അധ്യാപികയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, അലീനയെ താമരശ്ശേരി രൂപത മാനേജ്‌മെന്റ് കബളിപ്പിച്ചു, രേഖകള്‍ സമര്‍പ്പിച്ചില്ല, 13 ലക്ഷം രൂപ വാങ്ങി ജോലിയോ ശമ്പളമോ നല്‍കിയില്ല

Aleena Benny
Aleena Benny

താമരശ്ശേരി രൂപത നേതൃത്വം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിപ്പുകേടുമൂലമാണ് അലീനയുടെ ജോലി സ്ഥിരപ്പെടാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപിക വളവനാനിക്കല്‍ അലീന ബെന്നി (29) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. താമരശ്ശേരി രൂപത നേതൃത്വം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിപ്പുകേടുമൂലമാണ് അലീനയുടെ ജോലി സ്ഥിരപ്പെടാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

tRootC1469263">

താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിക്ക് കീഴിലെ മുത്തോറ്റിക്കല്‍ നസ്രത്ത് എല്‍പി സ്‌കൂളില്‍ 2021ലാണ് അലീനയെ ആദ്യം നിയമിച്ചത്. ഇതിനായി 13 ലക്ഷം രൂപ വാങ്ങിയെന്ന് പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ സ്‌കൂളില്‍ അലീനയ്ക്ക് നിയമനം നല്‍കാനായില്ല.

സ്‌കൂളിലെ മറ്റൊരു അധ്യാപിക ദീര്‍ഘാവധിയില്‍ പോയ ഒഴിവിലേക്കായിരുന്നു നിയമനം. ഈ അധ്യാപികയെ പുറത്താക്കി എന്നായിരുന്നു അലീനയോട് പറഞ്ഞിരുന്നത്. എന്നാല്‍, ഈ അധ്യാപികയെ നീക്കിയ രേഖകള്‍ ഒന്നും മാനേജ്‌മെന്റിന് എഇഒക്ക് നല്‍കിയിരുന്നില്ല. അധ്യാപിക പിന്നീട് ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ ആ തസ്തികയില്‍ ഒഴിവില്ല എന്നതിനാല്‍ നിയമനത്തിന് അംഗീകാരം ലഭിച്ചില്ല.

നിലവിലില്ലാത്ത തസ്തികയില്‍ നിയമനം നടത്തി അധ്യാപികയെ മാനേജ്മെന്റ് കബളിപ്പിക്കുകയായിരുന്നു. പിന്നീട് സമ്മര്‍ദം ചെലുത്തി അലീന അക്കാലത്ത് ജോലിചെയ്തിട്ടില്ലെന്നും ശമ്പളം വാങ്ങിയിട്ടില്ലെന്നും 2024ല്‍ മാനേജര്‍ അവരില്‍ നിന്ന് സത്യപ്രസ്താവന എഴുതി വാങ്ങി. ഇത് കത്തായി എഇഒ ഓഫീസില്‍ സമര്‍പ്പിച്ചു. ഇതോടെ നാല് വര്‍ഷത്തെ സര്‍വീസും ശമ്പളവും അലീനക്ക് ഇല്ലാതായി. തുടര്‍ന്ന് 2024 ജൂണില്‍ കോടഞ്ചേരിയില്‍ നിയമനം നല്‍കി. എന്നാല്‍ നിയമപ്രകാരം നല്‍കേണ്ട രേഖകള്‍ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് ജനുവരിവരെ നല്‍കിയില്ല.

മാനേജ്മെന്റിന്റെ നിസ്സഹകരണവും ഉത്തരവാദിത്വമില്ലായ്മയും അധ്യാപികയെ കടുത്ത മാനസിക പ്രയാസത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

സഭയുടെ കീഴില്‍ വരുന്ന സ്‌കൂളും മാനേജ്‌മെന്റുമാകയാല്‍ വിഷയത്തില്‍ പ്രതിഷേധം തണുത്തമട്ടാണ്. മുഖ്യധാരാ മാധ്യമങ്ങളും അധ്യാപികയുടെ കുടുംബത്തിന് നീതിക്കുവേണ്ടി രംഗത്തിറങ്ങിയില്ല.

Tags