കേരളത്തിന്റെ മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നത്, ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും കാണാത്ത വമ്പന്‍ വീടുകള്‍, വൈറലായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

Muralee Thummarukudy
Muralee Thummarukudy

കൊച്ചി: കഴിഞ്ഞ ചില പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്നും ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് കേരളത്തിലുള്ളതെന്നും യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. 37 വര്‍ഷത്തോളമായി പ്രവാസിയായ തുമ്മാരുകുടി തന്റെ കൊച്ചു ഗ്രാമത്തില്‍ പോലും ഊബറും സ്വിഗ്ഗിയുമെത്തിത്തുടങ്ങിയെന്നത് ചൂണ്ടിക്കാട്ടുന്നു.

സ്വിട്‌സര്‍ലാന്‍ഡിലും  ജര്‍മ്മനിയിലും ഒന്നും കാണാന്‍ കിട്ടാത്ത തരത്തിലുള്ള വന്പന്‍ വീടുകള്‍ കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ പോലും കാണാം. പഴയ തലമുറ മാറി യുവാക്കള്‍ വരുന്നതോടെ താഴെ തട്ടില്‍ അഴിമതി കുറയുകയും വരുന്നവരോട് പെരുമാറുന്ന രീതി മാറുകയും ചെയ്യുന്നുണ്ടെന്നും തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഡിസംബര്‍ പകുതി മുതല്‍ ഒരാഴ്ചയോളം കേരളത്തില്‍ ആയിരുന്നു. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുതല്‍ നേച്ചര്‍ ലാബിന്റെ ഉല്‍ഘാടനം വരെയുള്ള പദ്ധതികളില്‍ പങ്കെടുത്തു. സ്‌കൂളുകളിലും കോളേജുകളിലും ഒക്കെയായി അനവധി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു, മുഖ്യമന്ത്രി മുതല്‍ കോര്‍പ്പറേറ്റ് നേതൃത്വത്തില്‍ ഉള്ളവര്‍ വരെ ഏറെ പേരുമായി സംസാരിച്ചു. സമയം പോയതറിഞ്ഞില്ല.

ഓരോ സന്ദര്‍ശനവും ഓരോ സംവാദവും പ്രത്യേകം എഴുതേണ്ടത് തന്നെയാണ്. പക്ഷെ അവിടെ വച്ച് ഒന്നിനും സമയമില്ല. ഇവിടെ എത്തിയപ്പോള്‍ അതിനേക്കാള്‍ തിരക്ക്. അതുകൊണ്ട് തന്നെ വിശദമായ എഴുത്തൊക്കെ ഇനി റിട്ടയര്‍മെന്റ് കഴിഞ്ഞേ ഉണ്ടാകൂ.

കേരളത്തില്‍ നിന്നും 1986 ല്‍ പ്രവാസം തുടങ്ങിയ ഒരാള്‍ 37 വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തില്‍ എത്തുന്‌പോള്‍ കാണുന്ന മാറ്റങ്ങള്‍ അദ്ഭുതാവഹമാണ്. പൊതുവില്‍ വളരെ സന്തോഷം ഉണ്ടാക്കുന്നതുമാണ്.

ആളുകളുടെ ഭൗതിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. 1980 കളെ അപേക്ഷിച്ച് കേരളത്തിലെ വീടുകള്‍ ആകെ മാറിപ്പോയി. ഓല മേഞ്ഞ വീടുകള്‍ ഏതാണ്ട് ഇല്ലാതായി എന്ന് തന്നെ പറയാം (തീരപ്രദേശത്താണ് ഇത് അല്പമെങ്കിലും കണ്ടത്). സ്വിട്‌സര്‍ലാന്‍ഡിലും  ജര്‍മ്മനിയിലും ഒന്നും കാണാന്‍ കിട്ടാത്ത തരത്തിലുള്ള വന്പന്‍ വീടുകള്‍ കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ പോലും കാണാം. 1980 കളില്‍ ഇടപ്പള്ളി റോഡ് സൈഡില്‍ അല്പം നീളത്തില്‍ ഒരു വീടുണ്ടായിരുന്നു, അന്നതൊരു വാര്‍ത്തയായ വന്പന്‍ വീടായിരുന്നു. ഇന്നും ഈ വീട് അവിടെ ഉണ്ട്, പക്ഷെ ഇപ്പോള്‍ അതൊരു കൊച്ചു വീടാണ് !.

റോഡുകളില്‍ ഉണ്ടായ മാറ്റത്തെ പറ്റി ഞാന്‍ അപ്പോള്‍ തന്നെ എഴുതിയിരുന്നു. അട്ടപ്പാടിയിലെ ഉള്‍ഗ്രാമങ്ങളില്‍ ഉള്‍പ്പടെ നല്ല റോഡുകള്‍ ആണ്. കേരളത്തില്‍ ഉടനീളം ഹൈവേ ആറു വരി പാതയാകുന്നതിന്റെ പണി നടക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനകം അത് കൂടി കഴിയുന്നതോടെ കേരളത്തിന്റെ മൊത്തം മുഖച്ഛായ മാറും. യാത്രകള്‍ കൂടുതല്‍ സുഗമമാകും, യാത്രകളുടെ എണ്ണം കൂടും.

കന്‌പോളത്തിന്റെ കണക്ടിവിറ്റി അന്പരപ്പിക്കുന്നതാണ്. തുമ്മാരുകുടിയുടെ അടുത്തൊന്നും അന്നും ഇന്നും ഒരു പൊതുഗതാഗത സംവിധാനം ഇല്ല. ചുണ്ടമല കുറുകെ കടന്നു രണ്ടു കിലോമീറ്റര്‍ പോയി വെങ്ങോലയിലോ പോഞ്ഞാശ്ശേരിയിലോ എത്തണം അന്നും ഇന്നും ഒരു ബസില്‍ കയറാന്‍. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതായതിനാല്‍ വെങ്ങോലയില്‍ ഉള്ള ഓട്ടോ റിക്ഷക്കാര്‍ക്ക് തന്നെ വരാന്‍ മടിയാണ്. പണ്ടൊക്കെ ഞാന്‍ പെരുന്പാവൂരില്‍ നിന്നാണ് ഒരു ഓട്ടോ എടുക്കുന്നത്, കാരണം വെങ്ങോലയിലെ ഓട്ടോക്കാര്‍ക്ക് സ്ഥലം അറിയാം, വരാന്‍ മടിക്കും. പെരുന്പാവൂര്‍ക്കാര്‍ ആകുന്‌പോള്‍ അവര്‍ക്ക് സ്ഥലം അറിയില്ല. അവര്‍ വരും, പോകുന്‌പോള്‍ പിതൃസ്മരണ ചെയ്തിരിക്കും, ഉറപ്പാണ്.

പക്ഷെ ഇത്തവണ നോക്കുന്‌പോള്‍ അതൊരു വിഷയമല്ല. തുമ്മാരുകുടിയില്‍ ഊബറും സ്വിഗ്ഗിയും ഉണ്ട് !. ആഗോള കുത്തക കന്‌പോള ശക്തികള്‍ അവസാന മൈലും താണ്ടിയിരിക്കുന്നു. അവര്‍ക്ക് നന്ദി !

1995 ല്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോയ കാലത്തെ പെരുന്പാവൂരിനെ പറ്റി നോക്കുകയായിരുന്നു. അന്ന് വിദേശത്ത് ലഭിച്ചിരുന്ന പല വസ്തുക്കളും നാട്ടില്‍ കിട്ടില്ല. ഓരോ തവണയും നാട്ടില്‍ വരുന്‌പോള്‍ എന്തൊക്കെയാണ് വാങ്ങിക്കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ ജര്‍മ്മനിയില്‍ കിട്ടുന്ന എന്തും പെരുന്പാവൂരിലും ഉണ്ട്. മെറ്റെര്‍നിറ്റി വസ്ത്രങ്ങളും  കെന്റക്കി ഫ്രൈഡ് ചിക്കനും  ഉള്‍പ്പടെ!

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെട്ടും മട്ടും മാറുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ എല്ലാം മാറുകയാണ്, അകത്തും പുറത്തും. പഴയ തലമുറ മാറി യുവാക്കള്‍ വരുന്നതോടെ താഴെ തട്ടില്‍ അഴിമതി കുറയുകയും വരുന്നവരോട് പെരുമാറുന്ന രീതി മാറുകയും ചെയ്യുന്നുണ്ട്. (സത്യം പറയണമല്ലോ യുവാവായ ഒരു എസ് ഐ സ്റ്റേഷനില്‍ വന്ന ഒരാളെ കുനിച്ചു നിര്‍ത്തി ഇടിക്കുന്ന ചിത്രം കണ്ടപ്പോള്‍ ഇവരൊക്കെ എന്നാണ് ഈ നൂറ്റാണ്ടില്‍ എത്തുന്നത് എന്ന് തോന്നിപ്പോയി).

ഇന്ത്യയില്‍ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരങ്ങളായി തിരുവനന്തരപുരവും കൊച്ചിയും മാറിയിരിക്കുന്നു എന്നുള്ള വാര്‍ത്ത ഞാന്‍ നാട്ടില്‍ ഉള്ളപ്പോഴാണ് വരുന്നത്. വായു മലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഡല്‍ഹിയും ട്രാഫിക്കില്‍ കുരുങ്ങിയ ബംഗളൂരും വച്ച് നോക്കുന്‌പോള്‍ നമ്മുടെ നഗരങ്ങള്‍ ആകര്‍ഷകം തന്നെയാണ്.

ഉയര്‍ന്ന ജനാധിപത്യ ബോധവും പരന്ന അധികാര ശ്രേണിയും ആണ് കേരളത്തില്‍ എപ്പോഴും കാണുന്ന മറ്റൊരു സവിശേഷത. ഇത് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് അത്ര മനസ്സിലാകണം എന്നില്ല. തമിഴ്നാട്ടില്‍ എങ്കിലും ഒരു മാസം താമസിച്ചിട്ടുണ്ടെങ്കില്‍ അറിയാം.

ജനങ്ങളുടെ സാന്പത്തിക നിലവാരം പൊതുവെ ഉയരുന്നതിന്റെ സൂചനകള്‍ എവിടെയും കാണാം. വീടുകളുടെ വലുപ്പമോ കാറുകളുടെ എണ്ണമോ മാത്രമല്ല, റെസ്റ്റോറന്റുകളുടെ എണ്ണം, അവിടുത്തെ തിരക്ക്, വിദേശ യാത്രക്ക് പോകുന്നവരുടെ എണ്ണം, വിദേശത്തേക്ക് പഠിക്കാന്‍ കുട്ടികളെ അയക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ താല്പര്യം, ലിറ്റററി ഫെസ്റ്റിലും ഫിലിം ഫെസ്ടിവലിലും കാണുന്ന തിരക്ക്, വിവാഹത്തിനും മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്യപ്പെടുന്ന പുഷ്പങ്ങള്‍, കേരളത്തില്‍ എവിടെയും വരുന്ന സൂപ്പര്‍ മാളുകള്‍, അവയില്‍ കാണുന്ന വില്‍പ്പന വസ്തുക്കള്‍, അവ വാങ്ങാന്‍ കാണുന്ന തിരക്ക്, നിരത്തില്‍ കാണുന്ന കാറുകളുടെ ബ്രാന്‍ഡുകള്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍,  കാണാതാകുന്ന ബസുകള്‍, ഇല്ലാതാകുന്ന കൃഷി ഇതൊക്കെ നമ്മള്‍ സാന്പത്തികസ്ഥിതിയുടെ ചില പടവുകള്‍ കടന്നതിന്റെ സൂചനകള്‍ ആണ്.

ഹര്‍ത്താലുകള്‍ ഇല്ലാതായതാണ് വലിയൊരു സംഭവം. ആരും പ്രത്യേകിച്ച് പ്ലാന്‍ ചെയ്തതൊന്നുമല്ല, പക്ഷെ ഒന്ന് പറഞ്ഞാല്‍ രണ്ടിന് കടയടപ്പിക്കുന്ന രീതി കോവിഡോടെ തീര്‍ന്നെന്ന് തോന്നുന്നു.

കേരളത്തില്‍ എല്ലാം ശരിയായി എന്നൊന്നും ഇതുകൊണ്ട് അര്‍ത്ഥമില്ല. കേരളത്തിലെ നഗരങ്ങളുടെ വികസനം ഒരു തരത്തിലും ഉള്ള പ്ലാനിങ്ങ് ഇല്ലാതെയാണ് ഇപ്പോഴും നടക്കുന്നത്. പെരുന്പാവൂര്‍ പോലുള്ള ചെറു നഗരങ്ങള്‍ ഉള്‍പ്പടെ എല്ലാ നഗരങ്ങളും ഗതാഗത കുരുക്കിലാണ്. കേരളം മൊത്തം ഒരു ട്രാഫിക്ക് ജാം ആണ്.

മാലിന്യസംസ്‌കരണം ഇപ്പോഴും നിയന്ത്രണത്തില്‍ അല്ല. റോഡരികിലും പാടത്തും, പുഴയിലും കനാലിലും എല്ലാം മാലിന്യം തള്ളപ്പെടുകയാണ്.
ഗ്രാമപ്രദേശങ്ങളില്‍ കാടുകയറുന്ന കൃഷി സ്ഥലങ്ങളും വെറുതെ കിടക്കുന്ന വീടുകളും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റി ഒരു നയമോ പദ്ധതിയോ ഇല്ലാത്തത് വിഷയം തന്നെയാണ്. കൊച്ചി നഗരത്തില്‍ പുലി വരുന്നത് വരെ ഇത് തുടരും എന്ന് തോന്നുന്നു.

പൊതുരംഗത്ത് ആളുകള്‍ ഇടപെടുന്ന രീതിയില്‍ വേണ്ടത്ര മാറ്റം ഇപ്പോഴുമില്ല. എവിടേയും ഈഗോ ആണ്, ഒന്ന് പറഞ്ഞാല്‍ രണ്ടിന് തെറിയും പുറകെ അടിയും ആണ് ഇപ്പോഴും രീതി. പൊതുസ്ഥലത്ത് സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം ഇപ്പോഴും തുടരുന്നു. ടൂറിസ്റ്റുകളെ  ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് ആളുകള്‍ കുറച്ചൊക്കെ പൊതുരംഗത്ത് പെരുമാറാന്‍ പഠിക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം തരം കഴിയുന്‌പോള്‍ തന്നെ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. വെങ്ങോലയിലെ പ്ലസ് ടു സ്‌കൂളില്‍ പോലും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തേക്ക് കുടിയേറണം എന്നാണ് ആഗ്രഹം. അതിന് സഹായിക്കുന്ന സ്ഥാപനങ്ങള്‍ വെങ്ങോലയിലും എത്തിക്കഴിഞ്ഞു. വലിയ താമസം ഇല്ലാതെ ഓരോ സ്‌കൂളിലും ഓരോ കുടിയേറാന്‍ സഹായിക്കുന്ന ഓഫീസ് ഉണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം സാന്പത്തികമാണെങ്കിലും നമ്മുടെ സമൂഹത്തിന്റെ പഴഞ്ചന്‍ ചിന്താഗതികളും കുട്ടികളുടെ മേല്‍ നടത്തുന്ന നിയന്ത്രണവും ഇതിന് കാരണമാണ്. അതുകൊണ്ട് തന്നെ നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നാലും സാന്പത്തിക വ്യവസ്ഥ മെച്ചപ്പെട്ടാലും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയുടെ ശകലം ആണ് പറന്നു പോകുന്നത്.

മറു നാട്ടുകാരോടുള്ള മനോഭാവം ഇപ്പോഴും പിന്തിരിപ്പന്‍ ആണ്. നമ്മുടെ സമഗ്ര സാന്പത്തികമേഖലകളെയും പിടിച്ചു നിര്‍ത്തുന്നത് അവരാണ്. എന്നിട്ടും അവരെ നമ്മള്‍ ഇപ്പോഴും സംശയത്തോടെ കാണുന്നു, അന്യരായി മാറ്റി നിര്‍ത്തുന്നു. എന്നിട്ട് മറ്റു നാടുകളിലെ വിവേചനത്തെ പറ്റി, റേസിസത്തെ പറ്റി പരാതിപ്പെടുന്നു.

പക്ഷെ എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് കേരളം മാറുന്നു, പുരോഗമിക്കുന്നു എന്ന് അംഗീകരിക്കാന്‍ മലയാളികള്‍ കാണിക്കുന്ന വിമുഖതയാണ്. മാറ്റത്തിന്റെ സൂചനകള്‍ തൊട്ടു മുന്നില്‍ ഉണ്ട്. അല്പം എങ്കിലും ഓര്‍മ്മയുള്ളവര്‍ക്ക്, കുറച്ചൊക്കെ യാത്ര ചെയ്തവര്‍ക്ക് ഇതൊന്നും പ്രകടമാകാതിരിക്കില്ല. പക്ഷെ എന്തുകൊണ്ടോ മാറ്റത്തിന്റെ വലിയ തിരമാലകള്‍ കാണാതെ കുഴപ്പത്തിന്റെ ചെറിയ കുമിളകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് ഊതി വീര്‍പ്പിക്കാന്‍ ശ്രമിക്കാനാണ് ആളുകള്‍ക്ക്, പ്രത്യേകിച്ചും മാധ്യമങ്ങളില്‍ ഉളളവര്‍ക്ക് കൂടുതല്‍ താല്പര്യം എന്ന് തോന്നുന്നു.

ഒരു ഗ്ലാസ്സില്‍ പകുതി വെള്ളം ഉണ്ടെങ്കില്‍ അത് പകുതി നിറഞ്ഞ ഗ്ലാസ് ആയും പകുതി ഒഴിഞ്ഞ ഗ്ലാസ് ആയും കാണാമെന്ന് ഒരു ചൊല്ലുണ്ടല്ലോ. പക്ഷെ ഇന്ന് കേരളം പകുതി ഒഴിഞ്ഞ ഗ്ലാസ്സ്, വികസനത്തിന്റെ ഗതിയിലും വേഗത്തിലും നിറയുന്ന ഒന്നാണ്. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കി 'ക്യാ ഹാഫ് ബോട്ടില്‍, ക്യാ ഫുള്‍ ബോട്ടില്‍' എന്ന് ചര്‍ച്ച ചെയ്യുന്നവരെ കേരളത്തില്‍  കാണുന്നത്  എനിക്ക് അന്പരപ്പ് ഉണ്ടാക്കുന്നുണ്ട്.

ഇതിന് പകരം നമ്മള്‍ എത്തിയിരിക്കുന്ന വികസനത്തിന്റെ പടവിനേയും അതിന്റെ രീതിയെയും അഭിമാനത്തോടെ നോക്കി കണ്ടിട്ട് സമഗ്രമായ വികസനം ഉള്ള, പരിസ്ഥിതിയെ സംരക്ഷിക്കുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, പൊതുരംഗത്ത് മാന്യമായി പെരുമാറുന്ന, ഉയര്‍ന്ന ജനാധിപത്യ ബോധം ഉള്ള ലോകത്തിന് മാതൃകയായ ഒരു കേരളം എങ്ങനെ എത്തിപ്പിടിക്കാം എന്ന് എല്ലാവരും കൂടി ചിന്തിക്കുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 

Tags