കേരളത്തിലെ കോളേജുകള്‍ അടച്ചുപൂട്ടാന്‍ ഏറെ താമസമില്ല, വിദേശത്തേക്കുള്ള കുടിയേറ്റം കൂടുന്നു, മാറേണ്ടതെങ്ങിനെയെന്ന് മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

 

കൊച്ചി: കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുകയും വിദേശ കുടിയേറ്റത്തിനുള്ള താത്പര്യം വര്‍ധിച്ചുവരികയുമാണ്. ജോലി സാധ്യതയില്ലാത്ത കോഴ്‌സുകളും നിലവാരം കുറഞ്ഞ പാഠ്യപദ്ധതിയും കേരളത്തിലെ സാമൂഹിക അന്തരീക്ഷവുമെല്ലാം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നു.

മികച്ച ശമ്പളത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലോ മറ്റു വന്‍കരകളിലെ ഉന്നത സ്ഥാപനങ്ങളിലോ ജോലി നേടുന്ന മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നത് ഭാവി കേരളത്തത്തിന് തിരിച്ചടിയാകും. വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെക്കുറിച്ച് പലതവണ സംസാരിച്ചട്ടുള്ള വ്യക്തിയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കേരളത്തിലോ പുറത്തോ പഠനം കഴിയുന്നവര്‍ക്ക് ഒരു മധ്യവര്‍ഗ്ഗജീവിതം എങ്കിലും സാധ്യമാകുന്ന ശമ്പളം കിട്ടാനുള്ള തരത്തില്‍ ഉള്ള പ്രൊഡക്ടിവിറ്റി ഉള്ള ഒരു സമ്പദ്വ്യവസ്ഥ കേരളത്തില്‍ ഉണ്ടായാല്‍ മാത്രമേ നിലവിലുള്ള സ്ഥിതി മാറുകയുള്ളൂവെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മാറ്റുവിന്‍ ചട്ടങ്ങളെ...
കേരളത്തിലെ ഡിഗ്രി കോളേജുകള്‍ അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് കുറച്ചു നാളായി ഞാന്‍ പറഞ്ഞിരുന്നു. ഓരോ വര്‍ഷവും വരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇനി അതിന് വലിയ താമസമില്ല.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നതാണ് ഇതിന് പരിഹാരമായി പലരും കാണുന്നത്. നാഷണല്‍ റാങ്കിങ്ങുകളില്‍ കേരളത്തിലെ കോളേജുകള്‍ മുന്നില്‍ വരുന്നത്‌കൊണ്ട് ഇനി സ്ഥിതി മാറും എന്ന് ആശ്വസിക്കുന്നവരും ഉണ്ട്. നമ്മുടെ കോളേജുകളിലെ പഠന നിലവാരം ഉയരേണ്ടതാണ്, പുതിയ കോഴ്സുകള്‍ ഉണ്ടാകണം, കരിക്കുലത്തില്‍ ഫ്‌ലെക്‌സിബിലിറ്റി വേണം, വിദ്യാര്ഥികളോടുള്ള പെരുമാറ്റം നന്നാകണം, യൂണിവേഴ്‌സിറ്റികള്‍ കാര്യക്ഷമമാക്കണം. ഇതിനെ ഒന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റവുമായി ബന്ധിക്കേണ്ടതില്ല. പണ്ടേ ചെയ്യേണ്ടതാണ്, ഇപ്പോള്‍ ചെയ്യാവുന്നതാണ്. കോളേജുകള്‍ പൂട്ടാന്‍ നോക്കിയിരിക്കേണ്ട.

പക്ഷെ ഇതുകൊണ്ടൊന്നും നമ്മുടെ കുട്ടികള്‍ ഇവിടെ നില്‍ക്കാന്‍  പോകുന്നില്ല.  വാസ്തവത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥി കുടിയേറ്റത്തെ കുറക്കാനുള്ള പ്രധാന   പ്രധാന പരിഹാരം പോലുമല്ല.  ഈ വെല്ലുവിളിയുടെ ഉത്തരം കിടക്കുന്നത് കോളേജുകളില്‍ അല്ല, അതിന് പുറത്താണ്.

കേരളത്തിലോ പുറത്തോ പഠനം കഴിയുന്നവര്‍ക്ക് ഒരു മധ്യവര്‍ഗ്ഗജീവിതം എങ്കിലും സാധ്യമാകുന്ന ശമ്പളം കിട്ടാനുള്ള തരത്തില്‍ ഉള്ള പ്രൊഡക്ടിവിറ്റി ഉള്ള ഒരു സമ്പദ്വ്യവസ്ഥ കേരളത്തില്‍ ഉണ്ടാകണം. അത്തരത്തില്‍ ശമ്പളം കിട്ടിയാല്‍  വീട്ടുകാരുടേയും സമൂഹത്തിന്റെയും ഇടപെടല്‍ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാനും സാധിക്കണം.

ഇതൊന്നും നമ്മള്‍ അറിഞ്ഞു മാറും എന്നോ മാറ്റും എന്നോ പ്രതീക്ഷയില്ല.
പ്രതീക്ഷ ആശാന്റെ വാക്കുകളില്‍ ആണ്
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍
കാലം നമ്മളെ മാറ്റും

 

Tags