ജര്‍മനിയും കുടിയേറ്റക്കാരുടെ വാതില്‍ അടയ്ക്കും, അമേരിക്കയും ബ്രിട്ടനും കാനഡയുമെല്ലാം നിയമം കടുപ്പിച്ചു, മലയാളികള്‍ക്കും ഭീഷണി, എന്തു ചെയ്യണമെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കാനഡയും ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം അമേരിക്കയുടെ വഴിയാണ്. യൂറോപ്പില്‍ വേറിട്ട നിയമമുണ്ടായിരുന്ന ജര്‍മനിയും കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

കൊച്ചി: ലോകമെങ്ങും കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന നിയമം കര്‍ശനമാക്കുമ്പോള്‍ തൊഴില്‍ തേടിയെത്തുന്നവര്‍ ആശങ്കയിലാണ്. അമേരിക്ക കടുത്ത നടപടിയിലൂടെ നൂറുകണക്കിന് ഇന്ത്യക്കാരേയാണ് കയറ്റിയയച്ചത്. കാനഡയും ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം അമേരിക്കയുടെ വഴിയാണ്. യൂറോപ്പില്‍ വേറിട്ട നിയമമുണ്ടായിരുന്ന ജര്‍മനിയും കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

ജര്‍മനിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയങ്ങളിലൊന്ന് കുടിയേറ്റമാണ്. കുടിയേറ്റം തടയുന്ന നിയമം ഇവിടേയും കര്‍ശനമാക്കുമെങ്കിലും അണ്‍സ്‌കില്‍ഡ് തൊഴിലുകളിലേക്ക് ഇതര രാജ്യങ്ങളിലുള്ളവരെ എത്തിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. കുടിയേറ്റത്തിന്റെ വസന്തകാലം അവസാനിച്ചില്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കുടിയേറ്റത്തിന്റെ കാലം അവസാനിക്കുന്നു?
ഇന്ന് ജര്‍മ്മനിയില്‍ തിരഞ്ഞെടുപ്പാണ്.
കുടിയേറ്റം വലിയൊരു വിഷയമാണ്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ലോകത്തെ മറ്റു പല രാജ്യങ്ങളും കുടിയേറ്റത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ഒക്കെ ചെയ്യുന്ന തരത്തില്‍ പോളിസി വ്യതിയാനങ്ങളിലൂടെ കടന്നു പോയപ്പോഴും എല്ലാ സമയത്തും കുടിയേറ്റത്തിന് അനുകൂലമായ നയങ്ങള്‍ ആണ് ജര്‍മ്മനിയില്‍ ഉണ്ടായിരുന്നത്.
ആ നയങ്ങള്‍ ആണ്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ വിഷയമാകുന്നത്. കുടിയേറ്റത്തിനോട് ശക്തമായ എതിര്‍പ്പുള്ള കക്ഷി ഭൂരിപക്ഷം നേടിയില്ലെങ്കിലും വലിയ മുന്നേറ്റം നടത്തുമെന്നും അതുകൊണ്ട് തന്നെ അടുത്ത സര്‍ക്കാരിന് കുടിയേറ്റ നയം പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ ലോകത്ത് പൊതുവെ കുടിയേറ്റത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല എന്നത് വ്യക്തമാണല്ലോ. അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവരെ പുറത്താക്കാനുള്ള കര്‍ശനമായ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇംഗ്ലണ്ടിലും കുടിയേറ്റത്തിന് എതിരായ മനോഭാവം കൂടി വരുന്നു. നിയമപരമായി വരുന്നവര്‍ക്ക് പോലും നിയന്ത്രണങ്ങള്‍ കൂടുന്നു.
അടുത്ത കാനഡ തിരഞ്ഞെടുപ്പിലും കുടിയേറ്റം വിഷയമാകുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ അവിടെ നിയന്ത്രണങ്ങള്‍ കൂടുന്നു.
കുടിയേറ്റത്തിന്റെ വസന്തകാലം അവസാനിച്ചോ?
രണ്ടായിരത്തി ഇരുപതില്‍ കോവിഡിന്റെ തുടക്ക കാലത്ത്  ലോകത്തെമ്പാടും വിമാനയാത്രകള്‍ ഇല്ലാതാവുകയും ക്രൂയിസ് ഷിപ്പില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കൊടുക്കാതിരിക്കുകയും ഷെനാഗന്‍ രാജ്യങ്ങളില്‍ പോലും അതിര്‍ത്തികള്‍ അടക്കുകയും ലോകത്തെ ടൂറിസം രംഗം നടുവൊടിഞ്ഞു കിടക്കുകയും ചെയ്ത സമയത്ത് കേരളത്തിലെ ടൂറിസം ഓപ്പറേറ്റര്‍മാരുടെ സംഘടന എന്നെ ഒരു വെബ്ബിനാറിന് ക്ഷണിച്ചു.
ലോകത്ത് ടൂറിസത്തിന്റെ കാലം അവസാനിച്ചു എന്ന് ഒരു കൂട്ടര്‍. വിമാനയാത്ര പഴയത് പോലെ ആകാന്‍ രണ്ടായിരത്തി ഇരുപത്തി എട്ട് എങ്കിലും ആകുമെന്ന് വിദഗ്ധര്‍ ഒക്കെ പറയുന്ന കാലമാണ്.
'കോവിഡിന്റെ കാലം അവസാനിക്കും, ജീവിതത്തില്‍ പണം ഉണ്ടായിട്ടും യാത്ര ചെയ്യാതിരുന്നവര്‍ ഒക്കെ യാത്രകള്‍ കൂടുതല്‍ ചെയ്യും, ടൂറിസം കുതിച്ചു ചാട്ടം നടത്തും. ടൂറിസത്തിന്റെ വസന്തകാലം വരും'  എന്ന് ഞാന്‍ അവരോട് പറഞ്ഞു.
'സാര്‍ പറയുന്നത് സത്യമാവുമോ എന്നറിയില്ല, പക്ഷെ ഞങ്ങളുടെ ഒക്കെ ആത്മവിശ്വാസം ഇത്രയും താഴെ നില്‍ക്കുന്ന സമയത്ത് ഇങ്ങനെ പറയാന്‍ തോന്നിയതിന് നന്ദി' എന്ന് സംഘാടകര്‍ എന്നോട് പറഞ്ഞു.
കോവിഡ് അവസാനിച്ചു
അതിര്‍ത്തികള്‍ തുറന്നു
യാത്രകള്‍ കൂടി
കോവിഡിന് മുന്‍പ് എട്ടു കോടി ടൂറിസ്റ്റുകള്‍ വന്നിരുന്ന സ്പെയിനില്‍ ടൂറിസ്റ്റുകളുടെ എണ്ണം പത്തുകോടിയുടെ മുകളില്‍ എത്തി.
ഓവര്‍ ടൂറിസം എന്ന വാക്ക് വന്നു.
ഇത് സ്പെയിനിലെ മാത്രം കാര്യം മാത്രമല്ല
കുടിയേറ്റത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്
ഇപ്പോഴത്തെ കോലാഹലങ്ങള്‍ കാണുമ്പോള്‍ കുടിയേറ്റത്തിന്റെ കാലം അവസാനിച്ചു എന്നൊക്കെ തോന്നും.
വെറുതെയാണ്.
കുടിയേറ്റത്തിനും, പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തിനും, എതിരായി ഇപ്പോള്‍ നടക്കുന്ന നടപടികളും നിയമങ്ങളും നയങ്ങളും ഒക്കെ കുടിയേറ്റത്തിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കും.
കാരണം എ ഐ യും റോബോട്ടും ഒക്കെ വളരുമ്പോഴും തൊഴില്‍ കമ്പോളത്തില്‍ ആളുകളുടെ ആവശ്യം കൂടുകയാണ്
വികസിത രാജ്യങ്ങളില്‍ എല്ലാം തന്നെ  ജനസംഖ്യ  വളര്‍ച്ച നിരക്ക് ഏറെ കുറഞ്ഞിരിക്കുന്നു. ജപ്പാന്‍ പോലെ ചില രാജ്യങ്ങളില്‍ ജനസംഖ്യ തന്നെ കുറയുന്നു.
അപ്പോള്‍ കുടിയേറ്റത്തിന്റെ ആവശ്യം കൂടി വരും.
അതുകൊണ്ട് തന്നെ അടുത്ത ഒരു വര്‍ഷത്തിലെ ഒച്ചപ്പാടെല്ലാം കഴിയുമ്പോള്‍ എങ്ങനെയാണ് നിയമവിധേയമായി കുടിയേറ്റം വര്‍ധിപ്പിക്കുന്നത് എന്നതിലേക്ക് ചര്‍ച്ച മാറും.
വികസിത രാജ്യങ്ങളിലേക്ക് അണ്‍ സ്‌കില്‍ഡ് സെമി സ്‌കില്‍ഡ് തൊഴില്‍ മേഖലകളിലേക്ക് (കൃഷിത്തോട്ടത്തില്‍ ഉള്ള ജോലികള്‍, ഡ്രൈവര്‍മാര്‍, കെയര്‍ ഹോസ്പിറ്റാലിറ്റി മേഖലകളിലെ അനവധി ജോലികള്‍)  ഉള്ള കുടിയേറ്റത്തിന് ഇപ്പോള്‍ കൃത്യമായ രീതികള്‍ ഇല്ല.
പക്ഷെ ഇത്തരം അവസരങ്ങള്‍ അവിടെ ഏറെ ഉണ്ട്, വര്‍ദ്ധിക്കുകയുമാണ്. പക്ഷെ അതിനുള്ള മാനുഷിക ശേഷി വികസിത രാജ്യങ്ങളില്‍ ഇല്ല.
സ്വന്തം നാട്ടില്‍ എന്‍ജിനീയറും ഡോക്ടറും കോളേജ് അദ്ധ്യാപകരും ഉള്‍പ്പടെ ഉള്ള തൊഴിലുകളില്‍ ലഭിക്കുന്നതിന് പലമടങ്ങ് ശമ്പളം ആണ് വികസിത രാജ്യങ്ങളില്‍ ഡ്രൈവര്‍ ആയാലും കൃഷിപ്പണി ആണെങ്കിലും മുടിവെട്ടാനെങ്കിലും ലഭിക്കുന്നത്. അതുകൊണ്ട്  സാമ്പത്തിക സ്ഥിതി കുറഞ്ഞ  രാജ്യങ്ങളില്‍  ഡ്രൈവര്‍ ആയവരും മുടിവെട്ടുന്നവരും മാത്രമല്ല ഉയര്‍ന്ന യോഗ്യതയും തൊഴില്‍ പരിചയവും ഉള്ളവര്‍ വരെ വികസിത രാജ്യങ്ങളില്‍ അണ്‍ സ്‌കില്‍ഡ് അല്ലെങ്കില്‍ സെമി സ്‌കില്‍ഡ് തൊഴിലുകള്‍ ചെയ്യാന്‍ എത്തുന്നു.
ഇതാണ് മനുഷ്യക്കടത്തുകാര്‍ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളും കോടികളും  ആളുകളുടെ കയ്യില്‍ നിന്നും വാങ്ങി അവരെ അമേരിക്കയിലും യൂറോപ്പിലും ഒക്കെ എത്തിക്കുന്നത്.
ഇതൊക്കെ പല തരത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു
സാധാരണ മനുഷ്യരെ ക്രിമിനലുകള്‍ ആക്കുന്നു
മനുഷ്യക്കടത്ത് ലാഭക്കച്ചവടം ആക്കുന്നു
ക്രിമിനല്‍ സംഘങ്ങളെ സമ്പന്നരാക്കുന്നു
 അവര്‍ ജനിച്ച രാജ്യങ്ങളില്‍ അധ്യാപകര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ഒക്കെ ക്ഷാമം ഉണ്ടെങ്കില്‍ പോലും അവര്‍ വികസിത രാജ്യങ്ങളില്‍ ഡ്രൈവര്‍ ആയോ പിസ ഡെലിവറി ആയോ പോകുന്ന സാഹചര്യത്തില്‍ അവരുടെ കഴിവുകള്‍  രണ്ടു രാജ്യങ്ങള്‍ക്കും നഷ്ടമാകുന്നു. അവരുടെ പരിശീലനം വൃഥാവില്‍ ആകുന്നു.
ഡോക്ര്‍ ആയി പരിശീലനം നേടിയവര്‍ മറ്റൊരു രാജ്യത്ത് എത്തിയത് കൊണ്ട് മാത്രം അവരുടെ തൊഴിലുകള്‍ക്ക് അംഗീകാരം ഇല്ലാതെ പിസ ഡെലിവറി ചെയ്ത് നടക്കേണ്ടി വരുന്ന സാഹചര്യം ആത്മവിശ്വാസക്കുറവും അപകര്‍ഷതാ ബോധവും ഉണ്ടാക്കുന്നു.
ഇപ്പോള്‍ നടക്കുന്ന കര്‍ശനമായ നടപടികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വക്കും. പുതിയ, കുടിയേറ്റം കൂടുതല്‍ എളുപ്പവും നിയമവിധേയവും ആകുന്ന നയങ്ങള്‍ വരും.
ഈ കാലത്തിനാണ് നമ്മള്‍ തയ്യാറെടുക്കേണ്ടത്.
എഞ്ചിനീയറിങ്ങും ഡിഗ്രിയും കഴിഞ്ഞ കുട്ടികള്‍ യൂറോപ്പില്‍ വന്നു കെയര്‍ ജോലിയും ഇറച്ചിവെട്ടും നടത്തുന്ന ലോകത്തിനല്ല നമ്മള്‍ തയ്യാറെടുക്കേണ്ടത്.  വികസിത രാജ്യങ്ങളില്‍ ലഭ്യമായ ജോലികള്‍ക്ക്, അത്  ഇറച്ചി വെട്ട് ആയാലും മുടി വെട്ട് ആയാലും,   ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ജോലിയും ചെയ്യാന്‍ സാധിക്കുന്ന ലോകത്തിനാണ്.
ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ വികസിത രാജ്യങ്ങളില്‍ ഏതൊരു ജോലിക്കും കൃത്യമായ പരിശീലനം വേണം. മുടി വെട്ടാന്‍ മൂന്നു വര്‍ഷത്തെ പരിശീലനം നല്‍കുന്ന 'സ്‌കൂള്‍ ഓഫ് ഹെയര്‍' ഞാന്‍ കണ്ടിട്ടുണ്ട്. ഇറച്ചി വെട്ടാനുള്ള ജോലിക്കും പരിശീലനവും പരിചയസമ്പന്നരുടെ കീഴില്‍ അപ്രന്റീഷിപ്പും കഴിഞ്ഞാലേ ആ തൊഴില്‍ ചെയ്യാനായി സാധിക്കൂ. പക്ഷെ ഇത്തരം പരിശീലന സ്‌കൂളുകളും ഡിഗ്രികളും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വേണ്ടത്ര ഇല്ല.
ഇറച്ചി വെട്ടുന്ന ജോലിക്ക് പരിശീലിക്കാന്‍ ജര്‍മ്മനിയിലേക്ക് ഈ വര്‍ഷം പത്തോളം പേര്‍ കേരളത്തില്‍ നിന്നും എത്തി എന്നാണ് വായിച്ചത്. എന്നാണ് വികസിത രാജ്യങ്ങളിലെ നിലവാരത്തില്‍ ഇത്തരം പരിശീലനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത്?
അതിന് ആദ്യം വേണ്ടത് നമ്മുടെ നാടുകളിലും നിര്‍മ്മാണ തൊഴില്‍ ഉള്‍പ്പടെ ഏതൊരു തൊഴിലും ചെയ്യുന്നതിന് പരിശീലനവും അപ്രന്റീഷിപ്പും നിര്‍ബന്ധമാക്കണം. അതില്‍ സുരക്ഷയും ഒക്ക്യൂപ്പേഷണല്‍ ഹെല്‍ത്തും ഇന്‍ഷുറന്‍സും ലയബിലിറ്റിയും സ്റ്റാന്‍ഡേര്‍ഡും  ഒക്കെ വിഷയം ആക്കണം.
നാട്ടില്‍ ഏതൊരു തൊഴില്‍ ചെയ്യാനും വരുന്നവര്‍ക്ക് ആ തൊഴിലില്‍ പരിശീലനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. അത് മരം വെട്ടോ പുല്ലു വെട്ടോ ആകട്ടെ. ലഭ്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അത് കൂടുതല്‍ പ്രൊഡക്ടിവിറ്റിയോടെ സുരക്ഷിതമായി ചെയ്യുന്ന തരത്തില്‍ ആകണം ഇത്തരം പരീശീലനങ്ങള്‍. പുല്ലുവെട്ടാന്‍ ഫ്‌ലിപ്പ് ഫ്‌ളോപ്പും ഇട്ട് ഒരു അരിവാളുമായി ഇറങ്ങുന്നതില്‍ നിന്നും അല്ലെങ്കില്‍ ഒരു പുല്ലു വെട്ടുന്ന മെഷീനുമായി ഇറങ്ങുന്നതില്‍ നിന്നും മാറി പുല്ലുവെട്ടുന്ന റോബോട്ടുകള്‍ ഉപയോഗിക്കുന്ന തരത്തിലേക്ക് പരിശീലനം മാറണം.  പത്തു ആളുകള്‍ ഒരു ദിവസം കൊണ്ട് ചെയ്യുന്ന ജോലി ഒരാളും രണ്ടു റോബോട്ടും കൂടി ഒരു അരദിവസം കൊണ്ട് സുരക്ഷിതമായി ചെയ്ത് തീര്‍ക്കുന്ന സാഹചര്യം ഉണ്ടാകും.
ഇങ്ങനെ എല്ലാ ജോലികള്‍ക്കും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷനും അതിനനുസരിച്ച്  പ്രൊഡക്ടിവിറ്റിയും ശമ്പളവും  രജിസ്ട്രേഷനും ഇന്‍ഷുറന്‍സും ഒക്കെ ഉണ്ടാകുന്ന കാലത്ത്  ഈ ജോലികള്‍ക്ക് കൂടുതല്‍ ശമ്പളവും  'മാന്യതയും' ഉണ്ടാകും.  
പ്ലസ് റ്റു പഠിച്ചവര്‍ ഒക്കെ ഡിഗ്രിക്ക് പോവുകയും അതിന് ശേഷം ബി ടെക് കഴിഞ്ഞവര്‍ നാട്ടില്‍ വില്ലേജ് അസിസ്റ്റന്റ് ആയും വിദേശത്ത് കെയര്‍ ജോലിക്കായും പോകുന്ന സാഹചര്യം ഒഴിവാകും.
ഓരോരുത്തര്‍ക്കും അവരുടെ കഴിവിനും അഭിരുചിക്കും ചേര്‍ന്ന ജോലികള്‍ ചെയ്യാനും അതിന് ന്യായമായ ശമ്പളം ലഭിക്കാനും ഉള്ള സാഹചര്യം നാട്ടില്‍ തന്നെ ഉണ്ടാകും. തൊഴിലിന്റെ മാന്യതയെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങള്‍ മാറും.
സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന തലത്തില്‍ സ്‌കില്ലുകള്‍  ഉള്ളവര്‍ക്ക് ലക്ഷക്കണക്കിന് ജോലികള്‍ ലോകത്തെവിടെയും  ലഭ്യമാകും. സാമ്പത്തികമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൂടി വരും.
ആ കാലത്തിനാണ് നമ്മള്‍ തയ്യാറെടുക്കേണ്ടത്

 

Tags