എന്തിന് ഇങ്ങനെയൊരു പോലീസ്, ജാമ്യത്തിലിറങ്ങിയവര്‍ക്ക് പോലും കൊല ചെയ്യാനാകുന്ന അവസ്ഥ, കുടുംബത്തിന് സുരക്ഷ കൊടുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കൊലപാതകി നാട്ടില്‍ സ്വതന്ത്രമായി ഉള്ളിടത്തോളം കാലം കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന് സംരക്ഷണം നല്‍കുക എങ്കിലും ചെയ്യേണ്ട ഉത്തരവാദിത്തം പോലീസ് ഏറ്റെടുക്കണം.

കൊച്ചി: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. പരാതി നല്‍കിയിട്ടും പോലീസ് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലക്കേസില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് പോലും  ജാമ്യത്തില്‍ ഇറങ്ങി  വീണ്ടും കൊല  ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് വച്ചാല്‍ എങ്ങനെയാണ് ആളുകള്‍ ധൈര്യമായി ഇത്തരം സാഹചര്യങ്ങളില്‍ സാക്ഷി പറയുന്നത്?. കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുന്നതെന്നും മുരളി തുമ്മാരുകുടി ചോദിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പൊലീസിലെ പ്രതീക്ഷ
പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ, പ്രത്യേകിച്ചും പോലീസിന്റെ പ്രധാന ഉത്തരവാദിത്തം.
പാലക്കാട് ഒരു കൊലക്കേസ് പ്രതി ജാമ്യത്തില്‍ ഇറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ച് മുന്‍പ് കോല നടത്തിയ പ്രദേശത്ത് എത്തി മുന്‍പ് അയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തുന്നു.
കൊലക്കേസ് പ്രതിയുടെ കയ്യില്‍ നിന്നും ഭീഷണി ഉണ്ടെന്ന് കോല ചെയ്യപ്പെട്ടവര്‍ പോലീസില്‍ പരാതി പറഞ്ഞിരുന്നുവെന്ന് പറയുന്നു. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇക്കാര്യം കാര്യമായി എടുത്തില്ല. കുടുംബത്തിന് ഒരു സംരക്ഷണവും നല്‍കിയില്ല.
പൗരന്മാരുടെ ജീവന് സുരക്ഷ നല്‍കുക എന്ന കാര്യത്തില്‍ പോലീസ് സംവിധാനം  തീര്‍ച്ചയായും  പരാജയപ്പെട്ടു.
കൊലക്കേസില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് പോലും  ജാമ്യത്തില്‍ ഇറങ്ങി  വീണ്ടും കൊല  ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് വച്ചാല്‍ എങ്ങനെയാണ് ആളുകള്‍ ധൈര്യമായി ഇത്തരം സാഹചര്യങ്ങളില്‍ സാക്ഷി പറയുന്നത്?. കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുന്നത്.
പല നാടുകളിലും കൊലപാതകികള്‍ക്ക് ജാമ്യം നല്‍കുന്നതിന് മുന്‍പ് കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിനോട് കൂടി അഭിപ്രായം ചോദിക്കുന്ന രീതി ഉണ്ട്.
ചുരുങ്ങിയത് കൊലപാതകി നാട്ടില്‍ സ്വതന്ത്രമായി ഉള്ളിടത്തോളം കാലം കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന് സംരക്ഷണം നല്‍കുക എങ്കിലും ചെയ്യേണ്ട ഉത്തരവാദിത്തം പോലീസ് ഏറ്റെടുക്കണം. അതുണ്ടായില്ല.
ഈ പ്രത്യേക കേസില്‍ ഒരു കുട്ടിയുടെ അമ്മയും ഇപ്പോള്‍ അച്ഛനുമാണ് കൊല ചെയ്യപ്പെട്ടത്. അത് സംഭവിച്ചത് നമ്മുടെ സംവിധാനങ്ങളുടെ പരാജയമാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജാമ്യം നല്‍കുന്നതിലും ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നത് നിരീക്ഷിക്കുന്നതിലും മാറ്റങ്ങള്‍ ഉണ്ടാകണം.
സംവിധാനങ്ങളുടെ പോരായ്മ കൊണ്ട് അനാഥയാക്കപ്പെട്ട   ആ കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റവും വേഗത്തില്‍ ഏറ്റെടുക്കേണ്ടതുമാണ്.

 

Tags