മന്ത്രി ഏത് യുഗത്തിലാണ് ജീവിക്കുന്നത്, 1962ല്‍ കണ്ടുപിടിച്ച കുട്ടികളുടെ സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കാന്‍ ആലോചിച്ചില്ല പോലും, വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരില്‍ കൂടുതല്‍ പേരും കുട്ടികള്‍


കൊച്ചി: കാറുകളില്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സുരക്ഷാ സീറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞതിന് പിന്നാലെ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. അതായത്, കുട്ടികളുടെ സീറ്റുകള്‍ ഇല്ലെങ്കില്‍ ഫൈന്‍ അടക്കേണ്ടിവരില്ലെന്നര്‍ത്ഥം. ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹനത്തിന് മുന്നില്‍ അമ്മയുടെ മടിയിലിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടിക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മറ്റു യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടപ്പോള്‍ കുട്ടി മുന്‍സീറ്റില്‍ സുരക്ഷിതമല്ലാതെ ഇരുന്നതാണ് ദുരന്തത്തിന് കാരണമായത്.
ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കിയേക്കുമെന്ന വാര്‍ത്ത പുറത്തുന്നതെങ്കിലും മന്ത്രി ഇക്കാര്യം നിഷേധിച്ചു. ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പിന് കേന്ദ്രത്തില്‍ നിന്നു കിട്ടിയ പുതിയ നിയമ നിര്‍മാണത്തിലുള്ള നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റ്. ജനങ്ങളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നാണ് മന്ത്രി പറയുന്നത്. 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പുതിയ ഉത്തരവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ആദ്യഘട്ടമായി ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം, നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് എന്നിങ്ങിനെ നടപ്പാക്കാനായിരുന്നു തീരുമാനം. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം ഉടന്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുള്ളത്.
കുട്ടികളുടെ സുരക്ഷിതത്വത്തിന് അമിത പ്രാധാന്യം നല്‍കേണ്ട കാര്യത്തിന് മന്ത്രി നോ പറയുന്നത് എന്തുകൊണ്ടാണെന്നത് വ്യക്തമല്ല. 1962ല്‍ കണ്ടുപിടിച്ച ഒരു സംവിധാനം ഇനിയും നടപ്പാക്കത്തതിനെ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി വിമര്‍ശിച്ചു. ഏറെ രാജ്യങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ നിയമം മൂലം നിര്‍ബന്ധമാക്കിയ ചൈല്‍ഡ് സേഫ്റ്റി സീറ്റ് രണ്ടായിരത്തി ഇരുപത്തിനാലിലും കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നത് തികച്ചും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ചൈല്‍ഡ് സേഫ്റ്റി സീറ്റിനെ പറ്റി തന്നെ
ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍ കണ്ടു പിടിച്ചതും കുട്ടികളുടെ സുരക്ഷക്ക് ഏറെ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടതും ഏറെ രാജ്യങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ നിയമം മൂലം നിര്‍ബന്ധമാക്കിയതുമായ ചൈല്‍ഡ് സേഫ്റ്റി സീറ്റ് രണ്ടായിരത്തി ഇരുപത്തിനാലിലും കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നത് തികച്ചും തെറ്റാണ്. ഇതിന് ശാസ്ത്രീയമായോ പ്രായോഗികമായോ ഒരു ജസ്റ്റിഫിക്കേഷനും ഞാന്‍ കാണുന്നില്ല.
ചൈല്‍ഡ് സീറ്റിന്റെ വില കേരളത്തില്‍ വില്‍ക്കുന്ന ശരാശരി കാറിന്റെ വിലയുടെ ഒരു ശതമാനം പോലും വരുന്നില്ല. ഒരു വര്‍ഷം പത്തു കുട്ടികളുടെ ജീവന്‍ രക്ഷിക്കുമെങ്കില്‍ അതിന്റെ വിലയെന്താണ്?. ഇംഗ്ലീഷില്‍ 'നോ ബ്രെയിനര്‍' എന്നു പറയുന്ന സാഹചര്യമാണ്. ഇതിന് മലയാള പരിഭാഷ ഇല്ല.
കേരളത്തില്‍ ചൈല്‍ഡ് സീറ്റുകള്‍ ലഭ്യമല്ല എന്നതില്‍ ഒരു ലോജിക്കും ഇല്ല. ഞാന്‍ ബ്രൂണൈയില്‍ ഷെല്ലില്‍ പരിസ്ഥിതി വകപ്പിന്റെ തലവനായിരുന്ന സമയത്ത് അവിടെ വലിയ കാട്ടു തീയും വായുമലിനീകരണവും ഉണ്ടായി. അതിനെ നേരിടാന്‍ ഹോം എയര്‍ ഫില്‍ട്ടറുകള്‍ ആവശ്യമായി വന്നു. ഏറ്റവും നല്ല എയര്‍ക്വാളിറ്റി ഉള്ള രാജ്യമായിരുന്നു അന്നുവരെ ബ്രൂണൈ, അതുകൊണ്ട് രാജ്യത്ത് ഒരു ഹോം എയര്‍ ഫില്‍ട്ടര്‍ പോലുമില്ല. പക്ഷെ പതിനായിരം എയര്‍ ഫില്‍ട്ടര്‍ ഇരുപത്തിനാലു മണിക്കൂറിനകം ബ്രൂണൈയില്‍ എത്തി. അപ്പോള്‍ കേരളത്തില്‍ ഒരു ലക്ഷമോ പത്തുലക്ഷമോ ചൈല്‍ഡ് സീറ്റു എത്തിക്കണമെങ്കില്‍ അത് കമ്പോളത്തിന് പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ്.
കുട്ടികളുടെ ജീവന് വില കല്പിക്കണം, ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കണം.