പോളിടെക്‌നിക്കുകള്‍ ഇനി വേണോ? ഡിപ്ലോമക്കാര്‍ രണ്ടാംതരക്കാര്‍, മാറ്റണമെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

തിരുവനന്തപുരം: പോളിടെക്‌നിക്കുളില്‍ നിന്നും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റോടെ പുറത്തുവരുന്നവര്‍ക്ക് വിദേശങ്ങളില്‍ അവസരം കുറയുന്നുണ്ടെന്ന് യുന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. മികച്ച എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള ഡിപ്ലോമക്കാര്‍ക്ക് എഞ്ചിനീയറിംഗ് ഡിഗ്രിയുള്ളവരേക്കാള്‍ പരിചയസമ്പത്തുണ്ടെങ്കിലും ജോലിയുടെ കാര്യത്തില്‍ പിന്നിലാണ് സ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

tRootC1469263">

ഡിപ്ലോമക്കാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അഭിപ്രായക്കാരനാണ് തുമ്മാരുകുടി. നാട്ടിലുള്ളവര്‍ക്ക് വൈകിട്ട് ക്ലാസുവെച്ചും വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ബ്രിഡ്ജ് കോഴ്‌സിലൂടെ ഡിഗ്രിക്ക് സമാനമായ സര്‍ട്ടിഫിക്ക് നല്‍കുന്ന രീതിയിലേക്ക് നാം മാറണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,


ഇനി പോളി ടെക്‌നിക്കുകള്‍ വേണോ?

ഒരിക്കല്‍ എഴുതിയ കാര്യമാണ്. കേരളത്തില്‍ പുതിയതായി പോളി ടെക്‌നിക്കുകള്‍ ഉണ്ടാകുന്നു എന്നും ഉള്ളവ തന്നെ നവീകരിക്കുന്നു എന്നും വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി എഴുതണം എന്ന് തോന്നി.
ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഡിപ്ലോമക്കാരും എഞ്ചിനീയറിങ്ങ് ബിരുദം ഉള്ളവരോടൊപ്പമോ പലപ്പോഴും അവരില്‍ കൂടുതലോ എഞ്ചിനീയറിങ്ങ് സെന്‍സ് ഉള്ളവരും എന്നാല്‍ എഞ്ചിനീയറിങ്ങ് ഡിഗ്രി ഇല്ലാത്തതിനാല്‍ എന്നെങ്കിലും ഒരിക്കല്‍ കരിയര്‍ ഗ്രോത്ത് തടയപ്പെട്ടവരും ആണ്. വിദേശങ്ങളില്‍ പഠനത്തിനും ജോലിക്കും പോകാന്‍ പലപ്പോഴും ഇത് തടസ്സമാകുന്നു. അമേരിക്കന്‍ വിസക്ക് ഡിപ്ലോമ മതിയാകാത്തതിനാല്‍ ജൂനിയര്‍ ആയ എഞ്ചിനീയറിങ്ങ് ഡിഗ്രിക്കാര്‍ അവിടെ പോകുന്‌പോള്‍ അത് ചെയ്യാന്‍ പറ്റാതെ വിഷമിക്കുന്ന സീനിയര്‍ ഡിപ്ലോമക്കാരെ എനിക്കറിയാം.
ഇത് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഡിപ്ലോമ ഉള്ളവര്‍ക്ക് എഞ്ചിനീയറിങ്ങ് ഡിഗ്രി കൊടുക്കാന്‍ നല്ല ബ്രിഡ്ജിങ്ങ് കോഴ്‌സ് കൊടുക്കുക എന്നതാണ്. നാട്ടില്‍ ഉള്ളവര്‍ക്ക് വൈകിട്ട് ക്ലാസ്സുകള്‍ വച്ചും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഹൈബ്രിഡ് ആയും ബ്രിഡ്ജിങ്ങ് കൊടുത്ത് തിയറിയും പ്രാക്ടീസും പരീക്ഷിച്ചു ബോധ്യപ്പെട്ടതിനു ശേഷം ഡിഗ്രി കൊടുത്താല്‍ ശരിക്കും എഞ്ചിനീയറിങ്ങ് അറിയാവുന്ന ധാരാളം എന്‍ജിനീയര്‍മാര്‍ നമുക്ക് ചുറ്റും ഉണ്ടാകും. ഡിപ്ലോമക്കാര്‍ക്ക് ഗുണകരവുമാകും.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ സാഹചര്യം ഇത്തരം ബ്രിഡ്ജിങ്ങ് എളുപ്പമാക്കുന്നുണ്ട്. ഒപ്പം പുതിയൊരു കൂട്ടം ഡിപ്ലോമക്കാരെ സൃഷ്ടിക്കുകയും ചെയ്യും. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഡിഗ്രിക്ക് ചേര്‍ന്നതിന് ശേഷം അത് ഏതെങ്കിലും കാരണത്താല്‍ പഠിച്ചു മുഴുമിപ്പിക്കാന്‍ പറ്റാത്തവര്‍ക്ക് മൂന്നു വര്‍ഷം കഴിയുന്‌പോള്‍ ഡിപ്ലോമയോടെ പുറത്തിറങ്ങാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്. ഇങ്ങനെ വരുന്‌പോള്‍ എഞ്ചിനീയറിങ്ങ് കോഴ്‌സിന്റെ തന്നെ അടിത്തറ അവര്‍ക്ക് ഉണ്ടാകും, എഞ്ചിനീയറിങ്ങ് പഠിച്ചവരും ആയിട്ടുള്ള നെറ്റ്വര്‍ക്ക് ഉണ്ടാകും, ഡിപ്ലോമയുമായി ജോലി ചെയ്തതിന് ശേഷം ബ്രിഡ്ജിങ്ങ് എളുപ്പമാവുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ ഡിപ്ലോമ കൊടുക്കാന്‍ വേണ്ടി മാത്രം കുറച്ചു പൊളി ടെക്‌നിക്കുകള്‍ നില നിര്‍ത്തുന്നത് അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. പല പോളി ടെക്‌നിക്കുകള്‍ക്കും എഞ്ചിനീയറിങ്ങ് കോളേജ് ആകാനുള്ള സൗകര്യങ്ങള്‍ ഉണ്ട്, അവ എഞ്ചിനീയറിങ്ങ് കോളേജ് ആക്കാമല്ലോ. യു.കെ. യില്‍ ഒക്കെ അങ്ങനെയാണ് ഉണ്ടായത്.
ആവശ്യത്തിന് സൗകര്യമില്ലാത്തവ അടുത്തുള്ള എഞ്ചിനീയറിങ്ങ് കോളേജുകളുമായി ഒരു ക്ലസ്റ്റര്‍ ആയി ബന്ധിപ്പിക്കാം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും പഠന കേന്ദ്രമാക്കാം, സ്റ്റാര്‍ട്ട് അപ്പ് സെന്ററുകള്‍ ആക്കാം. പല സാദ്ധ്യതകള്‍ ഉണ്ട്.

ഇതൊന്നും ആദ്യമായി ചെയ്യുന്നതല്ല. സ്വാതന്ത്ര്യത്തിന് മുന്‍പേ നാട്ടുകാരെ തയ്യല്‍  പഠിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവ പിന്നീട് ഐ.ടി.ഐ. ആക്കുകയോ നിര്‍ത്തിക്കളയുകയോ ചെയ്തു. 1960 കളില്‍ ഇന്ത്യ ഗവണ്‍മെന്റ്റ് റൂറല്‍ ഇസ്റ്റിട്യൂട്ടുകള്‍ സ്ഥാപിച്ചിരുന്നു. റൂറല്‍ ടെക്നോളജിയും സിവില്‍ എഞ്ചിനീയറിങ്ങ് ഡ്രാഫ്റ്റിംഗും കൃഷിയും മറ്റുമാണ് അവിടെ പഠിപ്പിച്ചിരുന്നത്. കാലം മാറിയപ്പോള്‍ അവ പലതും നിര്‍ത്തി. തവനൂരിലെ റൂറല്‍ ഇന്‍സ്റ്റിട്യൂട്ട് ആണ് കേളപ്പജി അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ്ങ് കോളേജ് ആയത്.
അപ്പൂപ്പന്‍ കുത്തിയ കിണറാണെങ്കിലും അവിടുത്തെ വെള്ളത്തിന് ഉപ്പു രസം ഉണ്ടെങ്കില്‍ അത് മാറ്റി വേറെ കിണര്‍ ഉണ്ടാക്കണം എന്നാണ് പഴമൊഴി. പണ്ടുണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം ഇനിയും പോളിടെക്‌നിക്കുകള്‍ നില നിര്‍ത്തേണ്ട കാര്യമില്ല. പുതിയതായി തുടങ്ങേണ്ട കാര്യം ഒട്ടുമില്ല.

 

Tags