിച്ചതിനേക്കാള്‍ ഇനിയും പൂട്ടുമെന്ന് മുരളി തുമ്മാരുകുടി


കൊച്ചി: സംസ്ഥാനത്ത് 4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കേരളത്തിന് പുറത്തും വിദേശത്തും നാലുവര്‍ഷ ബിരുദത്തിന് പ്രാധാന്യമേറെയാണെന്നതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കോഴ്‌സിനെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, നാലു വര്‍ഷ ബിരുദം ആരംഭിച്ചിട്ടും കാര്യമില്ലെന്നും കോളേജുകള്‍ പലതും പൂട്ടിപ്പോകുമെന്നുമാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 14 കോളേജുകള്‍ അടച്ചുപൂട്ടിയത് ചൂണ്ടിക്കാട്ടിയ മുരളി തുമ്മാരുകുടി 30 ശതമാനത്തില്‍ അധികം കോളേജുകളും പൂട്ടിയേക്കുമെന്ന് പ്രവചിക്കുന്നു.
വിദേശത്ത് വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗണ്യമായ വര്‍ദ്ധനവ് അണ്‍ എയ്ഡഡ് കോളേജുകളെ സാമ്പത്തികമായി ലാഭകരമല്ലാതാക്കി. സംസ്ഥാനത്ത് നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ചെറിയ കോളേജുകളെ കൂടുതല്‍ നഷ്ടത്തിലാക്കും.

ഈ വര്‍ഷം അടച്ച മിക്കവാറും എല്ലാ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറയുന്നതിന് ചൂണ്ടിക്കാണിക്കുന്നു. 80-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്ന സ്ഥാപനം 20ല്‍ താഴെ വിദ്യാര്‍ത്ഥികളായപ്പോള്‍ അടച്ചുപൂട്ടേണ്ടതായിവന്നു.
12 വര്‍ഷത്തിന് ശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ച കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് കോളേജിന്റെ മുന്‍ ഡയറക്ടര്‍ തോമസ് ജോസ്, വിദേശത്തേയ്ക്കും ഇതര സംസ്ഥാനങ്ങളിലേക്കും വിദ്യാര്‍ത്ഥികളുടെ കുടിയേറ്റമാണ് ഈ കുറവിന് കാരണമെന്ന് പറഞ്ഞു. പ്രമുഖ കോളേജുകളില്‍ പോലും എന്റോള്‍മെന്റുകള്‍ കുറയുന്നു, പ്രത്യേകിച്ചും ബി.കോം, ബിസിഎ തുടങ്ങിയ കോഴ്സുകളില്‍.
സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകത്തെവിടെയും ഉണ്ടെങ്കിലും വാസ്തവത്തില്‍ ദീര്‍ഘകാലം ലാഭകരമായിക്കൊണ്ടു പോകാവുന്ന ഒന്നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളുടെ എണ്ണം കുറയുകയും മത്സരം കൂടുകയും ചെയ്യുമ്പോള്‍ അനവധി സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരും. ലാഭം മുന്‍നിര്‍ത്തി തുടങ്ങിയവയാകും ആദ്യം പൂട്ടുക. മുപ്പത് ശതമാനം കോളേജുകള്‍ എങ്കിലും പൂട്ടിപ്പോകും എന്നാണ് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നത്, പക്ഷെ ഇത് മുപ്പതില്‍ നില്‍ക്കും എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.