ശബരിമലയിലെ ആളുകളുടെ ഒഴുക്ക് കണ്ടപ്പോള്‍ തലചുറ്റി, എങ്ങനെ നിയന്ത്രിക്കണം, വൈറലായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

muralee thummarukudy
muralee thummarukudy

കൊച്ചി: ശബരിമലയില്‍ ഇത്തവണ നിയന്ത്രണാതീതമായ തിരക്കുവന്നതോടെ അയ്യപ്പനെ ദര്‍ശിക്കാനെത്തിയ ഭക്തര്‍ ഏറെ ബുദ്ധിമുട്ടുന്ന കാഴ്ച വേദനാജനകമാണെന്ന് യുഎന്‍ മുന്‍ ദുരന്തനിവാരണ തലവനായ മുരളി തുമ്മാരുകുടി. ശബരിമലയിലെ തിരക്ക് ഒഴിക്കാന്‍ കൃത്യവും വ്യക്തവുമായ പദ്ധതി തയ്യാറാക്കണമെന്നും തീര്‍ത്ഥാടനം സുഗമമായ രീതിയില്‍ നടക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

tRootC1469263">

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് തുമ്മാരുകുടി പറയുന്നുണ്ട്. അടുത്ത മണ്ഡലക്കാലത്തിന് മുന്‍പെങ്കിലും ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതല്‍ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവര്‍) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്നും ഭക്തര്‍ സംതൃപ്തരായി മടങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സ്വാമി അയ്യപ്പനേ ശരണം !
പറഞ്ഞു കേട്ട കഥയാണ്
ഞാന്‍ ഉണ്ടാകുന്നതിന് മുന്‍പാണ്, തൊള്ളായിരത്തി അന്‍പത്തി ഒമ്പതില്‍
എന്റെ അച്ഛനും മൂത്ത രണ്ടു സഹോദരിമാരും, മറ്റു ചില ബന്ധുക്കളും കൂടി ശബരിമലയിലേക്ക് യാത്ര പോയി
ടാക്‌സി കാറിലാണ് പോയത്
എരുമേലിയില്‍ എത്തിയപ്പോഴേക്കും വലിയ തിരക്കായി
അതിനിടക്ക് ഒരു ആന ഇടഞ്ഞതായി 'കരക്കമ്പി' വന്നു
ആളുകള്‍ നാലു വഴി ഓടി. ആരോ ഒരാള്‍ അവരുടെ കൊച്ചു കുഞ്ഞിനെ അച്ഛനും സഹോദരിമാരും സഞ്ചരിച്ചിരുന്ന കാറിനുള്ളിലേക്ക് കൊടുത്തു 'അവന്‍ എങ്കിലും രക്ഷ പെടട്ടേ' എന്ന് പറഞ്ഞു ഓടിപ്പോയി.
ഈ സാഹചര്യത്തില്‍ പെട്ട് അച്ഛനും ചേച്ചിമാരും ഏറെ വിഷമിച്ചു.
പിന്നെ എങ്ങനെയോ കുട്ടിയുടെ പിതാവിനെ കണ്ടെത്തി കൈമാറി അവര്‍ വീട്ടിലേക്ക്  പോന്നു.
അതിന് ശേഷം അച്ഛന്‍ ഒരിക്കലും ശബരിമലക്ക് പോയില്ല. വീട്ടില്‍ നിന്നും മക്കളെ ഒക്കെ വിടാന്‍ അച്ഛന് വലിയ മടിയായിരുന്നു.
തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ പിന്നെ ഞാന്‍ ആണ് വീട്ടില്‍ നിന്നും ശബരിമലക്ക് പോയത്. ശബരിമലയില്‍ ഏറെ പ്രാവശ്യം പോയ അളിയന്റെ കൂടെ.
എന്തുകൊണ്ടോ അന്ന് ഒട്ടും തിരക്കുണ്ടായില്ല. പതിനെട്ടാം പടി വരെ.
പടിയുടെ താഴെ നിന്നതേ ഓര്‍മ്മയുള്ളു, പിന്നെ നോക്കുമ്പോള്‍ ഞാന്‍  പടി പതിനെട്ടും കടന്നിരിക്കുന്നു. അവിടുത്തെ പോലീസുകാര്‍ക്ക് ഒരു രീതിയുണ്ട്. തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെ പടി കയറാന്‍ വിടില്ല എന്ന് തോന്നുന്നു.    
ഞാന്‍ പോയ ഉറപ്പില്‍ പിന്നീട് എന്റെ സഹോദരന്മാരും മരുമക്കളും ഒക്കെ പോയി. രണ്ടായിരത്തി മൂന്നു വരെ ഏതാണ്ട് ഇടതടവില്ലാതെ വീട്ടില്‍ നിന്നും ആരെങ്കിലും ഒക്കെ ശബരിമലയില്‍ എത്തി.

രണ്ടായിരത്തി മൂന്നില്‍ അമ്മക്ക് ശബരിമലയില്‍ പോകണം എന്ന് തോന്നി. മൂന്നു സഹോദരന്മാരും അമ്മയും കൂടി മല കയറി.
പക്ഷെ ഈ വര്‍ഷം പോലെ ഏറെ തിരക്കുള്ള ഒരു വര്‍ഷമായിരുന്നു അന്നും. ഒമ്പത് മണിക്കൂര്‍ ക്യൂവില്‍ നിന്നെങ്കിലും അവര്‍ക്ക് പതിനെട്ടാം പടിയില്‍ എത്താന്‍  സാധിച്ചില്ല. ഏറെ നിരാശരായി അവര്‍ മടങ്ങി.

തൊള്ളായിരത്തി എണ്‍പത്തി മൂന്നിന് ശേഷം ഞാന്‍ പിന്നീടൊരിക്കലും ശബരിമലയില്‍ പോയിട്ടില്ല. പക്ഷെ ഓരോ വര്‍ഷവും മണ്ഡലകാലത്തും മകരവിളക്ക് കാലത്തും അവിടുത്തെ തിരക്ക് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഓരോ വര്‍ഷവും അവിടെ അപകടം ഉണ്ടാകാതിരിക്കുമ്പോള്‍ ഞാന്‍ സ്വാമി അയ്യപ്പന് നന്ദി പറയാറുണ്ട് !.
കാരണം പോലീസിന്റെയും ദുരന്തനിവാരണ സംവിധാനത്തിന്റെയും ഒക്കെ മേല്‍നോട്ടം ഉണ്ടെങ്കിലും ഏതൊരു വര്‍ഷത്തിലും വലിയ അപകടങ്ങള്‍ ഉണ്ടാകാവുന്ന സാഹചര്യം ആണ് അവിടെ ഉള്ളത്. അതുണ്ടാകാതിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നവരും ശബരിമലയിലെ പ്ലാനിങ്ങുകളുമായി ബന്ധപ്പെട്ടവരും പലപ്പോഴും ഞാനുമായി ബന്ധപ്പെടാറുണ്ട്. അവിടുത്തെ ദുരന്ത നിവാരണ സംവിധാനങ്ങളെ പറ്റി അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ആ പ്രദേശത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും, അനുഷ്ടാനങ്ങളും, ഇപ്പോള്‍ തിരക്ക് നിയന്ത്രിക്കുന്ന രീതിയും ഒക്കെ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സമയവും അവസരവും കിട്ടുമ്പോള്‍  അതില്‍ ഇടപെടണം എന്ന് എനിക്ക് ആഗ്രഹവും ഉണ്ട്, പക്ഷെ കര്‍മ്മവും കാലവും ഒത്തു വന്നിട്ടില്ല എന്ന് മാത്രം.

ശബരിമലയിലെ തിരക്കൊക്കെ നിയന്ത്രിക്കാനുള്ള 'രേഖ' എന്റെ കയ്യില്‍ ഉണ്ടെന്ന് ഒരു തെറ്റിധാരണയും വേണ്ട  കേട്ടോ.  ഈ വിഷയത്തില്‍ ഏറെ അറിവുള്ളവര്‍ ഇപ്പോള്‍ തന്നെ സംവിധാനത്തിന്റെ അകത്ത് ഉണ്ട്. അവര്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്.

ശബരിമലയിലെ തിരക്കിന് പല കാരണങ്ങള്‍ ഉണ്ടല്ലോ. അതില്‍ കുറെ ആചാരങ്ങളുമായും കുറെ  ഭൂമിശാസ്ത്രവുമായും ബന്ധപ്പെട്ടതാണ്. അതിന്റെ പരിധികള്‍ക്കുള്ളില്‍ പരമാവധി എത്ര ആളുകള്‍ക്ക് മലകയറാം എന്നതിന് കണക്കുണ്ടാകും. കാലാവസ്ഥ അനുസരിച്ച് അതിന് മാറ്റങ്ങളും ഉണ്ടാകും.  അതനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ഒരുക്കുകയും ചെയ്യാം.   പ്രൊഫഷണല്‍ ആയുള്ള ദുരന്ത നിവാരണവും ആള്‍ക്കൂട്ട നിയന്ത്രണവും അനുസരിച്ചാണ് ശബരിമല തീര്‍ത്ഥാടനം  പ്ലാന്‍ ചെയ്യുന്നതെങ്കില്‍  ഓരോ ദിവസവും ഓരോ സമയവും എത്ര പേര്‍ക്ക് മല കയറാം എന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടി വരും. അതിന് വേണ്ടി മുന്‍കൂട്ടി ബുക്കിങ്ങ് ചെയ്യുന്ന സംവിധാനം ഉണ്ടാകും, ആ ബുക്കിങ്ങ് അനുസരിച്ചുള്ള ആളുകള്‍ മാത്രമേ പറഞ്ഞ ദിവസവും സമയത്തും ശബരിമലയില്‍ എത്തൂ എന്ന് ഉറപ്പിക്കാനുള്ള സംവിധാനം ഉണ്ടാകും.

പക്ഷെ ശബരിമലയില്‍ ഇത്തരത്തില്‍ പ്രൊഫഷണലായി ആള്‍ക്കൂട്ട നിയന്ത്രണം ഇപ്പോള്‍ നടക്കുന്നില്ല. ഓരോ ദിവസവും എത്ര ആളുകള്‍ മലയില്‍ എത്തും എന്നതിന് മുന്‍കൂട്ടി കണക്കില്ല. മുന്‍കൂട്ടി ബുക്ക് ചെയ്‌തോ അല്ലാതെയോ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകള്‍ ക്യൂ നിന്ന് വലയും, ദര്‍ശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീര്‍ത്ഥാടകാരിലും  വിശ്വാസികളിലും ഏറെ അസംതൃപ്തി ഉണ്ടാകും.

എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകള്‍, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നില്‍ക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോള്‍ അത് വലിയൊരു ദുരന്തമായി മാറാന്‍ ഒരു നിമിഷം പോലും വേണ്ട. പമ്പയില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോള്‍ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയില്‍ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വന്‍ ദുരന്തം ഉണ്ടാകാന്‍.  ശബരിമലയില്‍ തിരക്കില്‍ പെട്ട് ആളുകള്‍ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാല്‍ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.

ഇത് ഒഴിവാക്കണമെങ്കില്‍ അടുത്ത മണ്ഡലക്കാലത്തിന് മുന്‍പെങ്കിലും ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതല്‍ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവര്‍) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ഏതൊക്കെ കാര്യത്തില്‍ മാറ്റങ്ങള്‍ സാധ്യമാണ്, ഏതൊക്കെയാണ് മാറ്റാന്‍ പറ്റാത്ത പരിധികള്‍ ഇതൊക്കെ മനസ്സിലാക്കി സമയത്തിനും കാലാവസ്ഥക്കും ഒക്കെ അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം. ശബരിമലയിലേക്ക് വരാനായി മുന്‍കൂട്ടി ബുക്കിങ്ങ് നിര്‍ബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും ഒക്കെ ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം, അതനുസരിച്ച് ആളുകള്‍ക്ക് തയ്യാറെടുക്കാമല്ലോ. കുട്ടികളെ കൊണ്ട് വരുന്നവര്‍ക്കും പ്രായമായവര്‍ക്കും വേണമെങ്കില്‍ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം, വരുന്ന എല്ലാവര്‍ക്കും വേണ്ടത്ര സഹായങ്ങള്‍ ചെയ്യാനുള്ള വളണ്ടിയര്‍ സംഘവും ഭക്ഷണവും വെള്ളവും, ടോയ്ലറ്റ് സൗകര്യങ്ങളും ഒക്കെ ഉറപ്പാക്കണം. ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ക്ക് ലോകത്ത് അനവധി നല്ല മാതൃകകകള്‍ ഉണ്ട്, ഉപകരണങ്ങള്‍ ഉണ്ട്, അതൊക്കെ നമ്മുടെ നാട്ടിലും ഉപയോഗിക്കണം. നിര്‍ദ്ദേശങ്ങള്‍ വേറെയും ഉണ്ട്, മറ്റുള്ളവര്‍ക്കും ഉണ്ടാകും.  പക്ഷെ ഒരേ മനസ്സോടെ എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ എന്നതാണ് പ്രധാന വിഷയം.

ശബരിമല ഭക്തര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും കേരളത്തിന്റെ പുറത്ത് ഏറ്റവും അറിയപ്പെടുന്നതുമായ തീര്‍ത്ഥാടന കേന്ദ്രമാണ്. അതിനെ മാതൃകാപരമായി, വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ആര്‍ക്കും അപകടമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ പച്ചവെള്ളം പോലും കിട്ടാതെ ദര്‍ശനം നടത്താന്‍ കഴിയാതെ വാഹനങ്ങളില്‍ തിക്കിത്തിരക്കി ഒക്കെ പോകേണ്ടി വന്നാല്‍ അത് ഏറ്റവും വിഷമകരമായ ഒന്നാണ്. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ അപകടത്തില്‍ പെടുന്നതൊക്കെ ചിന്തിക്കാനേ വയ്യാതെ ദുരന്തമാണ്.  നമ്മുടെ സംവിധാനങ്ങളെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഇതൊക്കെ ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്, പക്ഷെ ഓരോ സീസണും കഴിയുമ്പോള്‍ നമ്മള്‍ ഇത് മറക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാണ് അപകടമില്ലതെ ഓരോ മണ്ഡലക്കാലവും കടന്നു പോകുമ്പോള്‍ ഞാന്‍ സ്വാമി അയ്യപ്പന് നന്ദി പറയുന്നത്!

 

Tags