ലോകമെങ്ങും മലയാളികള്‍ മദ്യം വാറ്റി സമ്പന്നരാകുന്നു, ഇവിടേയും നയം മാറ്റണം, ഖജനാവ് നിറയും, നിര്‍ദ്ദേശവുമായി മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

 കൊച്ചി: സംസ്ഥാനത്തെ മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വിദേശ രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ ആ രാജ്യങ്ങളില്‍ മദ്യ വ്യവസായത്തിലൂടെ കാശുണ്ടാക്കുന്നുണ്ടെന്നും സമാനരീതിയില്‍ കേരളത്തിലെ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നുമാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

കേരളത്തിലെ ഭൂപ്രകൃതിക്ക് സമാനമായ ഗൗഡലൂപ്പില്‍ മദ്യം വാറ്റിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലോകമെങ്ങും കയറ്റിയയച്ച് കോടികളുണ്ടാക്കുന്നുണ്ടെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. ഗൗഡലൂപ്പിലെ മൂന്നാമത്തെ പ്രധാന വരുമാന മാര്‍ഗ്ഗം മദ്യ വ്യവസായമാണെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരള സര്‍ക്കാരിന് ഇത് മാതൃകയാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലും പോളണ്ടിലും ഒക്കെ മദ്യം ഉണ്ടാക്കി പേരും പണവും ഉണ്ടാക്കുന്ന മലയാളികളുടെ കഴിവ് നാട്ടില്‍ ഉപയോഗിക്കണം. കേരളത്തിന്റെ തനതായ സാദ്ധ്യതകള്‍ ഉപയോഗിച്ച് നമ്മുടെ ബ്രാന്‍ഡില്‍ ലോകോത്തരമായ മദ്യം ഉല്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം വരണമെന്നും മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മറുനാട്ടില്‍ വാറ്റുന്ന മലയാളികള്‍
ഹൈതിക്കും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനും താഴെ കരീബിയന്‍ പ്രദേശത്തെ ഒരു ചെറിയ ദ്വീപാണ് ഗൗഡലൂപ്പ്. 1628 ചതുരശ്ര കിലോമീറ്റര്‍ വലുപ്പം, ഏകദേശം നാലു ലക്ഷം ജനസംഖ്യ.
ഇപ്പോഴും ഫ്രാന്‍സിന്റെ ഭാഗമാണ്, പക്ഷെ കണ്ടാല്‍ കേരളം പോലെ തന്നെയാണ് ഭൂപ്രകൃതിയും കാലാവസ്ഥയും. ടൂറിസവും കൃഷിയും ആണ് ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം. ആളോഹരി വരുമാനം 16 ലക്ഷം രൂപക്ക് മുകളില്‍ ആണ് (കേരളത്തിന്റെ ആളോഹരി വരുമാനം ഏകദേശം മൂന്നര ലക്ഷം രൂപയാണ്).

ഗൗഡലൂപ്പില്‍ ടൂറിസ്റ്റായി എത്തിയ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ വാറ്റ് വ്യവസായം ആണ്. കരിന്പും മറ്റ് ഫലങ്ങളും ധാരാളം ഉണ്ടാകുന്ന നാട്ടില്‍ വാറ്റ് പൊടിപൊടിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ. ഗൗഡലൂപ്പിലെ മൂന്നാമത്തെ പ്രധാന വരുമാന മാര്‍ഗ്ഗം അവിടെ ഉണ്ടാക്കുന്ന മദ്യങ്ങളുടെ കയറ്റുമതി ആണ്.

ദ്വീപില്‍ ഉണ്ടാക്കിയ അനവധി നാടന്‍ വാറ്റ് മദ്യങ്ങള്‍ ഞാന്‍ അവിടെ കണ്ടു. എന്തുകൊണ്ടാണ് ഈ സാഹചര്യങ്ങള്‍ ഒക്കെ ഉണ്ടായിട്ടും കേരളത്തില്‍ ഇത്തരത്തില്‍ ഒരു വാറ്റ് വ്യവസായം പൊടിപൊടിക്കാത്തത് എന്ന് അന്തം വിടുകയും ചെയ്തു. ഇതൊക്കെ പഴയ കഥയാണ്, ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

നാട്ടില്‍ ഇപ്പോഴും കാര്യങ്ങള്‍ പഴയത് പോലെയാണ്. പക്ഷെ മലയാളി വാറ്റിനെ വ്യവസായമാക്കി എടുത്ത് വികസിപ്പിക്കുന്ന കഥകള്‍ ആണ് ലോകത്തെവിടെ നിന്നും വരുന്നത്. കാനഡയില്‍ മലയാളി വികസിപ്പിച്ച മന്ദാകിനി നാടന്‍ വാറ്റ്. പോളണ്ടില്‍ മലയാളി ഉല്പാദിപ്പിക്കുന്ന മലയാളി ബിയര്‍. കേരളത്തില്‍ നിന്നും ജാതിക്കത്തൊണ്ട് കാനഡയില്‍ എത്തിച്ച്  വോഡ്ക ഉണ്ടാക്കി വില്‍ക്കുന്ന മലയാളി. ഇനിയും അറിയാത്ത കഥകള്‍ വേറെയും ഉണ്ടാകും.

തീര്‍ന്നില്ല. ഇംഗ്ലണ്ടില്‍ കള്ളു ഷാപ്പ് നടത്തുന്ന മലയാളിയെ കഴിഞ്ഞ ആഴ്ച പരിചയപ്പെട്ടു.  നാട്ടില്‍ നിന്നും ആവശ്യത്തിന് നല്ല ഗുണമുള്ള കള്ളു കിട്ടാത്തതിനാല്‍ ആഫ്രിക്കയില്‍ നിന്നാണ് അവര്‍ യു.കെ.യില്‍ കള്ള് എത്തിക്കുന്നത് എന്ന് കേട്ട് അന്തം വിട്ടു. ആസ്ട്രേലിയയില്‍ ഡാര്‍വിനില്‍ പ്രധാനപ്പെട്ട പബ്ബ് നടത്തുന്ന മലയാളിയെപ്പറ്റി കേട്ടു, കാണാന്‍ പറ്റിയില്ല.

എന്തുകൊണ്ടാണ് കാനഡയിലും പോളണ്ടിലും  മദ്യം ഉണ്ടാക്കി പേരും പണവും ഉണ്ടാക്കുന്ന മലയാളികളുടെ കഴിവ് നാട്ടില്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കാത്തത്? കാരണം നാട്ടില്‍ ഇപ്പോഴും മദ്യത്തിന്റെ കാര്യത്തില്‍ കാലോചിതമായ ഒരു നയം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. നമ്മള്‍ ഇപ്പോഴും മദ്യം നിരോധിക്കണോ, നിയന്ത്രിക്കണോ വര്‍ജ്ജിക്കണോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍ ആണ്. കേരളത്തില്‍ ആധുനികമായ ഒരു മദ്യനയം ഉണ്ടാകണമെങ്കില്‍, കേരളത്തിന്റെ തനതായ സാദ്ധ്യതകള്‍ ഉപയോഗിച്ച് നമ്മുടെ ബ്രാന്‍ഡില്‍ ലോകോത്തരമായ മദ്യം ഉല്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം വരികയും ചെയ്യണമെങ്കില്‍ മദ്യത്തെ നമ്മള്‍ ഈ കണ്‍ഫ്യൂഷനില്‍ നിന്നും മോചിപ്പിക്കണം. ആധുനികമായ ഒരു മദ്യനയം ഉണ്ടാകണം.

അതുപോലെ ഏതു നയം ഉണ്ടായാലും ഇന്നത്തെ എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റ് പോലുള്ള സംവിധാനമാണ് ഉള്ളതെങ്കില്‍ അത് വിജയിക്കില്ല എന്നും ഉറപ്പാണ്. കാരണം, മദ്യ വ്യവസായത്തില്‍ നില്‍ക്കുന്നവരെ സാമൂഹ്യവിരുദ്ധരായും അഴിമതിക്കുള്ള കറവപ്പശുക്കളായും കാണുന്ന എക്‌സൈസ്  സംവിധാനം ആണ് ഇന്നുള്ളത്. അതിനെ റിഫോം ചെയ്യാന്‍ കഴിയും എന്നൊരു ചിന്ത എനിക്കില്ല. സത്യത്തില്‍ ഈ നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാനുള്ള അറിവോ സംവിധാനങ്ങളോ ഇപ്പോള്‍ അവര്‍ക്കില്ല. പഴയ നൂറ്റാണ്ടിലെ  ആശയങ്ങളും പരിശീലനവും ഉപകരണങ്ങളും ആയി ഈ നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയില്ല. നമ്മുടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന സംവിധാനം  പിരിച്ചുവിട്ട് ആധുനികവും കാലാനുസൃതവും ആയ ഒരു ഡ്രഗ് മാനേജമെന്റ് സംവിധാനം ആണ് നമുക്ക് ഉണ്ടാക്കേണ്ടത്.

സംസ്ഥാനം മുന്‌പെന്നും ഇല്ലാത്ത സാന്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. 'Never waste a crisis' എന്ന് ഒരു ചൊല്ലുണ്ട്. മദ്യത്തിന്റെ ഉല്പാദനരംഗത്തും വിപണന രംഗത്തും എല്ലാം നമ്മുടെ സാധ്യതകളെ ഉപയോഗിക്കാനുള്ള ഒരു അവസരം കൂടിയായി ഈ ക്രൈസിസിനെ കാണാം.

ഇന്ന് ലോകത്ത് മറ്റു ഭാഗങ്ങളില്‍ ഈ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളെ നാട്ടില്‍ വിളിച്ചു വരുത്തി അവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും ആ നാട്ടില്‍ 'എക്സൈസ്' സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവിടുത്തെ കൃഷി, വ്യവസായ നയങ്ങള്‍ എങ്ങനെ അവരെ സഹായിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നതും നന്നാകും.

 

Tags