നാട്ടാന ചവിട്ടിമെതിച്ചാലും ചുഴറ്റിയെറിഞ്ഞാലും ആര്‍ക്കും പരാതിയോ പ്രതിഷേധമോ ഇല്ല, അത് കുട്ടിക്കുറുമ്പ് മാത്രം, കാട്ടാനയാണെങ്കിലോ? എന്തൊരു ജനതയാണ് നാം, എന്നു തീരും ഈ ദുരാചാരം

Muralee Thummarukudy
Muralee Thummarukudy

വനപ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കടുത്ത പ്രതിഷേധം നടത്തുന്നവരാണ് ഇപ്പോഴത്തെ സംഭവത്തില്‍ മൗനം പാലിക്കുന്നത്.

കൊച്ചി: കോഴിക്കോട് ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ ദുരന്തത്തില്‍ മൂന്നു ജീവനുകളാണ് നഷ്ടപ്പെട്ടത്. ഉത്സവം കാണാനെത്തിയ ആളുകള്‍ ചിതറിയോടുമ്പോഴുണ്ടായ അപകടം ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോ പ്രദേശവാസികളോ സംഘടനകളോ ഒന്നും പ്രതിഷേധിച്ചില്ല.

വനപ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കടുത്ത പ്രതിഷേധം നടത്തുന്നവരാണ് ഇപ്പോഴത്തെ സംഭവത്തില്‍ മൗനം പാലിക്കുന്നത്. മതപരമായ ആഘോഷമായതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ രീതിയിലുള്ള ആക്രമണം നിരന്തരം നടന്നാലും പ്രതികരിക്കാറില്ല.

കേരളത്തില്‍ ഉത്സവക്കാലം ആരംഭിച്ചാല്‍ ആനയിടയുന്നതും ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകുന്നതും പതിവാണ്. പലപ്പോഴും വലിയ ദുരന്തങ്ങളില്‍ നിന്നും ആളുകള്‍ കഷ്ടിച്ച് രക്ഷപ്പെടുന്നതും കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ രീതിയില്‍ ആനയിടഞ്ഞ് അപകടം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. എത്രമാത്രം അപകടമുണ്ടായാലും ആനയെ എഴുന്നള്ളിക്കുന്നതിന് നിര്‍ത്താനാകില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.

ആനയിടഞ്ഞുണ്ടാകുന്ന അപകടം വര്‍ദ്ധിച്ചതോടെ ഇക്കാര്യത്തില്‍ കടുത്ത പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വാസ്തവത്തില്‍ കാട്ടനയെന്നോ നാട്ടാനയെന്നോ ഉള്ള പ്രയോഗം തന്നെ തെറ്റാണെന്ന് അദ്ദേഹം പറയുന്നു.

എല്ലാ ആനകളും വന്യമൃഗങ്ങള്‍ ആണ്. ഇണങ്ങിയ ആനയൊന്നുമില്ല, മെരുക്കി നിര്‍ത്തിയിരിക്കുന്ന ആനകള്‍ മാത്രമേ ഉള്ളൂ. അതിന്റെ വന്യത എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാം. ജീവനില്‍ കൊതിയുള്ളവര്‍ ആനകളെ എഴുന്നുള്ളിക്കുന്നിടത്ത് പോകാതിരിക്കുക എന്നതാണ് തല്‍ക്കാലം ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പതിനഞ്ചു വര്‍ഷം മുന്‍പ് സുരക്ഷയുടെ പാഠങ്ങള്‍ എന്നുള്ള എന്റെ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന്റെ ഒരു അധ്യായം 'ആന കുത്തിയുള്ള'  മരണത്തെ പറ്റിയായിരുന്നു.
നാട്ടാനയും കാട്ടാനയും ആയി മരണങ്ങളുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ രണ്ടുമാസമായി ആന കുത്തിയുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പലത് വന്നു.
വാസ്തവത്തില്‍ കാട്ടാന നാട്ടാന എന്നുള്ള പ്രയോഗം തന്നെ തെറ്റാണ്
എല്ലാ ആനകളും വന്യമൃഗങ്ങള്‍ ആണ്. ഇണങ്ങിയ ആനയൊന്നുമില്ല, മെരുക്കി നിര്‍ത്തിയിരിക്കുന്ന ആനകള്‍ മാത്രമേ ഉള്ളൂ. അതിന്റെ വന്യത എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാം.
ഒരു കാലത്ത് മനുഷ്യന് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യങ്ങള്‍ അത് യുദ്ധകാലത്താണെങ്കിലും സമാധാന കാലത്താണെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ആനകളെ മെരുക്കിയെടുത്തത്.
ഇപ്പോള്‍ ആ കാലം മാറി. ആനകള്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍, അത് യുദ്ധകാലത്തെ ആയാലും സമാധാനകാലത്തെ ആയാലും ചെയ്യാനുള്ള യന്ത്രങ്ങള്‍ ഉണ്ട്.
പക്ഷെ പഴയകാലത്ത്  അനാവശ്യമായി ഉണ്ടാക്കിയെടുത്ത ശീലം ഇപ്പോഴും മനുഷ്യന്‍ ഉപേക്ഷിച്ചിട്ടില്ല.
ആണ് ആനകളെ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്
അതിന് ഇന്ത്യയില്‍ മതഭേദം ഇല്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഹിന്ദു - മുസ്ലിം - ക്രിസ്ത്യന്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആനയെ കൊണ്ടുന്നവന്നു. ആന ഇടഞ്ഞു, ജീവഹാനി ഉണ്ടായി.
എന്നാണ് ഈ ആനയെ കൊണ്ടുള്ള എഴുന്നിള്ളിപ്പ് ഒക്കെ ഉണ്ടായതെന്ന് കൃത്യമായ രേഖകള്‍ ഒന്നുമില്ല. പക്ഷെ ഇനി ഒരു അമ്പത് വര്‍ഷത്തിന് ശേഷം ഇത് ഉണ്ടാകില്ല എന്ന് ഉറപ്പാണ്.
അപ്പോള്‍ പിന്നെ അറിയേണ്ടത് ആരാണ്, ഏത് കരക്കാരാണ് ഈ പരിപാടി ആദ്യം ഉപേക്ഷിക്കുക എന്നതാണ്.
ഓരോരുത്തരായി മാറും, ഉറപ്പാണ്
പക്ഷെ അതുവരെ മരണങ്ങള്‍ തുടരും.
ജീവനില്‍ കൊതിയുള്ളവര്‍ ആനകളെ എഴുന്നുള്ളിക്കുന്നിടത്ത് പോകാതിരിക്കുക എന്നതാണ് തല്‍ക്കാലം ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗം.

 

Tags