കാനഡ ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ് ഫലം, വിദേശ കുടിയേറ്റം ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ശുഭ സൂചനയെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കാനഡയിലും ഓസ്‌ട്രേലിയയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കുടിയേറ്റ വിരുദ്ധര്‍ക്ക് തിരിച്ചടിയേറ്റതോടെ മലയാളികള്‍ക്ക് ശുഭസൂചനയാണെന്ന് പറയുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: മികച്ച ജീവിതം സ്വപ്‌നംകണ്ട് വിദേശത്ത് കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി യുവത്വം. ഓരോ വര്‍ഷവും വിദേശത്ത് വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. എന്നാല്‍, യൂറോപ്പിലും അമേരിക്കയിലുമെല്ലാം കുടിയേറ്റ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത് വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തിയിരുന്നു. ഇവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കുടിയേറ്റ വിരുദ്ധത പ്രകടിപ്പിക്കുന്നവര്‍ അധികാരത്തിലെത്തി എന്നതായിരുന്നു കാരണം. ഇപ്പോഴിതാ, കാനഡയിലും ഓസ്‌ട്രേലിയയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കുടിയേറ്റ വിരുദ്ധര്‍ക്ക് തിരിച്ചടിയേറ്റതോടെ മലയാളികള്‍ക്ക് ശുഭസൂചനയാണെന്ന് പറയുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
സിംഗപ്പൂരിലെ  4G പ്രധാനമന്ത്രി
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മലയാളികള്‍ ശ്രദ്ധിക്കേണ്ട മൂന്നു തിരഞ്ഞെടുപ്പുകള്‍ ലോകത്ത് നടന്നു.
കാനഡയില്‍
ആസ്ട്രേലിയയില്‍
സിംഗപ്പൂരില്‍
ധാരാളം മലയാളികള്‍ കുടിയേറിയിട്ടുള്ള, ജോലി ചെയ്യുന്ന, പഠിക്കാന്‍ പോകുന്ന, കുടിയേറാനും പഠിക്കാന്‍ പോകാനും ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ആണ് ഇവ.
കുടിയേറ്റത്തിനെതിരെ നയങ്ങള്‍ എടുക്കുന്ന രാഷ്ട്രീയത്തിനാണ് കഴിഞ്ഞ വര്‍ഷം മുന്നോക്കം ഉണ്ടായിരുന്നത്.
കാനഡയിലും ഓസ്ട്രേലിയയിലും അത് തന്നെ സംഭവിക്കും എന്നാണ് ഈ വര്‍ഷം ആദ്യം വരെ അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നത്.
പക്ഷെ അമേരിക്കയിലെ തിരഞ്ഞെടുപ്പ്, പുതിയ പ്രസിഡന്റ്, അദ്ദേഹത്തിന്റെ നയങ്ങള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ കാനഡയിലെയും ആസ്‌ട്രേലിയയിലെയും തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ രണ്ടു രാജ്യങ്ങളിലും വലതുപക്ഷം പ്രതീക്ഷിച്ചിരുന്ന വിജയം നേടിയില്ല. ലേബര്‍/ലിബറല്‍  പാര്‍ട്ടികള്‍ ആകട്ടെ ഒട്ടും പ്രതീക്ഷിക്കാതെ ഭരണ തുടര്‍ച്ച നേടുകയും ചെയ്തു.

ആസ്‌ട്രേലിയലിലേക്കും കാനഡയിലേക്കും പഠിക്കാന്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സൂചനയാണ്.
പക്ഷെ കേരളത്തില്‍ ആളുകള്‍ ഒട്ടും ശ്രദ്ധിക്കാതിരുന്നത് സിംഗപ്പൂരിലെ തിരഞ്ഞെടുപ്പാണ്.
അവിടെയും ഭരണ തുടര്‍ച്ച തന്നെയാണ്. പക്ഷെ അത് അപ്രതീക്ഷിതമല്ല. തൊള്ളായിരത്തി അന്‍പത്തി ഒമ്പതില്‍ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഒരേ പാര്‍ട്ടിയാണ് വിജയിക്കുന്നത്. അതും വന്‍ ഭൂരിപക്ഷത്തില്‍.
പക്ഷെ സിംഗപ്പൂരില്‍ ശ്രദ്ധിക്കേണ്ട കാര്യം അവിടെ ഭരണം പുതിയ തലമുറ നേതൃത്വത്തിലേക്ക് പൂര്‍ണ്ണമായും മാറുന്നു എന്നതാണ്. എങ്ങനെയാണ് ഈ നേതൃമാറ്റത്തിന് രാജ്യം തയ്യാറെടുത്തത് എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

മുന്‍പ് പറഞ്ഞത് പോലെ ഭരണത്തുടര്‍ച്ചയും ഭരണ സ്ഥിരതയും ഉള്ള രാജ്യമാണ് സിംഗപ്പൂര്‍.
തൊള്ളായിരത്തി അന്‍പത്തി ഒമ്പതില്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാലു പ്രധാനമന്ത്രിമാര്‍ മാത്രമാണ് സിംഗപ്പൂരിന് ഉണ്ടായിട്ടുള്ളത്.
അതില്‍ ഒന്നാമത്തെ ആള്‍ മുപ്പത്തി ഒന്ന്  വര്‍ഷം ഭരിച്ചു
രണ്ടാമത്തെ ആള്‍ പതിനാല്  വര്‍ഷം
മൂന്നാമത്തെ ആള്‍ ഇരുപത് വര്‍ഷം
കഴിഞ്ഞ വര്‍ഷം, രണ്ടായിരത്തി ഇരുപത്തിനാലില്‍, ആണ് ഇപ്പോള്‍ പ്രധാനമന്ത്രിയായ ലോറന്‍സ് വോങ്ങ് ആദ്യമായി പ്രധാനമന്ത്രി ആകുന്നത്.
നേതൃത്വത്തില്‍ ഒരു തലമുറ മാറ്റം വേണമെന്ന തീരുമാനം എടുത്തതിന് ശേഷം യുവനേതൃത്തത്തില്‍ അതിന് ഏറ്റവും ഉചിതമായതാര് എന്ന് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോറന്‍സ് വോങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിക്കുന്നത്.

നാലാം തലമുറ പ്രധാനമത്രി ആയതിനാല്‍ 4ഏ പ്രധാനമന്ത്രി എന്നാണ് സിംഗപ്പൂര്‍ രാഷ്ട്രീയം അദ്ദേഹത്തെ വിളിക്കുന്നത്. സിംഗപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടില്‍
സിംഗപ്പൂര്‍ സിവില്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി കയറി പടിപടിയായി അനവധി ഉയര്‍ന്ന പദവികള്‍ കൈകാര്യം ചെയ്തതിന് ശേഷമാണ് അദ്ദേഹം രണ്ടായിരത്തി പത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.  പാര്‍ലിമെന്റ് അംഗം, വിവിധ വകുപ്പുകളിലെ മന്ത്രി, സിങ്കപ്പൂര്‍ മോണിറ്ററി അതോറിറ്റി ചെയര്‍മാന്‍, ഉപ-പ്രധാനമന്ത്രി ഇവയൊക്കെ കഴിഞ്ഞാണ് അദ്ദേഹത്തിന് രണ്ടായിരത്തി ഇരുപത്തി നാലില്‍ നേതൃത്വം കൈമാറ്റം ചെയ്യപ്പെടുന്നത്.

ഒരു സിറ്റി സ്റ്റേറ്റ് ആയ സിംഗപ്പൂരിനെ കേരളവും ആയി കൈകാര്യം ചെയ്യുന്നതില്‍ അത്ര അര്‍ത്ഥമില്ല. കേരളത്തിന്റെ അറുപതില്‍ ഒന്ന് വിസ്തീര്‍ണ്ണവും ആറിലൊന്ന് ജനസംഖ്യയുമാണ് സിംഗപ്പൂരിന് ഉള്ളത്. പക്ഷെ അവിടുത്തെ രാഷ്ട്രീയത്തില്‍ നമ്മള്‍ മാതൃകയാക്കാവുന്ന പലതും ഉണ്ട്.
എം പി മാര്‍ക്കും മന്ത്രിമാര്‍ക്കും ഉയര്‍ന്ന ശമ്പളം കൊടുക്കുന്നതാണ് ഒന്നാമത്തേത്.  ഏതാണ്ട് എട്ടു  കോടി രൂപയാണ് സിംഗപ്പൂരിലെ  ഒരു മന്ത്രിയുടെ തുടക്ക ശമ്പളം. ഇത് മന്ത്രിമാര്‍ക്ക് ലഭിക്കുന്നതില്‍  ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പളമാണ്.

ഈ ശമ്പളം ചുമ്മാതെ അങ്ങ് തീരുമാനിക്കുന്നതല്ല. സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ആയിരം പ്രൊഫഷണലുകളുടെ (ഡോക്ടര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ്, ഐ ടി, ആര്‍കിടെക്ട്, ലോയര്‍ എന്നിങ്ങനെ)  ശരാശരി ശമ്പളത്തിന്റെ അറുപത് ശതമാനമാണ് മന്ത്രിമാരുടെ ശമ്പളമായി തീരുമാനിച്ചിരിക്കുന്നത്. സമ്പദ്വ്യവസ്ഥ നന്നാകുമ്പോള്‍, മറ്റു രംഗത്തുള്ള പ്രൊഫഷണലുകളുടെ ശമ്പളം ഉയരുമ്പോള്‍ അതിന് ആനുപാതികമായി മന്ത്രിമാരുടെ ശമ്പളവും ഉയരും.
ഈ ഫോര്‍മുല കേരളത്തിലും നടപ്പിലാക്കണം എന്നതാണ് എന്റെ ആഗ്രഹം.

നേതൃത്വം ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് മാറ്റാന്‍ ആയി മുന്‍കൂട്ടി തീരുമാനം എടുക്കുകയും അതിന് അടുത്ത തലമുറയില്‍ നിന്നും യോഗ്യരെ കണ്ടെത്തുകയും അവര്‍ക്ക് വേണ്ടത്ര പരിശീലനവും അവസരവും നല്‍കി മുന്നോട്ടു കൊണ്ടുവരികയും ചെയ്യുന്ന രീതിയും നമ്മള്‍ക്ക് അനുകരിക്കാവുന്നതാണ്.
ഈ അവസരത്തില്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. തൊള്ളായിരത്തി അമ്പത്തി ആറില്‍  കേരളം ഉണ്ടായതിന് ശേഷം ജനിച്ച മുഖ്യമന്ത്രിമാര്‍ നമുക്ക് ഉണ്ടായിട്ടുണ്ടോ?
വാസ്തവത്തില്‍ തൊള്ളായിരത്തി നാല്പത്തി ഏഴില്‍ കേരളത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ശേഷം ജനിച്ച മുഖ്യമന്ത്രിമാര്‍ നമുക്ക് ഉണ്ടായിട്ടുണ്ടോ ?
മിടുക്കരായ നേതാക്കള്‍ അനവധി നമ്മുടെ പൊതു രംഗത്ത് ഉണ്ട്, രാഷ്ട്രീയത്തിന്റെ ഇരു മുന്നണികളിലും.
എന്നാണ്, എങ്ങിനെയാണ് നമ്മുടെ ഭരണ നേതൃത്വത്തില്‍ തലമുറ മാറ്റം ഉണ്ടാകുന്നത്?

തല്‍ക്കാലം എങ്കിലും പുതിയ തലമുറ നേതൃത്വം 3G സ്ഥിതിയില്‍ ആണ്, അത് എന്നാണ് 4G യിലേക്ക് വരുന്നത്?

 

Tags